പണ്ടൊരു പത്രത്തിൽ ഒരു ചേട്ടന്റെ വിവാഹ വാർഷിക ആശംസ കണ്ടു. ആ വഹയിൽ കൊടുത്ത പടത്തിനു അടിയിൽ മക്കളുടെ പേരും അവർക്കു ഫുൾ എ പ്ലസ് കിട്ടിയ ചരിത്രവും ചേർത്തിരുന്നു. വെട്ടിക്കൊണ്ടിരിക്കുന്ന 50 റബ്ബർ ഉള്ളതും 3 ആടും ഒരു പട്ടിയും ഒരു സ്കൂട്ടറും ഉള്ളതുപറയാൻ വിട്ടുപോയതാണ്. തള്ളി മറിക്കാൻ നമ്മളെ കഴിഞ്ഞേ മറ്റാരുമുള്ളൂ. 99.99 വയസുള്ള ഞങ്ങളുടെ അമ്മച്ചിക്കു പിറന്നാൾ ആശംസകൾ.... മരിച്ചുപോയ അമ്മാവനു ഓണാശംസകൾ....ആദ്യാക്ഷരം കുറിക്കുന്ന ഞങ്ങളുടെ ടിന്റുമോന് ആശംസകൾ.....നാടുവിട്ടുപോയ അളിയന് പുതുവത്സരാശംസകൾ ..... ചില മലയാള പത്രങ്ങൾ ഈ തള്ളലിനെ ബിസിനസ് ആക്കി മാറ്റിയിട്ടുണ്ട്.ച്ചാൽ എന്തെങ്കിലും വിശേഷ ദിവസം വരുമ്പോൾ ഞങളുടെ പത്രത്തിലൂടെ നിങ്ങൾക്കു തള്ളിക്കൊടുക്കാൻ അവസരം എന്ന അർത്ഥത്തിൽ പരസ്യം ചെയ്യും. നമ്മൾ നേരത്തെ ബുക്കു ചെയ്യണം പോലും. അതായത് എന്റെ വഹ ഒരു തള്ളൽ ബുക്ക്ഡ്..! വാക്കുകൾ കൂടുന്നതിനു അനുസരിച്ചു ചില്ലറയും കൂടും ഇങ്ങനെ പോകും തള്ളൽ ബിസിനസ്. പേരും പടോം എവിടെങ്കിലും ഒന്നു വന്നിട്ടു, കോരിത്തരിക്കാൻ മുട്ടിനിൽക്കുന്ന അസുഖമുള്ളവർക്ക് ഈ ചില്ലറ ഒരു വിഷയമാണോ...?
പ്രത്യേകിച്ച് ഈ സമയങ്ങളിൽ ആരെ കണ്ടാലും പരിഭവം മാത്രമേ കേൾക്കാനുള്ളൂ.. ച്ചാൽ ,കൊറോണ ആണ് ...പൈസ ഒന്നുമില്ല ദാരിദ്ര്യമാണ്. എല്ലാ മേഖലകളും പൂട്ടിപ്പോകും...എന്നൊക്കെയാണ് സംസാരം. പക്ഷേ മേൽപ്പറഞ്ഞതുപോലെ ഒരു അവസരം വീണുകിട്ടിയാൽ ഇവർ (എല്ലാരുമല്ല കെട്ടോ....ആത്മാർത്ഥതയുള്ളവരുമുണ്ട് ) മുന്നിലുണ്ടാകും...ഇനി വേറൊരു കാര്യം.. കൊറോണ വന്നു പിടിച്ചിട്ടു ആർക്കും കായില്ല എന്നു പറഞ്ഞു സ്ഥാപിക്കാറുണ്ട് വേറൊരു കൂട്ടർ. ഇനി റോട്ടിലിറങ്ങി ഒന്നു കണ്ണു മിഴിച്ചു നോക്കിയാട്ടെ....ഫോർ രജിസ്‌ട്രേഷൻ പേപ്പറും ഒട്ടിച്ചുവെച്ചു ഏതൊക്കെ വണ്ടികളാണ് പോകുന്നത്....ആരുടെ കയ്യിലും പൈസായുമില്ല.നമ്മുടെ വിഷയം ഇതല്ല, പറഞ്ഞുവന്ന വഴിയിൽ, ഒരു ഗുമ്മിനു പറഞ്ഞതാണ്.
ഇനി കാര്യത്തിലേക്കു കടക്കാം സംഗതി ലേശം പഴയതാണ്. ഓൾഡ് ഈസ് ഗോൾഡ് എന്നാണല്ലോ. സംഭവത്തിനു ഇന്നും നല്ല ഓട്ടമുണ്ട്. 2020 ലെ SSLC റിസൾട്ട് വന്നു. എന്നത്തേയും പോലെ കുറച്ചു പേര് തോറ്റു വേറെകുറേ പേര് ജയിച്ചു. ജയിച്ചവർ ഉപരിപഠനത്തിനു പോകുന്നു തോറ്റവർ സപ്ലി എഴുതാൻ ഓങ്ങി നിൽക്കുന്നു. സംഗതി അവിടെ വെച്ചു അവസാനിക്കേണ്ടതാണ്.എന്നാൽ ഇന്നു സോഷ്യൽ മീഡിയ വഴിയുള്ള പ്രകടനങ്ങൾ കാരണം സംഗതികൾ അവിടം കൊണ്ടു തീരുന്നില്ല. റിസൾട്ട് വരുന്ന ദിവസങ്ങളിൽ ഫേസ്ബുക്കൊന്നും തുറക്കാനേ പാടില്ല. കാരണം......
"ഫുൾ എ പ്ലസ് വാങ്ങിയ എന്റെ മഹാൻ".....ഒപ്പം വിജ്രംഭിച്ചു നിൽക്കുന്ന ഒരു പയ്യന്റെ പടവും....! ഫുൾ എ പ്ലസ് വാങ്ങിയ എന്റെ മോൾക്ക് ആശംസകൾ.....കഷ്ടപ്പെട്ട് ഉറക്കിളച്ചു പഠിച്ചു മാർക്കു വാങ്ങിയ പിള്ളേരെ നമ്മൾ അഭിനന്ദിക്കണം....പറ്റുമെങ്കിൽ അവരുടെ തോളിൽ തട്ടി ആശംസിക്കണം....എന്നാൽ പൊങ്ങച്ചത്തിന്റെ കളറും ചേർത്തു എന്റെ മകളെ/ മകനെ പ്രദർശിപ്പിച്ചു വെറുപ്പിക്കുന്നത് എന്തൊരു അക്രമമാണ്. എന്റെ ചെറുക്കന്റെ,പെണ്ണിന്റെ എ പ്ലസ് പത്തുപേരെ അറിയിച്ചില്ലെങ്കിൽ ഒരു സമാധാനവുമില്ല. പിന്നെ കവലകളിൽ ഫ്ളക്സ് ആയി. വാട്സപ്പ് സ്റ്റാറ്റസ് ആയി. പലരുടെ ഉള്ളിലും ