Saturday, May 21, 2022

അതെന്നാ കന്യാകുമാരീല് പോയാല്

പണ്ട് മ്മടെ സ്വന്തമായിരുന്നു.....ഇപ്പൊ തലൈവർ സ്റ്റാലിന്റെ കയ്യിലാണ്. ന്നാപ്പിന്നെ അങ്ങോട്ടൊന്നു പാളിയാലോ....? ടിക്കറ്റ് ബുക്ക് ചെയ്യണം.നേരെ UK ക്ക് വിട്ടു. യുണൈറ്റഡ് കോട്ടയം, കൊറോണയും പിടിച്ചു വല്ലവന്റെയും കക്ഷത്തിൽ തലയും കാലും ഇറക്കിയുള്ള യാത്രയൊക്കെ നഹീന്നു പറഞ്ഞാൽ നഹീ. അയിനാണ് റിസേർവ് ചെയ്യാമെന്നു വെച്ചത്. രാവിലെ തന്നെ ചൂട്ടും കത്തിച്ചു ചെന്നതാണ്. കൗണ്ടറിൽ ജില്ലാ സമ്മേളനത്തിനുള്ള ആളുണ്ട്. നമ്മൾ നൈസായി അടുത്തുകണ്ട ബെഞ്ചിൽ ഒതുങ്ങി. അപ്പോഴുണ്ട് ഒരു അന്യ സംസ്ഥാനം - വേഷം ജീൻസ് ആൻഡ് ഫുൾകൈയ്യൻ ഷർട്ട്, കാലിൽ പാരഗൺ സ്ലിപ്പർ. ഒരു കയ്യിൽ പലക പോലുള്ള ഫോണും മറുകയ്യിൽ പവിഴം അരിയുടെ പച്ച സഞ്ചിയും. ചെവിയിൽ ഇയർഫോണും - നമ്മുടെ അടുത്തുവന്നു ദേവനാഗരി ലിപിയിലൊരു താങ്ങ്. സിവനേ ഇതേതു ജില്ല...? ഒന്നും അങ്ങോട്ട് മനസ്സിലാകുന്നില്ല. എങ്കിലും നമ്മൾ വിട്ടില്ല..അഞ്ചാം ക്ലാസ്സിൽ ഹിന്ദി പഠിപ്പിച്ച ഇന്ദിര ടീച്ചറിനെ മനസ്സിൽ ധ്യാനിച്ച്  ഒരലക്ക് അങ്ങോട്ട് അലക്കി...ഭായ് ആപ്കോ ക്യാ ചാഹിയെ....?ഭായിയുടെ കണ്ണുകൾ വിടർന്നു എന്നിട്ടു ഹിന്ദിയിൽ ചിരിച്ചുകൊണ്ടു ആവശ്യമറിയിച്ചു. എന്തായാലും  ഭായിയുടെ ആവശ്യം നമ്മൾക്കു ഹിന്ദിയിൽ മനസ്സിലായി. റിസർവേഷൻ ഫോം പൂരിപ്പിക്കാൻ അറിയില്ലത്രേ..!!മുഷ്‌കിലാണെന്ന്... ഇസ്‌ലിയെ ഞാൻ സഹായിക്കണം...!



മടിച്ചുനിന്നില്ല  നമ്മൾ ചാടിവീണു ഫോമും ആധാർ കാർഡും വാങ്ങി. ഞെളിഞ്ഞിരുന്ന് പിന്നെയൊരു ഊർജ്ജിത - യുദ്ധകാല അടിസ്ഥാന സേവനമായിരുന്നു അവിടെ അരങ്ങേറിയത്. കാർന്നോൻമാരുടെ നേരുകൊണ്ടാണോ എന്നറിയില്ല എന്റെ ഹിന്ദി അവർക്കും അവരുടെ ഹിന്ദി എനിക്കും മനസ്സിലായി. മിനിറ്റുകൾ കഴിഞ്ഞില്ല, ബംഗാൾ തീരത്തു ചക്രവാത ച്ചുഴി  രൂപപ്പെട്ടു എന്നുപറഞ്ഞതുപോലെ  എന്റെമുന്നിൽ ചെറിയൊരു ആൾക്കൂട്ടം രൂപപ്പെട്ടു. ഭായിമാരാണ്...ഫോം പൂരിപ്പിക്കൽ ബഹുത് ബഡാ മുഷ്കിൽ ഹേ... പൂരിപ്പിക്കുന്നതിൽ എനിക്കു യാതൊരു മുഷ്ക്കും ഇല്ലെന്നു പറഞ്ഞു ഓരോ ഫോമും നമ്മൾ കൈകാര്യം ചെയ്തു. ചില പുള്ളികൾക്കു ട്രെയിൻ ചെന്നൈയിൽ നിന്നാണ്. അവർക്കു കണക്ഷൻ ഒപ്പിച്ചു കൊടുത്തു. അപ്പോഴേക്കും തിരക്കു കുറഞ്ഞു. എനിക്കും ടിക്കറ്റ് കിട്ടി. കന്യാകുമാരി തക് ജാനേവാലി ഗാഡി നമ്പർ 16381. ഉയർന്ന നിലയിൽ യാത്ര ചെയ്യണമെന്നു നിർബന്ധമുള്ളതിനാൽ അപ്പർ ബെർത്ത് തന്നെ നമ്മൾ ചോദിച്ചുവാങ്ങി,185 രൂഭാ. രാവിലെ 5.30 നു കോട്ടയം വിട്ടാൽ 12.30 നു കന്യാകുമാരിയിലെത്തുന്ന,പൂനയിൽ നിന്നും വരുന്ന  ജയന്തി ജനതയാണ് വണ്ടി.



അങ്ങനെ യാത്രാ ദിവസമെത്തി. ബ്രൂട്ടീഷനൊക്കെ ചെയ്തു രാവിലെതന്നെ നമ്മൾ സ്റ്റേഷനിലെത്തി. പത്തു മിനിറ്റ് താമസിച്ചാണ് വണ്ടി വന്നതെങ്കിലും കയറി. കൂടും കുടുക്കയും കൊളുത്തിൽ തൂക്കി. പള്ളിയുറക്കത്തിനായി  അപ്പർ ബെർത്തിൽകയറി. തിരുവനന്തപുരം സെൻട്രൽ നിങ്ങളെ സ്വാഗതം ചെയ്യുന്നു എന്നുകേട്ടാണ് നമ്മൾ ഞെട്ടിപ്പിടഞ്ഞു എണീറ്റത്. പിന്നെ  ഉറങ്ങിയതേയില്ല. അവിടെനിന്നുള്ള യാത്ര തീരെ വേഗത കുറവായിരുന്നു. പണ്ടാരാണ്ടു പറഞ്ഞതുപോലെ നെരക്കി നെരക്കി  ഒരു പോക്കായിരുന്നു.  ബോഗികളിൽ ആളും കുറഞ്ഞു. പരിപാടി കഴിഞ്ഞ സ്റ്റേജിൽ മൈക്ക് സെറ്റുകാരൻ ഇരിക്കുന്നതുപോലെ എന്റെ കമ്പാർട്മെന്റിൽ ഞാൻമാത്രമായി.



കേപ്പ് കോമറിൻ എന്നറിയപ്പെട്ട കന്യാകുമാരിയാണ് നമ്മുടെ ഡെസ്റ്റിനേഷൻ.1956 ഇൽ ഭാഷാ അടിസ്ഥാനത്തിൽ പിരിഞ്ഞു പോകുന്നതിനുമുമ്പ് കന്യാകുമാരിയും അതിന്റെ ജില്ലാ ആസ്ഥാനവുമായ നാഗർകോവിലും നമ്മുടെ തിരു - കൊച്ചിയുടെ ഭാഗമായിരുന്നു. അതൊക്കെ ഒരുകാലം. നാഞ്ചിനാട് എന്നായിരുന്നു പഴയ പേര്. കന്യാകുമാരിയുടെ തീരത്തുള്ള കുമരിയമ്മൻ ക്ഷേത്രത്തിൽ നിന്നാണു കന്യാകുമാരിയെന്ന പേരുവന്നത്.ഹിന്ദു മതത്തിനു മുമ്പുള്ള ഒരു ദ്രാവിഡ ദേവതയായിരുന്നത്രെ കുമരി. അതിനെക്കുറിച്ചുള്ള പല കഥകളും ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്. നമ്മൾക്കു വേണ്ടത് കന്യാകുമാരിയെന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ്. ഇന്നും ദ്രാവിഡ സംസ്കാരം സംരക്ഷിച്ചുപോരുന്ന ഒരു സംസ്ഥാനമാണ് തമിഴ്നാട്.



ഒത്തിരി പ്രത്യേകതകളുണ്ട് കന്യാകുമാരിക്ക്‌.  വെറുതെ തിരയെണ്ണാനും ശംഖുമാല വാങ്ങാനും ഐസ് മിണുങ്ങാനും പോയാൽ ഇതൊന്നും മനസ്സിലാകണമെന്നില്ല. അതിനൊരു സെൻസും സെൻസിബിലിറ്റിയുമൊക്കെ ആവശ്യമാണ്. മൂന്ന് കടലുകൾ സംഗമിക്കുന്ന സ്ഥലമാണിത്. ബംഗാൾ ഉൾക്കടലും ഇന്ത്യൻ മഹാ സമുദ്രവും അറബിക്കടലും ഇവിടെ ഒന്നിച്ചു ചേരുന്നു. ച്ചാൽ ത്രിവേണീ സംഗമം. കൂടാതെ സഹ്യപർവ്വതനിരയും (പശ്ചിമഘട്ടം)ബംഗാൾ ഉൾക്കടലിനും ഡക്കാൻ പീഠഭൂമിക്കു സമാന്തരമായി നിൽക്കുന്ന പൂർവ്വ ഘട്ടവും ഇവിടെയാണ് അവസാനിക്കുന്നത്.മറ്റു കടൽത്തീരം പോലെയല്ല ഇവിടെ,ഒറ്റനോട്ടത്തിൽത്തന്നെ നമ്മൾക്കതു പിടികിട്ടും.പച്ചയും നീലയും ഇടകലർന്നുള്ള ഒരു കോമ്പിനേഷനാണ് ഇവിടുത്തെ പ്രത്യേകത.



ഇപ്പോൾ നമ്മുടെ വണ്ടി കളിയിക്കാവിളയും പിന്നിട്ടു തമിഴ്‌നാട്ടിലേക്ക് കയറിയിരിക്കുന്നു. ഇരണിയേൽ കഴിഞ്ഞാൽ പിന്നെ സീനറികളുടെ എട്ടുകളിയാണ്. പാലക്കാട് കോയമ്പത്തൂർ യാത്രയുടെ അതെ ഫീൽ.ശ്രീ നാരായണഗുരുവും ചട്ടമ്പി സ്വാമിയും മറ്റും ധ്യാനം ചെയ്ത മരുത്വാമല അങ്ങു ദൂരെ കാണാം. തിരുവനന്തപുരത്തുനിന്നും റോഡുമാർഗം പോയാൽ മരുത്വാമലയിലും പദ്മനാഭപുരം കൊട്ടാരത്തിലും എത്താൻ കഴിയും. ട്രെയിനിന്റെ ബ്രേക്ക് നമ്മുടെ കയ്യിൽ ആയിരുന്നെങ്കിൽ ഇവിടെല്ലാം നമ്മൾ ചവിട്ടിയേനെ.









നാഗർകോവിൽ - കന്യാകുമാരി 20 കിലോമീറ്ററാണ് ദൂരം. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തേക്കാണ് നമ്മൾ യാത്രചെയ്യുന്നത്. ഇന്ത്യയുടെ അവസാനത്തെ റെയിൽവേ സ്റ്റേഷൻ. ഇവിടെ തീവണ്ടി പാത അവസാനിക്കുന്നു. അതിനപ്പുറത്തേക്ക് ട്രെയിനോ പാളമോ ഒന്നുമില്ല. സാധാരണ റെയിൽവേ സ്റ്റേഷനുകൾ പാതക്ക് സമാന്തരമായാണ് നിർമ്മിച്ചിരിക്കുന്നത്. ഇവിടെ നേരെ മറിച്ചാണ്. ട്രെയിൻ അവസാനം സ്റ്റേഷന്റെ മുന്നിലേക്ക് വന്നുനിൽക്കുന്ന രീതിയിൽ,പാളത്തിനു കുറുകെയാണ് ഇവിടുത്തെ റെയിൽവേ സ്റ്റേഷൻ നിർമ്മാണം. ഇതിനപ്പുറത്തേക്കു ട്രെയിനോ പാളമോ ഒന്നുമില്ലെന്ന പ്രതീതി സൃഷ്ടിക്കാൻ ഇതിനു കഴിഞ്ഞിട്ടുണ്ട്. ആ ഐഡിയ നോമിന് ബോധിച്ചു. കെട്ടിടം കണ്ടാൽ നമ്മുടെ നിയമസഭയുടെ അനിയനാണെന്ന് പറയും.




12.30 നു തന്നെ വണ്ടി കന്യാകുമാരി സ്റ്റേഷൻ എത്തി. നാഗർകോവിലിനെ വെച്ചുനോക്കുമ്പോൾ ഇത് ചെറിയ സ്റ്റേഷനാണ്. സൗകര്യങ്ങളും പരിമിതം. മൂന്നു പ്ലാറ്റ്‌ഫോമുകൾ ഉള്ളതിൽ ഒന്നിനും പൂർണ്ണമായി മേൽക്കൂര നിർമ്മിച്ചിട്ടില്ല, ഫാനുമില്ല. അതുവെച്ചു നോക്കുമ്പോൾ കേരളത്തിലെ സ്റ്റേഷനുകൾ വളരെ നിലവാരമുള്ളതാണ്. ഇന്ത്യയുടെ അവസാന സ്റ്റേഷൻ എന്ന പരിഗണന നൽകി ഇവിടുത്തെ സൗകര്യങ്ങൾ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്. സ്റ്റേഷനുകൾക്ക്, യാത്രക്കാരുടെ എണ്ണമനുസരിച്ചു പല കാറ്റഗറിയായി തിരിക്കാറുണ്ട് എന്നാണറിവ്. വടക്കേ ഇന്ത്യയിൽ നിന്നുമുള്ള കുറെ സഞ്ചാരികൾ,കന്യാകുമാരി എന്ന ബോർഡിന് അടുത്തുനിന്നു ഫോട്ടോ എടുക്കുന്നു. ഇന്ത്യയുടെ ലാസ്റ്റ് സ്റ്റേഷൻ എന്ന് പറഞ്ഞു സെൽഫികളും വിഡിയോകളും എടുക്കുന്നു.



ഇന്ത്യയിലെ ഏറ്റവും കൂടുതൽ ദൂരമോടുന്ന രണ്ടു വണ്ടികൾ ഇവിടെനിന്നാണു തുടങ്ങുന്നത്. ദിബ്രുഗഡ് വിവേക് (4283 KM ) ജമ്മുതാവി ഹിമസാഗർ (3789 KM )

സ്റ്റേഷനു പുറത്തിറങ്ങിയ നമ്മളെ  അണ്ണൻമ്മാരും അണ്ണികളും  വിചിത്ര ജീവിയെപ്പോലെ നോക്കി. കാരണം നമ്മൾ മാസ്ക് വെച്ചിട്ടുണ്ടാരുന്നു. അവിടാർക്കും മാസ്കുമില്ല മാങ്ങാതൊലിയുമില്ല.



സാർ ആട്ടോ വേണമാ....ഓട്ടോ അണ്ണൻമ്മാരാണ്....നൂറ്റമ്പതു രൂപ മതി...ബീച്ചിൽ വിടാം....നൂറുരൂപ മതി  നല്ല ഹോട്ടൽ കാണിച്ചുതരാം,ബീച്ചിലും വിടാം.അമ്പതു രൂപ മതി നല്ല റൂം കാണിച്ചുതരാം...മുപ്പതുരൂപ മതി ബീച്ചിൽവിടാം....പലർക്കും പല ഓഫറാണ്.വേണമാ സാർ....??    വേണ്ടേയ്....കണ്ണിൽ ചോരയില്ലാതെ നമ്മൾ പറഞ്ഞു. എന്നിട്ടു കാൽനട പ്രചരണ ജാഥയായി നമ്മൾ ബീച്ചിലേക്ക് തിരിച്ചു.



 ഉപ്പു സത്യാഗ്രഹം നടത്താൻ ഗാന്ധിജി ഓട്ടോയിലല്ല പോയത്....നടന്നാണ്.. മഹാൻമാരൊക്കെ നടന്നേ പോകൂ. നോട്ട് ദ പോയിന്റ്. വണ്ടിക്കൂലി കൂടുതലായതുകൊണ്ടു യേശു ക്രിസ്തുപോലും കടലിൽക്കൂടി നടന്നു പോയിട്ടുണ്ട്. പിന്നെയാ അണ്ണന്റെ ആട്ടോ....? സ്റ്റേഷന്റെ മുന്നിലേക്കിറങ്ങി നടന്നാൽ മെയിൻ റോഡിലെത്തും. ഇടത്തേക്ക് തിരിഞ്ഞാൽ തിരുനൽവേലി പോകാം. വലത്തേക്ക് തിരിഞ്ഞു പതിനഞ്ചു മിനിറ്റ് നടന്നാൽ ബീച്ചിലെത്താം.



പോകുന്ന വഴിയിൽ നല്ല മെനയുള്ള ഒരു ഹോട്ടൽ കണ്ടു. അവിടെ കയറി ശാപ്പാടിന് ഓർഡർ ചെയ്തു. അവിടുത്തെ ചേട്ടനും മാസ്ക് വെച്ച നമ്മളെ ഫീലിംഗ് പുച്ഛം...കേരളാവിൽ കൊറോണയാണോ എന്നൊരു അളിഞ്ഞ ചോദ്യവും. നമ്മൾ വെറുതെ ചിരിച്ചതേയുള്ളു, മാസ്ക് കാരണം അത് പുള്ളി കണ്ടതുമില്ല. ഒരു നോർത്ത് ഈസ്റ് ചേച്ചി വളരെ കഷ്ടപ്പെട്ട് തമിഴ്നാട് ശാപ്പാട് കഴിക്കുന്ന ദയനീയ കാഴ്ച നമ്മൾ കണ്ടു. പിന്നീട് നമ്മൾ ഈ ബ്ലോഗ് എഴുതുന്ന സമയത്താണ് ഒരു ഫ്ലാഷ് ന്യൂസ് കണ്ടത്. തമിഴ് നാട്ടിൽ മാസ്ക് നിർബന്ധമാക്കി-പിഴ അഞ്ഞൂറ് രൂഭാ. ഇവരുടെ കുന്തളിപ്പ്  കണ്ടപ്പോഴേ നമ്മൾക്ക് തോന്നിയതാണ് പണിവരുന്നുണ്ടെന്ന്.



ഹോട്ടൽ,ലോഡ്ജ്,റൂമുകൾ എല്ലാം ധാരാളമുണ്ട്. എങ്കിലും ഓൺലൈൻ അഡ്വാൻസ്ഡ് ബുക്കിംഗ് ആണ് നല്ലത്. അലച്ചിൽ ഒഴിവാക്കാം. ഭാഷ ഒരു തടസ്സമല്ല. മലയാളം എല്ലാവര്ക്കും മനസ്സിലാകും..നടന്നു ബീച്ചിലെത്തി. രെക്ക്തം തിളയ്ക്കുന്ന ചൂട്. കൊറോണ വന്നുപോയതിൽപ്പിന്നെ നമ്മൾക്കാണേൽ അത് വളരെ കുറവുമാണ്. ഓജസ്സും തേജസ്സും ബോണസും അലവൻസും ഒക്കെ നേടിയെടുക്കണോന്നും വെച്ചാണ്.....!!

ഐസ്‌കാരും പോലീസ്‌കാരും,ടാറ്റു കുത്തിക്കൊടുക്കുന്നവരും, വെറുതെ നടന്നു കൈനീട്ടുന്നവരും, ഫോട്ടോ എടുത്തു കൊടുക്കുന്നവരും, മാങ്ങാ മുറിച്ചു മുളകുപൊടിയിട്ടു കൊടുക്കുന്നവരും, അതുനോക്കി വെറുതെ വെള്ളമിറക്കുന്നവരും, തുണിക്കടയിലേക്ക് നമ്മളെ വേണമെങ്കിൽ തോളത്തു എടുത്തുകൊണ്ടു പോകാൻ  തയ്യാറായി നിൽക്കുന്ന സെയിൽസ് മാനും സെയിൽസ് മോളും, കാറ്റ് കൊള്ളുന്നവരും, കാറ്റ് കാണുന്നവരും, തിരയെണ്ണുന്നവരും,വെറുതെ ഓളം വെക്കുന്നവരും, തിരയടിച്ചു തല പാറയിലിടിച്ചിട്ടും  നാണമില്ലാതെ പിന്നെയും വെള്ളത്തിൽ കിടക്കുന്നവരും, ഭക്തി പൂർവ്വം നടക്കുന്നവരും,ചുമ്മാ കത്തിവെച്ചു നടക്കുന്നവരും, യുവ മിഥുനങ്ങളും യുവ  കർക്കിടകങ്ങളും, കടലുനോക്കി എലി പുന്നെല്ലു കണ്ടതുപോലെ ചിരിക്കുന്നവരും, ഇൻസ്റ്റാഗ്രാമിനുവേണ്ടി ഇൻസ്റ്റന്റായി ഡാൻസ് കളിക്കുന്നവരും, ഒരു പണിയുമില്ലാതെ വെറുതെ തെണ്ടിത്തിരിഞ്ഞു നടക്കുന്നവരും.....കടലക്കാരും... 



അങ്ങനെ ആകെപ്പാടെ ഒരു തിരക്കാണ്. ഇതിൽ തമിഴനുണ്ട്,ആന്ധ്രക്കാരനുണ്ട്,മലയാളിയുണ്ട്,ഹിന്ദിക്കാരനുണ്ട്. പോരാത്തതിനു സായിപ്പും മദാമ്മയുമുണ്ട്. അതുപോരെ അളിയാ..?പക്ഷേ നമ്മൾ നേരെ പോയത് തിരുവള്ളുവർ പ്രതിമ കാണാനാണ്.

തിരുവള്ളുവർ 

അപാര ജ്ഞാനിയായ തമിഴ് കവിയും ദാർശനികനുമായിരുന്നു തിരുവള്ളുവർ. കേരളത്തിലെ പ്രസിദ്ധമായ പന്തിരുകുലം കഥയിലെ വള്ളുവരാണ് ഈ വള്ളുവരെന്ന് ഒരു വാദമുണ്ട്. ഇദ്ദേഹത്തിന്റെ തമിഴിലുള്ള  തത്വ ചിന്താ ശാസ്ത്ര കൃതിയാണ് തിരുക്കുറൾ. കുറൾ എന്നാൽ ഈരടികൾ. 133 അദ്ധ്യായങ്ങളിലായി 1330 ഈരടികൾ ഈ കാവ്യത്തിലുണ്ട്. തമിഴ്‌നാടും കേരളവും ഒന്നിച്ചു കിടന്ന സംഘകാലത്താണ് ഇത് രചിക്കപ്പെട്ടത്.




തിരുവള്ളുവർ പ്രതിമയ്ക്കും അടിസ്ഥാനത്തിനും കൂടി  40.5 മീറ്റർ ഉയരമുണ്ട്. പ്രതിമയ്ക്കുമാത്രം 29 മീറ്റർ ഉയരം.Dr.വി ഗണപതിയാണു പ്രധാന ശിൽപ്പി.

നന്ദി മറക്കുക നന്നല്ല,

നന്നല്ലവ അന്നേ മറക്കുക നന്നേ...  

തിരുക്കുറലിലെ പ്രശസ്തമായ ഈരടിയാണിത്. 

ഗാന്ധി മണ്ഡപം

മഹാത്മാ ഗാന്ധിയുടെ ചിതാ ഭസ്മം കടലിൽ ഒഴുക്കുന്നതിനുമുമ്പായി പൊതു ദർശനത്തിനു വെച്ച സ്ഥലത്തു പിന്നീട് നിർമ്മിച്ചതാണ് ഈ മണ്ഡപം. ക്ഷേത്ര മാതൃകയിൽ നിർമ്മിച്ച ഇതിനുള്ളിലേക്കു ഒക്ടോബർ രണ്ടാം തീയതി സൂര്യന്റെ ആദ്യ കിരണങ്ങൾ പതിക്കുമെന്ന പ്രത്യേകതയുമുണ്ട്.



വിവേകാനന്ദപ്പാറ 

കന്യാകുമാരി തീരത്തെ വാവതുറൈ മുനമ്പിൽനിന്നും 500 മീറ്ററോളം അകലെയായി കടലിൽ സ്ഥിതിചെയ്യുന്ന രണ്ടുപാറകളിൽ ഒന്നാണിത്. സ്വാമി വിവേകാനന്ദൻ കടൽ നീന്തിക്കടന്നു 1892 ഡിസംബർ 23, 24, 25 തീയതികളിൽ ഇവിടെ ധ്യാനം നടത്തിയതായി പറയപ്പെടുന്നു. മലയാളിയായ മന്നത്തു പദ്മനാഭൻ പ്രസിഡന്റായ വിവേകാനന്ദ സ്മാരക സമിതിയാണ് ഈ സ്മാരകം സ്ഥാപിച്ചത്. 1970 ഇൽ അന്നത്തെ രാഷ്‌ട്രപതി ശ്രീ.വി വി ഗിരി ഇത് രാഷ്ട്രത്തിനു സമർപ്പിച്ചു. മുനമ്പിൽ നിന്നും പാറയിലേക്കു ബോട്ട് സർവീസ് ലഭ്യമാണ്.



ഏകദേശം ഇത്രയും കണ്ടുകഴിഞ്ഞപ്പോൾ സമയം 1.45 ആയി. സൂര്യ ഉദയവും അസ്തമയവും കാണാനാണ് ആളുകൾ കൂടുതലും കന്യാകുമാരിയിൽ എത്തുന്നത്. വിവേകാനന്ദപ്പാറ സന്ദർശനത്തിനും, അതോടൊപ്പം തീരത്തുള്ള കാഞ്ചി കാമകോടി പീഠത്തിൽ ദർശനത്തിനു വരുന്നവരുമുണ്ട്. കന്യാകുമാരി ജില്ലയുടെ ടൂറിസം സൈറ്റ് ഇതാണ്,  https://kanniyakumari.nic.in/tourist-information/ഇവിടെ  നോക്കിയാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. കടൽത്തീരം മാത്രമല്ല അതി വിശാലമായൊരു ടൂറിസ്റ്റ് ഇടംകൂടിയാണ്  ഇവിടമെന്നു മനസ്സിലാകും.  

2.10 PM നു ഹിമസാഗർ എക്സ്പ്രസ്സ്പുറപ്പെടും. വെള്ളിയാഴ്ചകളിലാണ് ഈ സൗകര്യം. വ്യാഴം ആണെങ്കിൽ 5.30 PM  നു വിവേക് എക്സ്പ്രസ്സ് ഉണ്ടാകും. അതല്ലെങ്കിൽ വേറെ ഓപ്ഷൻസ് ഉണ്ട്. എല്ലാദിവസവും 3.10 PM നു കൊല്ലം വഴി പോകുന്ന പുനലൂർ എക്സ്പ്രസ്സ് ഉണ്ട്. അതിൽ കയറി തിരുവന്തപുരം ഇറങ്ങിയാൽ ഏത് കോത്താഴത്തേക്കും പോകാം. 



നടപ്പ് ആരോഗ്യത്തിനു നല്ലതായതിനാൽ തിരിച്ചു വലിച്ചു തൊഴിച്ചു തൊഴിച്ചു നമ്മൾ  സ്റ്റേഷനിലെത്തി. അതിന്റെ യുക്കിതി എന്തെന്നാൽ, അമ്പതു ഉറുപ്പിക മുടക്കി ഓട്ടോയിൽ വരാൻ വയ്യാഞ്ഞിട്ടല്ല, പുതിയ സ്ഥലമല്ലേ എല്ലാം കണ്ടും കേട്ടും അറിഞ്ഞുമിരിക്കാം....അയിനാണ്. നല്ല പച്ചപ്പും കുളിർമയുമുള്ള ചില സ്ഥലങ്ങളിൽ ചില പൊങ്ങൻമ്മാരും പൊങ്ങികളും കറുത്ത കൂളിംഗ് ഗ്ലാസ് വെച്ചു പ്രകൃതി ആസ്വദിക്കുന്നത് കണ്ടിട്ടുണ്ട്. നഗ്‌ന നേത്രങ്ങൾ കൊണ്ടു കാണേണ്ടത് അങ്ങനെ തന്നെ കാണണം. നടന്നു കാണണോ...? അങ്ങനെ കാണണം അതാണ് നമ്മുടെ ലൈൻ.  

കൃത്യം 2.10 PM നു വണ്ടിയെടുത്തു. നമ്മൾ പഴയതുപോലെ ഉയർന്ന നിലയിലേക്ക്,ച്ചാൽ അപ്പർ ബെർത്തിലേക്ക്. 7.30 PM  ആയപ്പോൾ വണ്ടി കോട്ടയം പിടിച്ചു. ഈ ഹിമസാഗർ ട്രെയിനുമായി നമ്മൾക്കൊരു അടുപ്പവുമുണ്ട്. 18 - 19 വർഷങ്ങൾക്കു മുമ്പ്‌ ആദ്യമായി നമ്മൾ ഒറ്റയ്ക്ക് കേരളം വിട്ട് പഞ്ചാബിലേക്ക്  യാത്ര ചെയ്ത വണ്ടിയാണിത്. കാലിൽ ചെറിയൊരു മുറിവ് ഉണ്ടായിരുന്നതിനാൽ  എന്റെ ലഗേജ് എല്ലാം എടുത്തു ജലന്ധർ കൺറ്റോൺമെന്റ് സ്റ്റേഷനിൽ ഇറക്കി  സഹായിച്ച സഹയാത്രികരായ മിലിട്ടറിക്കാരെ,പ്രത്യേകിച്ച് കന്യാകുമാരിക്കാരനായ ഒരു സൈനികനെ ഇന്നും  ഓർക്കുന്നു. എല്ലാവരും ജമ്മുവിൽ ഇന്ത്യൻ അതിർത്തി കാക്കുന്നവരായിരുന്നു.

കോട്ടയത്തുനിന്നും കന്യാകുമാരിയിലേക്കുള്ള ട്രെയിനുകളുടെ വിവരം.

5.35 AM -കന്യാകുമാരി എക്സ്പ്രസ്സ് (16381) daily

9.20 AM - കന്യാകുമാരി എക്സ്പ്രസ്സ് (16526) daily

4.10 PM വിവേക് എക്സ്പ്രസ്സ് (15906 ) ചൊവ്വ 

5.00 PM ഹിമസാഗർ എക്സ്പ്രസ്സ് (16318)വ്യാഴം 

കോട്ടയത്തുനിന്നും നാഗർകോവിലിലേക്ക് 

12.20 AM നാഗർകോവിൽ വീക്കിലി എക്സ്പ്രസ്സ് (16335) ഞായർ 

4.30 PM ഗുരുദേവ് SF എക്സ്പ്രസ്സ് ( 12660 ) വെള്ളി

    

https://www.instagram.com/janoshkjohn

http://twitter.com/k_ janosh 

https://www.linkedin.com/in/janosh-john-958154184

https://www.facebook.com/janoshk.john

Sunday, April 10, 2022

കായംകുളം വേറെ ലെവലാണ് മക്കളേ

അതാ അങ്ങോട്ടു നോക്കൂ...ലോകപ്രശസ്തമായ നമ്മുടെ കായംകുളം സന്ദർശനത്തിന്റെ ഏടുകളിൽനിന്നും വലിച്ചൂരിയെടുത്ത ഏതാനും വരികളാണ് നമ്മൾ ഇവിടെ ഉദ്ധരിക്കാൻ പോകുന്നത്. കായംകുളമെന്നാൽ കൊച്ചുണ്ണിയും കൊച്ചുണ്ണിയെന്നാൽ കായംകുളവും മാത്രമായിരുന്നു ഒരിക്കൽ നമ്മുടെ ചിന്ത. എന്നാൽ ഒരു ചരിത്ര ശേഷിപ്പ് ഈ മണ്ണിനുണ്ട്. രാജഭരണം ജനാധിപത്യത്തിനു വഴിമാറിയെങ്കിലും പഴയ നാട്ടുരാജ്യങ്ങളുടെ പാതയിലൂടെ സഞ്ചരിച്ചാൽ  ചില സ്ഥലങ്ങളുടെ യഥാർത്ഥ ചരിത്രം കിട്ടും. അങ്ങനെയൊരു പരിപാടിയും കൊണ്ടാണ് ഗയ്‌സ് നമ്മൾ പിന്നേം  വന്നിരിക്കുന്നത്. അപ്പോൾ നേരെ വിഡീയോയിലേക്കു പോകാം...! (മ്യൂസിക് ഇട്)





            


 




 K.P.A.C നാടക സമിതിയും,ശ്രീ നാരായണഗുരു ഉപരിപഠനത്തിനു വന്ന വാരണപ്പള്ളി തറവാടും ,ദേശീയ താപ വൈദ്യുത നിലയവും (NTPC ) ഒക്കെ  കായംകുളത്തിന്റെ തിലകക്കുറികളാണ്. അതിനുപുറമേ, കാർട്ടൂണിസ്റ് ശങ്കർ KPSC ലളിത, അനിൽ പനച്ചൂരാൻ, പി കെ കുഞ്ഞുസാഹിബ്, പുതുപ്പള്ളി രാഘവൻ, തച്ചടി പ്രഭാകരൻ , ടി .പി ശ്രീനിവാസൻ, എസ് രാമചന്ദ്രൻപിള്ള തുടങ്ങിയ  സാമൂഹിക രാഷ്ട്രീയ കലാ സാംസ്‌കാരിക നായകൻമ്മാരും  കായംകുളത്തിന്റെ സംഭാവനകളാണ്.

ഓടനാട്‌ മുതൽ കായംകുളം വരെ 

കായംകുളം ടൗണിൽനിന്നും NH 66 ലൂടെ ഓച്ചിറ ഭാഗത്തേക്കുള്ള വഴിയിൽ ഏകദേശം രണ്ടു കിലോമീറ്റർ അകലെ  സ്ഥിതിചെയ്യുന്ന കൃഷ്ണപുരം കൊട്ടാരത്തിലേക്കാണു നമ്മുടെ യാത്ര. ആദ്യം തന്നെ ആക്രാന്തം മൂത്ത്‌  തള്ളിക്കേറി കൊട്ടാരത്തിലേക്കു ചെന്നാൽ, കണ്ണും തള്ളി കഴുക്കോലും എണ്ണി, നിലാവത്തു കോഴിനടക്കുന്നതുപോലെ  തെക്കുവടക്കു നടക്കാമെന്നല്ലാതെ ഒരു വാഴയ്ക്കായും  മനസ്സിലാകില്ല. അതുകൊണ്ടു അനിയാ നിൽ........ബഹളം വെക്കാതെ കാര്യങ്ങളൊക്കെ മനസ്സിലാക്കിയിട്ടു പോകാം. അതല്ലേ അതിന്റെ ഒരിത്..!?!

കായംകുളത്തിന്റെ പഴയ പേരായിരുന്നു ഓടനാട്. ഒഡ്ഡൻ എന്നാൽ ബുദ്ധൻ. ഒഡിയ നാട്ടിൽനിന്നും വന്ന ബുദ്ധ സന്യാസിമാരിൽനിന്നാണ് ഈ പേരു ലഭിച്ചത്. അങ്ങനെ  ഒഡ്ഡനാട് ലോപിച്ചു ഓടനാടായി. ചെങ്ങന്നൂർ, മാവേലിക്കര, കാർത്തികപ്പള്ളി, കരുനാഗപ്പള്ളി എന്നിവ ഉൾപ്പെട്ടതായിരുന്നു ഓടനാട്‌ രാജ്യം. പിന്നീട് ഓടനാടിന്റെ ആസ്ഥാനം എരുവയിലേക്ക് മാറ്റി. അന്നു മുതലാണ് ഇവിടം കായംകുളം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. പോർച്ചുഗീസ് ഡച്ച് രാജ്യങ്ങളുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്ന കായംകുളം രാജ്യം വിസ്തൃതിയിലും മുന്നിലായിരുന്നു. വിശാലമായൊരു കടൽത്തീരവുമുണ്ടായിരുന്നു.

അങ്ങനെ 1746 -ൽ കായംകുളം രാജ്യത്തെ യുദ്ധത്തിൽ തോൽപ്പിച്ച തിരുവിതാംകൂർ രാജാവ് അനിഴം മാർത്താണ്ഡവർമ്മ, പള്ളിക്കഞ്ഞി കുടിച്ചു എല്ലിനിടയിൽ കേറിയപ്പോൾ കൃഷ്ണപുരത്തു ഉണ്ടായിരുന്ന കായംകുളം  രാജ്യത്തിൻറെ ആസ്ഥാന കൊട്ടാരം  കേറിയങ്ങു തകർത്തു. പിന്നീട് പുതിയൊരു കൊട്ടാരം അവിടെ പണിതുയർത്തുകയും ചെയ്തു. എന്താല്ലേ....?? ഈ രാജാക്കൻമ്മാരെക്കൊണ്ടു തോറ്റുപോകും. തല്ലുകൊള്ളിത്തരമല്ലേ അതിയാൻ  കാണിച്ചു വെച്ചത്..? 

കായംകുളം ഓച്ചിറ റോഡിലുള്ള കൃഷ്ണപുരം   ജംഗ്ഷനിൽനിന്നും വലത്തേക്കു കയറി അൽപ്പം ഉള്ളിലായി വഴിയരുകിൽ കാണുന്നതാണ് ചരിത്ര പ്രസിദ്ധമായ കൃഷ്ണപുരം കൊട്ടാരം.


ചുറ്റുമതിലിനോടു ചേർന്നുള്ള കവാടത്തിൽ ഒരു ചെറിയ മുറിയും അവിടെ കസ്സേരയിട്ടു ഒരു ചേട്ടനും ഇരിക്കുന്നുണ്ട്....ദക്ഷിണ കൊടുക്കണം.മുതിർന്നവർ 25 രൂഭാ...കുട്ടികൾ ഇടത്തരം (5-12 yrs )  5 രൂഭാ... മൊബൈലിൽ പടമെടുക്കാൻ,വീഡിയോ ക്യാമറ, സിൽമാ, കണ്ണുനീർ സീരിയൽ... അങ്ങനെ പലതിനും പല നിരക്കുകളുണ്ട്. 

ദക്ഷിണകൊടുത്തു നമ്മൾ അകത്തേക്കു തൊഴിച്ചു. പടിപ്പുരയും പിന്നിട്ട് ഉള്ളിലേക്ക് വീണ്ടും തൊഴിച്ചു കയറി. അവിടെയതാ ഒരു പോലീസ് മാമൻ. ചെന്നയുടനെ മാമൻ ഒരു ബുക്ക് എടുത്തുതന്നു. ഏതായാലും വന്നതല്ലേ ഇരിക്കട്ടെ എന്ന ഭാവത്തിൽ, പേരും നാളും ജാതകവുമൊക്കെ അതിൽ എഴുതിക്കൊടുക്കണമത്രേ. 

അല്ല എന്തിനായിരിക്കും ആ ബുക്ക്...?  പറയാം- ഇങ്ങനെയുള്ള സ്ഥലങ്ങളിൽ, കാണാനാണെന്നും പറഞ്ഞു ചെല്ലുന്ന ചിലപുള്ളികൾ "പിതാവില്ലായ്മ്മ", മെഡിക്കൽ ഭാഷയിൽ പറഞ്ഞാൽ വിത്തൗട്ട് ഡാഡി സിൻഡ്രോം അല്ലെങ്കിൽ മൾട്ടി ഡാഡിമാനിയ കാണിക്കാറുണ്ട് - അങ്ങനെയുള്ള പുള്ളികളുടെ അഡ്രെസ്സ് സഹിതം പൊക്കി കുത്തിനു പിടിക്കാനോ മറ്റോ ആയിരിക്കാം. പിന്നെ നാടാകെ കൊറോണ ആയതിനാൽ  എല്ലായിടത്തും  ഇങ്ങനെയൊരു ആചാരവും അനുഷ്ടാനവും  നിലവിലുണ്ടല്ലോ..?





മാസ്ക് വെച്ചിരിക്കുന്നതിനാൽ മാമന് ഞങ്ങളുടെയും ഞങ്ങൾക്കു മാമന്റെയും തേജസുള്ള മുഖം ശരിക്കും അങ്ങോട്ട് ക്ലിയറായില്ല. അങ്ങനെ അതും കഴിഞ്ഞയുടനെ ഒരു ചേച്ചി അന്തരീക്ഷത്തിൽ പ്രക്ത്യക്ഷപ്പെട്ടിട്ടു  കണ്ണുകാണിച്ചു. വലത്തോട്ട് കേറിക്കോളാൻ....!!

തള്ളിക്കേറാൻ വരട്ടെ, ഇതൊന്നു കേട്ടിട്ട് പോ...

1950 കളിൽ കേരള പുരാവസ്തു വകുപ്പ് ഈ കൊട്ടാരത്തിന്റെ ജീർണ്ണതകളെ പരിഹരിച്ചു മൂന്നു നിലകളുള്ള ഒരു സ്മാരകമാക്കി മാറ്റിയതാണ്. തീർന്നില്ല, മറ്റു സ്ഥലങ്ങളിൽ സൂക്ഷിച്ചിരുന്ന അപൂർവ്വ രേഖകളും പുരാവസ്തുക്കളും തിരികെ കൊണ്ടുവന്നു ഇവിടെ പ്രദർശനത്തിനും  വെച്ചു. ഇതിൽനിന്നും എന്തു മനസ്സിലായി ഗയ്‌സ്....? ഇവിടെ കാണുന്ന ഏകദേശം 75 % വസ്തുക്കളും  പലസ്ഥലങ്ങളിൽ നിന്നും കൊട്ടാരങ്ങളിൽനിന്നും  കൊണ്ടുവന്നിട്ടുള്ളതാണ്. അല്ലാതെ കാണുന്നതു മുയുമനും കായംകുളം രാജാക്കൻമ്മാരുടേതല്ല,  സ്മരണവേണം.... ഓക്കേ. ഇനി കേറിക്കോ....!!

ഈ ഭാഗത്തു ചേങ്ങില ,ചെറിയ പ്രതിമകൾ നാഴി, ഓട്ടുപാത്രം, പൂജാമണി,വേൽ ശൂലം, ചെറിയ ബുദ്ധപ്രതിമകൾ, ചെമ്പു തട്ടം, ചിലമ്പ് എന്നിവയുടെ കാഴ്ചകളാണ്. അതുകണ്ടിട്ടു ഇറങ്ങിയപ്പോൾ വേറൊരാൾ പറഞ്ഞു ഇടത്തോട്ട് കയറിക്കോളാൻ. കേറി പരിചയപ്പെട്ടു,പേര് ജെയിൻ. ഇവിടെ ജോലിചെയ്യുന്ന സ്റ്റാഫാണ്. സർക്കാർ നിയമനമാണ്. തൃപ്പൂണിത്തുറ പാലസിൽ നിന്നും  നേരിട്ടു വന്നവരൊക്കെയുണ്ട്. പലരും പുതു മുഖങ്ങൾ. പഴയ മുഖവുമായി  ഞങ്ങൾ ഏതാനും ജൂനിയർ രാജാക്കൻമാർ മാത്രം. 

അടുത്ത ഭാഗത്തു  കല്ലിന്റെ കാഴ്ചകളാണ്. നന്നങ്ങാടി, മുനിയറയുടെ ചെറു മാതൃക,  കുടക്കല്ല്...അങ്ങനെ പോകുന്നു. ഒരു ഭിത്തിക്കു അപ്പുറം പല്ലക്ക് വെച്ചിരിക്കുന്നുണ്ട്. വളരെ നന്നായി ഗൈഡ് ചെയ്യുന്നവരാണ് ഇവിടുത്തെ സ്റ്റാഫുകൾ. പുരാതന വസ്തുക്കളായതിനാൽ കാണുന്നത് എന്താണെന്നു പറഞ്ഞുതരാൻ ഒരാൾ ഇവിടെ ആവശ്യവുമാണ്. അല്ലാതെ വീഗാ ലാൻഡിൽ ചെന്നു വെള്ളത്തിൽ ചാടുന്നതുപോലെ അത്ര എളുപ്പമല്ല. കാണാൻ ചെല്ലുന്നവർ അത്യാവശ്യം സ്കൂളിലെങ്കിലും പോയിരിക്കേണ്ടതുമാണ്.അല്ലെങ്കിൽ  ഗൈഡ് കാര്യങ്ങൾ പറഞ്ഞുതരുമ്പോൾ വെറുതെ പല്ലും കാണിച്ചു് നിൽക്കേണ്ടി വരും.





അമ്പത്തഞ്ചു ഏക്കറിൽ  വ്യാപിച്ചു കിടന്ന ഈ കൊട്ടാരം ഇപ്പോൾ 2.55 ഏക്കറായി ചുരുങ്ങി. അന്യാധീനപ്പെട്ടും ജീർണ്ണിച്ചും മാത്രമല്ല, അതിരുമാന്തിയും വക്രിച്ചെടുത്തും അടിച്ചുമാറ്റിയും കുറെ പോയിരിക്കാം. അങ്ങനെ നഷ്ടപ്പെട്ടു പോയ 52.45 ഏക്കർ വസ്തു മറ്റാരുടെയൊക്കെയോ തണ്ടപ്പേരിൽ ഇന്നു  കരമടയ് ക്കുന്നുണ്ടാവും എന്താല്ലേ... ?ഭൂപരിഷ്ക്കരണം നടപ്പിലാക്കിയപ്പോൾ നഷ്ടപ്പെട്ടതാകാനും വഴിയുണ്ട്.എന്താപ്പാ ഈ ഭൂപരിഷ്‌ക്കരണം...? ദദാണ്നമ്മൾ പറഞ്ഞത് അത്യാവശ്യം മഴ നനയാതിരിക്കാനെങ്കിലും സ്കൂളിന്റെ വരാന്തയിൽ കയറി നിൽക്കണമായിരുന്നു എന്ന്. 

അതൊക്കെ അവിടെ നിൽക്കട്ടെ. കൊട്ടാരത്തിനു അകെ  22 മുറികൾ. പൂമുഖം, കോവണിത്തളം,നീരാഴിക്കെട്ട്,നെല്ലറ,മടപ്പള്ളി,അടുക്കള, മന്ത്രശാല, അതിഥി മുറി കിടപ്പുമുറി...ഇങ്ങനെയാണു നിലവിലെ ഘടന. 

തിരുവിതാംകൂർ രാജാക്കൻമാരുടെ ആസ്ഥാനമായിരുന്ന പദ്മനാഭപുരം കൊട്ടാരത്തിന്റെ ചെറു മാതൃകയാണ് കൃഷ്ണപുരം കൊട്ടാരം എന്ന് പറയുന്നുണ്ട്.പദ്മനാഭപുരം കൊട്ടാരത്തെക്കുറിച്ചു അറിയാമോ...? മണിച്ചിത്ര താഴ് സിൽമയിൽ ശോഭന, വിടമാട്ടേൻ  അയോഗ്യനായേ ഇന്നേക്ക് ദുർഗ്ഗാഷ്ടമി, ഉന്നെ നാൻ കൊന്നു ഉൻ രത്തത്തെ കുടിച്ചു ഓംകാരം നടന്തു വിടുവേൻ...  എന്നൊക്കെ ചുമ്മാ പറഞ്ഞു പേടിപ്പിച്ചിട്ടു തോം തോം തോം ഡാൻസ് കളിച്ചില്ലേ...? ദദാണ് കന്യാകുമാരിയിലെ പദ്മനാഭപുരം കൊട്ടാരം. പണ്ടു കന്യാകുമാരിയൊക്കെ തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു, മാത്രവുമല്ല തിരുവിതാംകൂറിന്റെ ആസ്ഥാനവും അവിടെയായിരുന്നു. 

       പുണർതം തിരുനാൾ, പള്ളി സെവൻ അപ്പും കുടിച്ചു വിശ്രമിക്കുന്നു                                  
എന്താണു മഹനെ ഈ എട്ടുകെട്ടും പതിനാറുകെട്ടും.....അറിയത്തില്ലെങ്കിൽ പഞ്ച പുച്ഛമടക്കി കേട്ടോണം.കേരളത്തിന്റെ വാസ്തുവിദ്യയാണ്‌ നമ്മൾ ഇവിടെ ഉദ്ധരിക്കാൻ പോണത്.

55 ഏക്കറിൽ വ്യാപിച്ചുകിടന്ന 16 കെട്ടായിരുന്ന ഈ കൊട്ടാരം ഇന്നു 12 കെട്ടായി ചുരുങ്ങിയിട്ടുണ്ട്. മൂന്നു വശങ്ങളും ചേരുന്നയിടത്തു നടുമുറ്റമോ വരാന്തയോ പൂമുഖമോ വെച്ചു പണിയുന്നതാണ് മൂന്നു കെട്ട്. നാലുവശവും നടുവിൽ ഒരു മുറ്റവും അടങ്ങുന്നതാണ് നാലുകെട്ട്. പൂമുഖവും മൂന്നു നിലയുമുള്ള എട്ടു കെട്ടുപുരയും രണ്ടു നടുമുറ്റവുമുള്ളതാണ് എട്ടുകെട്ട്. അങ്ങനെ വരുമ്പോൾ പതിനാറു കെട്ടിന്റെ ജാഡ എന്തായിരിക്കും. ഊഹിക്ക് മോനേ..വെറുതേ ഊഹിച്ചുനോക്ക്, പൈസാ മുടക്കൊന്നും ഇല്ലല്ലോ...? ഇങ്ങനെ വലിയ വലിയ കാര്യങ്ങളൊക്കെ വേണം വെറുതെ ഇരിക്കുമ്പോൾ  ഊഹിക്കേണ്ടത്.

പിന്നെയുള്ളത് മലയാളത്തിന്റെ പുരാതന ലിപികൾ  പ്രദർശിപ്പിച്ചിരിക്കുന്ന ഭാഗമാണ്.ഇന്നുനമ്മൾ വാരിയലക്കുന്ന മലയാളത്തിന് പണ്ടു കുറെ ലിപികളുണ്ടായിരുന്നു. ദദായത്, വട്ടെഴുത്തു, കോലെഴുത്ത്, ഗ്രന്ഥം, നാനം, മോനം..ഇങ്ങനൊക്കെ പറയും. ലിപികളുടെ പഠനമാണ് പാലിയോഗ്രഫിയും എപ്പിഗ്രാഫിയും. ഇങ്ങനെ പുരാതന ലിപിയിൽ എഴുതിയ ഒരു കൽപ്പാളിയും പ്രദർശ്ശിപ്പിച്ചിട്ടുണ്ട്. അതൊക്കെ വായിക്കാൻ അറിയുന്ന പുള്ളികളൊക്കെ ഉണ്ടെന്നു പറഞ്ഞു. നമ്മളെ സമ്മതിക്കണം, വട്ടെഴുത്തു ലിപിയിൽ  നമ്മൾ ലുലു എന്നൊരു വാക്ക് കണ്ടുപിടിച്ചു സൂർത്തുക്കളേ..!പ്രാചീന  ശിലായുഗത്തിലെ  ലുലുമാൾ കുഴിച്ചുനോക്കിയപ്പോൾ കിട്ടിയതായിരിക്കും. ഒത്തിരി  അവിടെക്കിടന്നു താളം ചവിട്ടാതെ നമ്മൾ സ്ഥലം വിട്ടുപിടിച്ചു.

ഗജേന്ദ്ര മോക്ഷം 

കൊട്ടാരം തേവാരപ്പുരയുടെ സമീപമുള്ള ഭിത്തിയിൽ കാണുന്നതാണ് പ്രശസ്തമായ ഗജേന്ദ്ര മോക്ഷം ചുവർച്ചിത്രം. കേരളത്തിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിപ്പമേറിയ ഒറ്റപ്പാനൽ ചുവർചിത്രമാണിത്. ഇത് ഈ കൊട്ടാരത്തിന്റെ സ്വന്തം സൃഷ്ടിയാണ്. പച്ചിലച്ചാറ്, പഴച്ചാറ്, മഞ്ഞൾപ്പൊടി, ചുണ്ണാമ്പ്, ഇഷ്ടികപ്പൊടി, പനം പശ, കള്ളിമുള്ളിന്റെ നീര്എന്നിവയാണ് ഈ ചിത്ര രചനയ്ക്ക് ഉപയോഗിച്ച വസ്തുക്കൾ. 

ഭാഗവതം അഷ്ടമസ്കന്ധത്തിൽ വിവരിക്കുന്ന ഒരു കഥയാണ് സംഭവം. പല എപ്പിസോഡുള്ള ഈ കഥ ചുരുക്കിയാൽ ഇങ്ങനെയിരിക്കും.... ഗജേന്ദ്രൻ എന്നൊരു ആനയെ തടാകത്തിൽവെച്ചു ഒരു  മുതല  പിടിക്കുന്നു. രക്ഷപെടാൻ ആന പല വഴികളും പ്രയോഗിച്ചെങ്കിലും മുതല വിടാതെ കാലിൽ കടിച്ചുപിടിച്ചു. അവസാനം ജീവ രക്ഷാർത്ഥം ആന തടാകത്തിൽ നിന്നും ഒരു താമര എടുത്തുയർത്തിയപ്പോൾ വിഷ്ണു പ്രക്ത്യക്ഷപ്പെടുകയും ഗജേന്ദ്രനെ രക്ഷിക്കുകയും ചെയ്തു. ആനക്കും മുതലക്കും അങ്ങനെ ശാപ മോക്ഷവും കിട്ടി. ഈ സംഭവമാണ് അവിടെ പടമായി ചിത്രീകരിച്ചിരിക്കുന്നത്.

കുളി കഴിഞ്ഞു വരുന്ന രാജാവിനു പ്രാർത്ഥിക്കാനായിരിക്കണം ഈ ചിത്രം തേവാരപ്പുരയോട് ചേർന്നു വരച്ചത്. കായംകുളം രാജാക്കൻമാരുടെ കുലദൈവമായിരുന്നു വിഷ്ണു . എന്തായാലും സംഗതി ഒരു രക്ഷയുമില്ല.

ചുവർ ചിത്രത്തിന്റെ ഇടതുവശത്തുള്ള ചെറിയ പടികളിറങ്ങി താഴേക്ക് ചെല്ലുന്നതാണ് കൊട്ടാരത്തിന്റെ കുളം. വെള്ളം നിറഞ്ഞു കിടക്കുന്നുണ്ട്,ഡാർക്ക് സീനാണ്, ഒത്തിരി ആഴമുണ്ട്. ഈ കുളത്തിന്റെ അടിയിലൂടെ ഒരു തുരങ്കം ഉണ്ടെന്നു പറയപ്പെടുന്നു. രക്ഷപെടാനോ ഒളിച്ചിരിക്കാനോ ആയി ഉപയോഗിച്ചതാകാം. മുന്നിൽ വിശാലമായ കുളം കിടക്കുന്നതു കൊണ്ടാകാം അവിടെനിന്നും പെട്ടന്നു കേറിക്കോളാൻ കൽപ്പനയുണ്ടായി. നാമത് ശിരസ്സാ വഹിച്ചു തിരിഞ്ഞു നടന്നു.

പിന്നെ ചെന്ന് കയറിയതാകട്ടെ അടുക്കളയിലും....രാജാവിന് പള്ളിക്കഞ്ഞി ഉണ്ടാക്കിയ  പത്തോളം അടുപ്പുകൾ...ചെമ്പു കുടങ്ങൾ,ചീന ഭരണികൾ,ഉറി,തവി ആട്ടുകല്ലു...അതിനിടയിൽ ഒരു കുടം ചളുക്കി വെച്ചിരിക്കുന്നത് നമ്മുടെ കഴുകൻ കണ്ണുകൾ കണ്ടുപിടിച്ചു. രാജാവ് വയലന്റായപ്പോൾ     സംഭവിച്ചതാകാം. അവരും മനുഷ്യരായിരുന്നല്ലോ  യേത്..? അടുക്കളയോടു ചേർന്ന് പുറത്തായി ഒരു കിണറുമുണ്ട്. 

വീണ്ടും അടുത്ത ഭാഗത്തേക്കു കയറിയാൽ കേരളത്തിലെ പുരാതന നാണയങ്ങളും അവയുടെ സംക്ഷിപ്ത  ചരിത്രവും  കാണാം. കൂടാതെ നെതർലാൻഡ്‌ നാണയം, ബ്രിട്ടീഷ് ഇന്ത്യ നാണയം, ടിപ്പു സുൽത്താൻ കാശ്, ചേര (പാമ്പല്ല) ചോള നാണയം, റോമൻ , ഇൻഡോ ഡച്ച്, ഇൻഡോ ഫ്രഞ്ച് നാണയങ്ങൾ, വിജയനഗര നാണയം , ഓച്ചിറ നിധി, ലക്ഷ്മി വരാഹൻ, അളവുതൂക്ക മാതൃക എന്നിവയൊക്കെ പ്രദർശിപ്പിച്ചിരിക്കുന്നു.

 കൽക്കട്ടയിലെ ബാപ്റ്റിസ്റ് മിഷൻ പ്രസ്സിൽ (1886) അച്ചടിച്ച സംസ്‌കൃത ബൈബിൾ കണ്ടു, പേര് "നൂതന ധർമ്മ നിയമസ്യ".ച്ചാൽ പുതിയ നിയമം.  കോഴിക്കോട് നിന്നും കൊണ്ടുവന്ന ലോഹത്തിലും കല്ലിലും തീർത്ത പീരങ്കി ഉണ്ടകൾ, കൈവിലങ്ങുകൾ , പാലക്കാട്ടുനിന്നുള്ള ഇരുമ്പു ബയണറ്റുകളും, കണ്ടാമൃഗത്തിന്റെ തോലുകൊണ്ടു ഉണ്ടാക്കിയ പരിചയും ഇരുവായ്ത്തലയുള്ള കായംകുളം വാളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.

കായംകുളം രാജാക്കൻമ്മാരും പ്രഭുക്കൻമ്മാരും പടയാളികളും സാധാരണയായി ഇരുവായ്ത്തലയുള്ള വാൾ ഉപയോഗിച്ചിരുന്നു.രണ്ടു വശത്തേക്കും വെട്ടു കൊള്ളുമെന്നതാണ് ഇതിന്റെ പ്രത്യേകത. നോക്കീം കണ്ടും വെട്ടണം, അല്ലാതെ തലയ്ക്കു വെളിവില്ലാതെ കാളംകൂളം വെട്ടിയാൽ  തല കാണില്ല. തലയില്ലാതെ കാണാൻ ഒരു രസവുമില്ല,എന്നറിയാമല്ലോ ല്ലേ....?




ആദ്യനാളുകളിൽ സ്ത്രീകൾക്കു ഈ കൊട്ടാരത്തിൽ പ്രവേശനം ഇല്ലായിരുന്നു എന്നു പറയപ്പെടുന്നു. ഭരണ രഹസ്യങ്ങൾ പുറത്തുപോകാതിരിക്കാനുള്ള സൈക്കോളജിക്കൽ പരിപാടിയായിരുന്നത്രെ. തിരുവിതാംകൂർ രാജാക്കൻമ്മാർ ഇവിടം ഇടത്താവളമായും ഒളിത്താവളമായും ഉപയോഗിച്ചിരുന്നല്ലോ.

സ്ത്രീകളെ താമസിപ്പിച്ചാൽ - ഇവർ പൊതുവെ ഹൈ സ്പീഡ് ഡാറ്റാ ട്രാൻസ്‌ഫറും-നേരോടെ നിർഭയം നിരന്തരവും( ഏഷ്യാ നെറ്റ്) മറ്റും ആണല്ലോ, അതുകൊണ്ടാണ്  എരുവയിൽ വേറൊരു കൊട്ടാരം പണിത്  ഇവരെ ഇവിടെനിന്നും കൂട്ടത്തോടെ മാറ്റിയത്....എന്താല്ലേ..? അതേതാലും നന്നായി അല്ലെങ്കിൽ രാജ്യം പതിനാറ്‌ തുണ്ടമായേനെ.

ഒരു പുരാതന ബുദ്ധ പ്രതിമ ഇവിടെയുണ്ട്. കേരളത്തിലെ ബുദ്ധമത വിരുദ്ധ പ്രചാരണത്തിൽപ്പെട്ട് ബുദ്ധ ശില്പങ്ങൾ നശിപ്പിക്കുകയോ വലിച്ചെറിയപ്പെടുകയോ ചെയ്തിരുന്നു. അതിലൊരു പ്രതിമ കരുനാഗപ്പള്ളി മരുതൂർക്കുളങ്ങരയിലെ ഒരു കുളത്തിൽനിന്നാണ് കണ്ടുകിട്ടിയത്. ഒറ്റക്കല്ലിലുള്ള ഈ ശിൽപ്പം ആദ്യം കരുനാഗപ്പള്ളി ടൗണിൽ സ്ഥാപിച്ചു. പിന്നീട് ഈ കൊട്ടാര മ്യൂസിയത്തിലേക്കു കൊണ്ടുവരികയും ചെയ്തു.

കൊട്ടാരത്തിനു പുറത്തു ഒരു അഞ്ചൽപ്പെട്ടി - ഐ മീൻ പോസ്റ്റ് ബോക്സ് വെച്ചിട്ടുണ്ട്. സ്വാതന്ത്രം ലഭിക്കുന്നതിനു മുമ്പ് തിരുവിതാംകൂറിലെ പോസ്റ്റൽ സേവനമായിരുന്നു അഞ്ചൽ. 1729 ഇൽ തിരുവിതാംകൂറിലും 1770 ഇൽ കൊച്ചിയിലും ഇതു സ്ഥാപിച്ചിരുന്നു. 1951 വരെ ഈ സർവീസ് തുടർന്നു. കേണൽ മൺറോയാണ് അഞ്ചൽ എന്നുപേരിട്ടത്.പുള്ളിയെ അറിയില്ലേ, മ്മടെ മൺറോ തുരുത്തിലെ സായിപ്പ് ചേട്ടൻ.


കൃഷ്ണപുരം കൊട്ടാരവും പരിസരവും വിശാലമായി കണ്ടുതീർക്കാൻ രണ്ടുമൂന്നു മണിക്കൂറെങ്കിലും ആവശ്യമാണ്. നമ്മൾ മിന്നൽ സന്ദർശനമായതുകൊണ്ടു മിന്നലുപോലെയാണ് എല്ലാം ഒന്നോടിച്ചുകണ്ടത്‌. ഏതു സ്ഥലത്തു പോയാലും അതിനെക്കുറിച്ചു അത്യാവശ്യം കാര്യങ്ങൾ നമ്മൾ  അറിഞ്ഞിരിക്കണം. അല്ലാതെ ഒരു കെഴങ്ങും അറിയാതെ തള്ളിക്കേറിച്ചെന്നിട്ട് ഒരു കാര്യവുമില്ല. ഹിസ്റ്ററി ആണെങ്കിലും ജ്യോഗ്രഫി ആണെങ്കിലും സുവോളജി  ആണെങ്കിലും എന്തെങ്കിലുമൊക്കെ  പൊടിക്ക്  അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അതിനു വേണ്ടിയാണല്ലോ പണ്ട് നമ്മൾ ശങ്കർ സിമന്റ് ചാക്കുപോലുള്ള ചോറും പൊതിയും ചുമന്ന് സ്കൂളിൽ പോയത്.

പന്ത്രണ്ടു കെട്ടിന്റെ പണിയുംകണ്ട്‌ കഴുക്കോലും നോക്കി  രസിച്ചു നിൽക്കുകയായിരുന്ന  നമ്മളോട് കൊട്ടാരത്തിലെ ഗൈഡ് പറഞ്ഞു "സർ ആ കാണുന്ന ഏണിപ്പടിവഴി താഴേക്ക് ഇറങ്ങാമെന്ന്". ഇനിയായിരിക്കും വല്യ കാഴ്ചകളെന്നും ഓർത്തു നമ്മൾ രണ്ടുംകല്പിച്ചു ആ ഇടുങ്ങിയ ഏണി വഴി താഴേക്ക്ഇറങ്ങവേ വെറുതെ ഒന്നോർത്തുപോയി "അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാ രാജാവ് "എന്നൊക്കെയുള്ള എടുത്താൽ പൊങ്ങാത്ത പേരുംവെച്ചു  അതിയാനൊക്കെ എങ്ങനെയാണോ ഈ ഏണിയൊക്കെ ഇറങ്ങിട്ടിട്ടുണ്ടാവുക...? ഒന്നാമതെ നിന്നുതിരിയാനുള്ള സ്ഥലമില്ല ഏണിപ്പടിക്ക്. വല്ല സാബൂന്നോ ബാബൂന്നോ ഒക്കെ പേരിട്ടാൽ പോരായിരുന്നോ..? ച്ചാൽ...കേറാനും  ഇറങ്ങാനും എളുപ്പം...(സാബു രാജാവ്...ആയില്യം തിരുനാൾ പാപ്പച്ചൻ രാജാവ്...പൂയം തിരുനാൾ തങ്കപ്പൻ മാർത്താണ്ഡവർമ്മ ഏയ് അതൊട്ടും അങ്ങോട്ട് മാച്ച് ആകുന്നില്ല. ഒരു ഗുമ്മും ഇല്ല ) 


ഏണിയിറങ്ങി താഴെയെത്തിയ നമ്മൾക്കു ഒന്നും മനസ്സിലായില്ല...നിലാവത്തു കോഴിയെ അഴിച്ചുവിട്ട സീൻ. ഏതുവഴി നമ്മൾ കേറിയോ അവിടെത്തന്നെ എത്തിയിരിക്കുന്നു..അതിന്റെ അർത്ഥം എന്താണെന്നു വെച്ചാൽ, രായാവേയ് വന്നകാര്യം കഴിഞ്ഞു..ഇനി അവിടെ നിന്ന് ഒത്തിരി താളം ചവിട്ടാതെ പുറത്തേക്കു എഴുന്നള്ളിയാലും...!!!

സമയം നാലുമണി....പ്രോട്ടോകോൾ അനുസരിച്ചു ഒരു പരിപാടിയും കൂടി ബാക്കിയുണ്ട്. അതാണു കഴിഞ്ഞ ബ്ലോഗിൽ നമ്മൾ എഴുതിവെച്ചത്. "വലിയഴീക്കൽ"  https://janosh1980.blogspot.com/2022/03/   ഒത്തിരി സമയം കളയാതെ നോമും അകമ്പടി സേവിക്കുന്ന പരിചാരകർക്കൊപ്പം,രാജവീഥികളെ പുളകിതമാക്കിക്കൊണ്ട്  വലിയഴീക്കലിലേക്ക്....! 


ഇതിനകത്തെല്ലാം നമ്മളുണ്ട്...

ഇൻസ്റ്റാഗ്രാമിൽ പടവും താങ്ങുന്നുണ്ട്  

 https://www.instagram.com/janoshkjohn

http://twitter.com/k_ janosh 

https://www.linkedin.com/in/janosh-john-958154184

https://www.facebook.com/janoshk.john


വാൽക്കഷ്ണം 

ഒരിക്കൽ അക്ബർ ചക്രവർത്തി തൻ്റെ സദസ്സിലുള്ള പണ്ഡിതൻമാരോട് കേൾക്കുമ്പോൾ ഒരേ സമയം സന്തോഷവും സങ്കടവും തോന്നുന്ന വാചകം പറയുവാൻ ആവശ്യപ്പെട്ടു.
പണ്ഡിതൻമാർ പല വാചകങ്ങളും പറഞ്ഞങ്കിലും ചകവർത്തി അതിലൊന്നിലും തൃപ്തിപ്പെട്ടില്ല. ആ സമയത്താണ് സദസ്സിലെ പ്രധാനിയായ ബീർബൽ അവിടേക്ക് വരുന്നത്.
ഈ സമസ്യക്ക് ബീർബൽ നൽകിയ മറുപടി കേട്ട് സദസ്സ് ഒന്നടങ്കം കൈയ്യടിച്ചു
ബീർബൽ പറഞ്ഞ വാചകം എന്തെന്നാൽ.
നാളത്തെ പെട്രോൾ വിലയെക്കാൾ കുറവാണ് ഇന്നത്തെ പെട്രോൾ വില..
പകച്ചുപോയി രാജാവ്...

Thursday, March 10, 2022

പാലം തുറന്നു... കേറിവാടാ മക്കളേ

മൂക്കിന്റെ പാലം ഉൾപ്പടെ എല്ലാ പാലങ്ങളും നമ്മൾക്കൊരു വീക്നെസ്സായിരുന്നു......... 

ഒരൂസം യൂട്യൂബ് കുഴലിൽക്കൂടി നോക്കിയപ്പോൾ....ദെയ്‌ബമേ  ദേ കിടക്കുന്നു സാധനം, കോട്ടയംകാരൻ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല  ഓഡിയോ വേർഷൻ-"കായംകുളം കൊച്ചുണ്ണി'' അതിയാന്റെ  സിൽമായൊന്നും നമ്മൾ കാണാത്തതുകൊണ്ടു ഓഡിയോ ഒന്നു കേട്ടുനോക്കി. നല്ലായിരുക്ക് നോമിന് ബോധിച്ചു. അപ്പോളാണ് നോമിന്റെ തലയിലൊരു ആപ്പിൾ വീണതു....കേട്ടിട്ടില്ലേ വല്യ ആളുകൾ ആപ്പിൾ വീണപ്പോഴാണത്രെ കണ്ടുപിടുത്തങ്ങൾ നടത്തിയതെന്ന്. ആപ്പിൾ വീണ ഭാഗത്തു ഇച്ചിരി ടൈഗർ ബ്ലാം (tiger balm ) തേച്ചു ,എന്നിട്ടു നമ്മൾ ചിന്തിച്ചു. നമ്മുടെ അയൽ രാജ്യമായ കായംകുളത്തുപോയി ഒരു ബ്ലോഗ് ചെയ്താലെന്താ...?

Valiyazheekkal bow String Bridge

ഭാര്യയോടു ആവശ്യമറിയിച്ചു. ചോദ്യോത്തരവേളയും ശൂന്യവേളയും നടുത്തളത്തിൽ ഇറങ്ങലും  ഇറങ്ങിപ്പോക്കും എല്ലാം കഴിഞ്ഞു ബില്ല് പാസ്സായി. പാം....!! രാവിലെ തന്നെ കുളിച്ചൊരുങ്ങി കായംകുളത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്കു രാജവീഥികളെ പുളകം കൊള്ളിച്ചുകൊണ്ടു ഹനുമാൻ ഗിയറിൽ  വെച്ചടിച്ചു. സുഹൃത്തിനും കുടുംബത്തിനും എന്തെങ്കിലും പണിയായിക്കോട്ടെ എന്നു കരുതിക്കൂട്ടി രാവിലെ എട്ടുമണിക്കു തന്നെ ലാൻഡ് ചെയ്തു. അവർ ഞങ്ങളെ ഏഴുമണി മുതലേ കാത്തിരിക്കുകയായിരുന്നു. വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ എന്നവർക്കു അറിയാമായിരുന്നു.


 ഉച്ച തിരിഞ്ഞാണോ അതോ തിരിയാതെയാണോ എന്നറിയില്ല. മെയിൻ റോഡിൽനിന്നും ഒരു വളവുതിരിഞ്ഞാണു ഞങ്ങൾ കായംകുളം പട്ടണത്തിലേക്കു കയറിയത് . ആദ്യം പോയതു കൃഷ്ണപുരം കൊട്ടാരത്തിലേക്കായിരുന്നു. രാജാക്കൻമ്മാർക്ക് എന്നും കൊട്ടാരത്തിനോടൊക്കെ ഒരു സൈഡ് വലിവ് കാണുമല്ലോ ? യേത്. അതിന്റെ - ദദായത് കായംകുളത്തിന്റെ ചരിത്രവും ബയോളജിയും സുവോളജിയും തിയോളജിയും എല്ലാമുള്ള കൃഷ്ണപുരം കൊട്ടാരം ബ്ലോഗ് പിന്നാലെ ഇടുന്നതാണ്. അതുവരെ അനിയാ നീ  നിൽ.... ഈ ബ്ലോഗുകളും മറ്റും വായിച്ചിരിക്ക് തള്ളേ. 

വലിയഴീക്കൽ ഗ്രാമം 

കൊട്ടാരം കണ്ടു മുടിച്ചിട്ടു നോമും സംഘവും നേരെ പോയത് തീരദേശ ഗ്രാമമായ വലിയഴീക്കലിലേക്കായിരുന്നു. കായംകുളത്തുനിന്നും പത്തു കിലോമീറ്റർ. കായലും കടലും പഞ്ചസാരമണൽ കൊണ്ടു അതിരിടുന്ന ഈ കൊച്ചുഗ്രാമം ഒരിക്കൽ ഭാഗികമായി നശിച്ചുപോയതായിരുന്നു. ഇൻഡോനേഷ്യയിലെ ഭൂചലനത്തിനു അനുബന്ധമായുണ്ടായ സുനാമിയിൽ അകെ മരണ സംഖ്യ 227898 ആയിരുന്നു. കേരളത്തിലത് 136  ഉം  ഈ ഗ്രാമത്തിൽ മാത്രം 40 നോടടുത്തും. കടലും കായലും ഇരുപുറവുമായി ഒരു സെമി ദ്വീപ് പോലെ നീണ്ടുനിവർന്നു കിടക്കുകയാണ് ഗ്രാമം. തികച്ചും സാധാരണക്കാർ. മത്സ്യ ബന്ധനവും മറ്റു ജോലികളുമൊക്കെയായി കഴിയുന്ന കടലിന്റെ സ്വന്തം മക്കൾ.




കായംകുളത്തുനിന്നും ONK ജംഗ്ഷനും  കീരിക്കാടും പിന്നിട്ടു വരുന്ന റോഡ് ഒരു പാലത്തിലേക്ക് കയറുകയാണ്. കായംകുളം കായൽ മുറിച്ചു കടക്കാൻ ഉപയോഗിച്ചുവരുന്ന ഈ പാലമാണ് 'കൊച്ചീടെ ജെട്ടി പാലം'. പണ്ടുകാലത്തു ഇവിടെനിന്നും വലിയ വള്ളങ്ങൾ  കച്ചവട സാധനങ്ങളുമായി കൊച്ചി തുറമുഖത്തേക്ക് പോയിരുന്നതുകൊണ്ടാകാം ഈ പേരു വന്നത്. കായംകുളം കായലിൽ വെച്ച്, കൊപ്രാ കച്ചവടവും കഴിഞ്ഞുവരുന്ന വള്ളക്കാരെ കൊച്ചുണ്ണി ആക്രമിച്ച കഥ നമ്മളോർത്തു.കായലിൽ അവിടവിടെയായി മീൻപിടുത്ത വള്ളങ്ങൾ കണ്ടുതുടങ്ങി.കടൽത്തീരത്തേക്ക് അടുക്കുന്ന ഒരു ഫീൽ നമ്മൾക്കും കിട്ടി.  


ഗ്രാമത്തിലേക്കു തിരിയുന്ന റോഡിൻറെ വലതു ഭാഗത്തേക്കു പോയാൽ, തോട്ടപ്പള്ളി, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ  ഭാഗത്തേക്കു എത്താൻ കഴിയും. ബീച്ചിലേക്കുള്ള വഴിയുടെ വലതു ഭാഗത്തു കൂറ്റൻ കല്ലുകൾ കൂട്ടിയിട്ടു അര കിലോമീറ്റർ ദൂരത്തിൽ കടലിനു അതിരു വെച്ചിരിക്കുന്നു. സുനാമിയിൽ തകർന്നുപോയ വീടുകളുടെയും മറ്റും അവശിഷ്ടങ്ങൾ അവിടവിടെയായി കാണാം. 




കുറച്ചു ചെല്ലുമ്പോൾ ഇടതുവശത്തായി ചെറിയൊരു സ്തൂപം കാണാം. അതിലൊരു എഴുത്തും,സുനാമിയിൽ പൊലിഞ്ഞുപോയ പ്രിയ സഹോദരങ്ങൾക്കു ആദരാഞ്ജലികൾ DYFI.  അനാശ്ചാദനം എ പ്രദീപ്കുമാർ MLA, കടമ്മനിട്ട രാമകൃഷ്ണൻ...സുനാമി സ്മാരകമാണ്. തൊട്ടപ്പുറത്തുമാറി മൂന്നുപേർ അന്ത്യവിശ്രമം കൊള്ളുന്ന ചെറിയൊരു ചുറ്റുമതിലോടുകൂടിയ കല്ലറ



വീണ്ടും മുന്നോട്ടു പോകുമ്പോൾ ചെറിയ കടകളും വീടുകളും ബേക്കറികളും ബസ്‌സ്റ്റോപ്പുകളും കാണാം. വഴിയുടെ ഇരുവശവും വലിയ ഉയരമില്ലാത്ത തെങ്ങുകൾ നിൽക്കുന്നു. മത്സ്യ ബന്ധനത്തിനു പോകുന്നവർ കൂട്ടമായി വല നന്നാക്കുന്നു....കടലിന്റെ ഇരമ്പം മാത്രം ഉയർന്നു കേൾക്കുന്ന തികച്ചും സമാധാന അന്തരീക്ഷത്തിലുള്ള ഒരു കടലോര ഗ്രാമം. കടലെടുത്ത സ്വപ്നങ്ങളെ ഇവർ തിരിച്ചുപിടിക്കാൻ ശ്രമിക്കുകയാണ്. ഈ റോഡ് ചെന്നുനിൽക്കുന്നത് ബീച്ചിലും ലൈറ്റ്ഹൗസിലും  ബോ സ്ട്രിംഗ് പാലത്തിലേക്കുമാണ്.



കായലിന്റെയും കടലിന്റെയും മനോഹാരിത ഒരിടത്തുനിന്നും ആസ്വദിക്കാം എന്നതാണ് ഇവിടുത്തെ പ്രത്യേകത. കായലിൽ നിന്നും കടലിലേക്ക് മീൻ പിടുത്തത്തിനായി പോകുന്ന നീലയും ചുവപ്പും നിറങ്ങളുള്ള വലിയ  വള്ളങ്ങൾ. ചൂണ്ടയുമായി വന്നിരുന്നു മീൻപിടിക്കുന്ന മൈനർ സെറ്റുകൾ.  ബീച്ചിൽനിന്നും കടലിലേക്ക് അഭിമുഖമായി നിർമ്മിച്ച നടപ്പാത കാണാം. അതിന്റെ പുലിമുട്ട് കല്ലുകളിൽ പല മുഖങ്ങൾ വരച്ചിട്ടിരിക്കുന്നു. സുനാമിയിൽ പൊലിഞ്ഞുപോയവരാണത്രെ. ചെറിയവരും വലിയവരും കുടുംബ ചിത്രങ്ങളുമെല്ലാം അതിൽ നിറയുന്നു. വെയിലിലും മഴയിലും പെട്ടു നിറം മങ്ങിയിട്ടുണ്ടെങ്കിലും പതിനേഴു വർഷങ്ങൾക്കു മുമ്പുള്ള അവരുടെ രൂപം ഇന്നും ഈ ഗ്രാമവാസികളുടെ മനസ്സിലുണ്ട്. ഒട്ടും നിറച്ചോർച്ചയില്ലാതെ.



ഈ നടപ്പാതയിൽനിന്നുള്ള, പാലത്തിന്റെയും വിളക്കുമരത്തിന്റെയും കായലിന്റെയും കടലിന്റെയും കാഴ്ചകൾ വേറെ ലെവലാണ്. അങ്ങുദൂരെ കടലിൽ വലിയ യാനങ്ങൾ പോകുന്നതുകാണാം. വരും നാളുകളിൽ ഇവിടെ വലിയ മാറ്റങ്ങളും വികസനങ്ങളും വരാനുള്ള ആദ്യചുവടാണു ഈ പാലവും വിളക്കുമരവുമെല്ലാം. ബീച്ചിലേക്ക് ആളുകൾ ഒറ്റയ്ക്കും കൂട്ടായും വന്നുകൊണ്ടിരിക്കുന്നു.

വലിയഴീക്കൽ ബോ സ്ട്രിംഗ് പാലം 

ആഭ്യന്തര മന്ത്രി ആയിരിക്കുന്ന കാലത്തു ശ്രീ. രമേശ് ചെന്നിത്തലയുടെ ആശയമായിരുന്നു ഇവിടെയൊരു പാലം. 2015 -ൽ ഭരണാനുമതി കിട്ടി. ആ വർഷം ഏപ്രിൽ 4 നു അദ്ദേഹംതന്നെ ശിലാസ്ഥാപനം നടത്തി. 2016 മാർച്ച് 4 നു പണിതുടങ്ങി. പിന്നീട് സർക്കാർ മാറിവന്നപ്പോൾ ശ്രീ ജി. സുധാകരനും ഇപ്പോൾ ശ്രീ മുഹമ്മദ് റിയാസും പാലത്തിന്റെ നിർമ്മാണ ചുമതല വഹിച്ചു . അങ്ങനെ ആലപ്പുഴയിലെ ആറാട്ടുപുഴയും കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിനേയും ബന്ധിപ്പിച്ചു കായംകുളം പൊഴിക്കു കുറുകെ നിർമ്മിച്ചതാണ് ഈ പാലം.


 146  കോടി രൂപയാണ് ചെലവ്. 976 മീറ്റർ നീളമുള്ള പാലത്തിനു 29 സ്പാനുകളാണ് ഉള്ളത്. വലിയഴീക്കൽ ഭാഗത്തേക്കുള്ള അപ്പ്രോച്ച് റോഡിനു 145 മീറ്ററും, അഴീക്കൽ ഭാഗത്തെ റോഡിനു 90 മീറ്ററുമാണ് നീളം. അങ്ങനെ പാലത്തിന്റെ അകെ നീളം 1216 മീറ്ററാണ്. തെക്കേ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബോ സ്ട്രിംഗ് പാലമാണിത്. കടലിനു അഭിമുഖമായുള്ള ന്യൂയോർക്ക് സാൻഫ്രാൻസിസ്കോ ഗോൾഡൻ ഗേറ്റ് പാലത്തിന്റെ പെയിന്റിംഗ് മാതൃകയാക്കിയാണ് ഈ പലതിനും നിറം നൽകിയിരിക്കുന്നത്. ഇന്റർനാഷണൽ ഓറഞ്ച് നിറത്തിനു പുറമെ ക്രീം നിറവും ഉപയോഗിച്ചിട്ടുണ്ട്.



 ഇംഗ്ലണ്ടിൽ നിന്നും എത്തിച്ച മാക് അലോയി ബാർ ഉപയോഗിച്ചാണ് പാലത്തിന്റെയും ആർച്ചിന്റെയും ഭാരം നിയന്ത്രിക്കുന്നത്. പാലത്തിന്റെ മധ്യഭാഗത്തു നിന്നാൽ അസ്തമനം വളരെ ഭംഗിയായി കാണാനാകും.വലിയ യാനങ്ങൾക്കു  പാലത്തിനടിയിലൂടെ സുഗമമായി പോകാൻ കഴിയും. ആർച്ചുകളെ എടുത്തു (focus )കാണിക്കുന്ന പ്രകാശ സംവിധാനം ഉൾപ്പടെ 125 സോളാർ ലൈറ്റുകളാണ് കെൽട്രോൺ ഘടിപ്പിച്ചിരിക്കുന്നത്. 




വലിയഴീക്കൽ ഭാഗത്തുനിന്നും അഴീക്കൽ എത്തുന്നതിനു 28 കിലോമീറ്റർ ദൂരമാണ് ഇതിലൂടെ ലാഭിക്കാൻ കഴിയുന്നത്. ദേശീയ പാതയിൽ തടസ്സമുണ്ടായാൽ തൃക്കുന്നപ്പുഴ-വലിയഴീക്കൽ തീരദേശ റോഡിലൂടെ ഇരു ജില്ലകളിലേക്കും പ്രവേശിക്കാം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പാലത്തിന്റെ നിർമ്മാണം നടത്തിയത്. അക്കരെ അഴീക്കലിലും കടൽത്തീരം വളരെ മനോഹരമായി സൂക്ഷിക്കുന്നുണ്ട്.

LIGHT HOUSE 

ഇന്ത്യയിലെ ആദ്യത്തെ അഞ്ചു വശങ്ങളോടുകൂടിയ (pentagon) വിളക്കുമരമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയമാണ് ഇതിന്റെ ഉടമകൾ. മത്സ്യ തൊഴിലാളികൾക്കും നാവികർക്കും സുരക്ഷിതമായ യാത്രയാണ് ഇതുകൊണ്ടു ഉദ്ദേശ്ശിക്കുന്നത്. കപ്പലുകളുടെ വേഗത ദിശ തുടങ്ങിയ വിവരങ്ങൾ ലഭിക്കുന്നതിന് ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സൗകര്യങ്ങൾ ഇവിടെയുണ്ട്. ഒരു ലൈറ്റ്ഹൗസ് മ്യൂസിയവും പ്രവർത്തിക്കുന്നുണ്ട്. 41.6 മീറ്റർ ഉയരമുള്ള ലൈറ്റ്ഹൗസിൽ നിന്നും 20 നോട്ടിക്കൽ മൈൽ-ഏകദേശം-51 കിലോമീറ്റർ ദൂരം വരെ പ്രകാശ സൂചന ലഭിക്കും. 38 മീറ്റർ ഉയരം  വരെ ലിഫ്റ്റ് ഉപയോഗിച്ച് കയറാൻ കഴിയും. ഉയരത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്താണ് ഈ ലൈറ്റ്ഹൗസ്. 10 കോടി രൂപയാണു ചെലവായത്. രാത്രി 7 മുതൽ രാവിലെ 6.15 വരെയാണു പ്രവർത്തനസമയം.



ബീച്ചിൽവെച്ചാണു ആ നാട്ടുകാരനായ സുജിത് ചേട്ടനെയും കുടുംബത്തെയും പരിചയപ്പെട്ടത്. പത്തുവർഷത്തിലധികമായി ഇവർ ഐസ് കച്ചവടം ചെയ്യുന്നു.നേരത്തെ ചെറിയൊരു കടയായിരുന്നു ഇവർക്ക്. ശിവം എന്നെഴുതിയ  ഒരു ജീപ്പും ഒരു മിനി ട്രക്കും (ALFA PLUS) അവിടെ ബീച്ചിൽ വരുന്നവർക്കു കാണാം. ഭാര്യ പ്രിയയും അച്ഛൻ പരമേശ്വരനും സഹായത്തിനുണ്ട്. വലിയഴീക്കലിൽ പോകുന്നവർ തീർച്ചയായും ഇവരുടെ അടുത്തു ചെല്ലണം,ഐസ്  വാങ്ങണം. ചോക്ലേറ്റ് വെറൈറ്റികളും കരിക്ക്,ചക്ക  അങ്ങനെ വിവിധതരം ഐസുകളാണ് നമ്മളെയും കാത്തിരിക്കുന്നത് . അതൊക്കെയല്ലേ ബാവുവേ ഒരു സഹകരണം എന്നുവെച്ചാല്. ചെറുകടിയും കാപ്പിയും ചായയും സോഡാ നാരങ്ങാ വെള്ളവുമെല്ലാം കിട്ടുന്ന ചെറിയ കടകളൊക്കെയുണ്ട്.പാലത്തിന്റെ സൈഡിലൂടെ ഹാർബറിലേക്കുള്ള വഴിയിൽ  സുരേഷ് ചേട്ടന്റെ കടയുണ്ട്. കടയും വീടും എല്ലാം ഒന്നിച്ചാണ്. അത്യാവശ്യം സാധനങ്ങളൊക്കെ അവിടെയും കിട്ടും. അപ്പൊ വോക്കെ എല്ലാം പറഞ്ഞതുപോലെ. 

 
2004  ലെ സുനാമി നേരിൽ കണ്ടയൊരാൾ എന്നനിലയിൽ ചേട്ടനോടു ചില കാര്യങ്ങൾ  ചോദിച്ചറിഞ്ഞു. "പാൽ തിളപ്പിക്കുമ്പോൾ ഉണ്ടാകുന്ന പതപോലെ കടൽ  വെള്ളം പതിയെ ഉയർന്നു വരികയാരുന്നു...." സുജിത്‌ചേട്ടൻ പറഞ്ഞുതുടങ്ങി. " ക്രമേണ ഇത് പരിസരം മുഴുവൻ വ്യാപിച്ചു, ഒഴുക്കിന്റെ ശക്തി കൂടി. വീടിനകത്തുണ്ടായിരുന്നവരെ മറിച്ചിട്ടു. വെള്ളത്തോടൊപ്പം പുറത്തേക്കു വീണവരെ പിന്നീട് സമീപത്തുള്ള കുറ്റിക്കാട്ടിൽ കുരുങ്ങിക്കിടക്കുന്ന അവസ്ഥയിലാണു കണ്ടെത്തിയത്. അനേക ഹതഭാഗ്യർ മരണപ്പെട്ടു. ചെറുത്തുനിന്നവരും  ജീവനും കയ്യിൽപ്പിടിച്ചു ഓടിയവരും കുറെയൊക്കെ രക്ഷപെട്ടു. നിമിഷനേരം കൊണ്ടു ഒരുഗ്രാമം മുഴുവൻ ഒറ്റപ്പെട്ടു. ആർക്കും ആരെയും രക്ഷിക്കാൻ കഴിയാത്ത അവസ്ഥ. ഒരു ആയുസ്സിന്റെ സമ്പാദ്യങ്ങളും  ജീവനോപാധികളും നഷ്ടപ്പെട്ടു. പ്രിയപ്പെട്ടവരെ കടലെടുത്തു. എല്ലാവരും മരണത്തിനു കീഴടങ്ങിയ വീടുകളും, ഒരാൾ മാത്രം ശേഷിച്ച വീടുകളും, നാശത്തിന്റെ വക്കിലെത്തിയ വീടുകളും...അങ്ങനെ ഇവിടം  പ്രേത ഭൂമിയായി  മാറി." സുജിത്‌ചേട്ടൻ പറഞ്ഞുനിർത്തി. ഇദ്ദേഹത്തിന്റെ ഒരു കുഞ്ഞമ്മയും അന്നു മരണപ്പെട്ടിരുന്നു.

   








സുജിത്‌ചേട്ടൻ  ഐസ് വണ്ടിയുമായി 

പിന്നീട് ഉയർന്നു വന്നതാണ് രണ്ടാം വലിയഴീക്കൽ ഗ്രാമം. ഇനിയും ഒത്തിരി നേടാനുണ്ട് . അതിജീവനത്തിന്റെ ഓർമകളും പുരോഗമനത്തിന്റെ പ്രതീക്ഷകളുമായി ഒരു ഗ്രാമം ജീവിക്കുകയാണിവിടെ.എല്ലാവരും ഒരുമിച്ചു നിന്നപ്പോൾ,സുനാമി കശക്കിയെറിഞ്ഞ ഗ്രാമത്തെ തിരിച്ചു പിടിക്കാമെന്നായി. ടൂറിസം മേഖലയിലാണ് ചെറിയ പ്രതീക്ഷകൾ  ഉണ്ടായിരിക്കുന്നത്. 



"  സുനാമി കഴിഞ്ഞുള്ള ദിവസങ്ങളിൽ നിരവധി മത രാഷ്ട്രീയ സംഘടനകൾ ഇവിടെ  സഹായ സന്നദ്ധരായി വന്നിരുന്നു. ഭക്ഷണ വിതരണവും പുനഃരധിവാസത്തിനായുള്ള സഹായവും അവരാൽ കഴിയുന്നതു ചെയ്തുതന്നു. അതൊന്നും മറക്കാൻ കഴിയില്ല" സുജിത്‌ചേട്ടൻ തുടർന്നു.  "ഇനിയും ഒത്തിരി പുരോഗമിക്കാനുണ്ട്...വികസന കാര്യത്തിൽ രാഷ്ട്രീയം നോക്കാതെ എല്ലാവരും ഒന്നിച്ചുനിൽക്കണം. 



നാട് വളർന്നാൽ അത് പിന്നീടുള്ള തലമുറകൾക്കു മുതൽക്കൂട്ടാകും."ഓരോ വർഷം കഴിയുമ്പോഴും തീരത്തിന്റെ വിസ്തൃതിക്ക്‌ മാറ്റം ഉണ്ടാകുകയാണ്.തീരം കുറഞ്ഞുകുറഞ്ഞു വരുന്നു."അശാസ്ത്രീയമായ പുലിമുട്ട് സ്ഥാപിക്കലാണ്‌" ഇതിനു കാരണമെന്നാണു തൻറെ അഭിപ്രായം. എല്ലാവരും ഒന്നിച്ചുനിന്നാൽ, അതിജീവനത്തിന്റെ പാതയിലുള്ള വലിയഴീക്കലിനെ പുരോഗതിയിലേക്കു നടത്താമെന്നും സുജിത്‌ചേട്ടൻ പറയുന്നു




സംസാരിച്ചു നിന്നു സമയം പോയതറിഞ്ഞില്ല. നേരം ഇരുട്ടാൻ തുടങ്ങി. ഇപ്പോഴും ബീച്ചിലേക്കു ആളുകൾ വന്നുകൊണ്ടേയിരിക്കുന്നു. സമയം 6.30...ഇപ്പോൾ ടേക്ക്ഓഫ് ചെയ്താൽ 8.15 നു ലാൻഡ് ചെയ്യാം. ചാർജ് തീർന്ന മൊബൈലുമായി,ഒരു വരവുകൂടി വരേണ്ടിവരുമെന്നു മനസ്സിലും പറഞ്ഞു, ഞങ്ങൾ ബെൽറ്റ് മുറുക്കി, കാര്യമായി ഒന്നും കഴിച്ചിട്ടില്ലാത്തതിനാൽ ബെൽറ്റ് നന്നായി മുറുക്കേണ്ടി വന്നു. കൃത്യം 6.33 നു ടേക്ക് ഓഫും ചെയ്തു.

ഇനി രണ്ടു ജില്ലക്കാർക്കും പറയാം....

പാലം തുറന്നു... കേറിവാടാ മക്കളേ 


ഇന്നുനടന്ന (10 -03 -22 ) പാലം ഉദ്‌ഘാടനത്തിന്റെ വിശദമായ ലൈവ് വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ അമർത്തുക 


https://fb.watch/bFlFowV2EK/


ഉദ്‌ഘാടനത്തിൽനിന്നും....




സ്വാഗത പ്രസംഗത്തിൽ ശ്രീ. രമേശ് ചെന്നിത്തല മുഖ്യ മന്ത്രിയോടു ഒരു ആവശ്യം പറഞ്ഞിട്ടുണ്ട്, ഇവിടെ സന്ദർശിക്കുന്നവർക്കുവേണ്ടി ഒരു എയ്ഡ് പോസ്റ്റും  പോലീസ് സ്റ്റേഷനും അനുബന്ധ സൗകര്യങ്ങളും തരണമെന്ന്.കാലതാമസമില്ലാതെ അതും ഇവിടെ ഉയരട്ടെ.


തിരുവനന്തപുരത്തുനിന്നും വലിയഴീക്കലിലേക്കുള്ള റൂട്ട് മാപ്പ്

https://goo.gl/maps/PiRbWGb21yRwnkmL9

കായംകുളത്തു നിന്നും 

https://goo.gl/maps/mCbz8quewXqG337r5

 കൊച്ചിയിൽ നിന്നും 

https://goo.gl/maps/XbxgSo2P5kqCkXCKA

 SATELITE  VIEW 

https://goo.gl/maps/X8ckKcZmrhBQCHpA6


വാൽക്കഷ്ണം 

UP ക്ക് യോഗിയെ മതിയെന്ന് ചാനൽ വാർത്ത 

എന്നാൽ പിന്നെ അനുഭവിക്ക് - ലെ ജോസഫൈൻ അമ്മാമ്മ   


http://twitter.com/k_ janosh 

https://www.linkedin.com/in/janosh-john-958154184

https://www.facebook.com/janoshk.john

https://www.instagram.com/janoshkjohn


"ഷൊഷ്യൽ" മീഡിയാ ദുരന്തങ്ങൾ...അൺ സഹിക്കബിൾ

പണ്ടൊരു അപ്പാപ്പൻ പ്രഷർ മൂത്തു അതിരാവിലെ ഓടാനിറങ്ങി . ഓടിയോടി റോഡിലിറങ്ങി ഓടി. ഒരാൾ വിയർത്തു ഓടിപ്പോകുന്നതുകണ്ട വേറൊരു ചേട്ടൻ കാര്യമറിയാ...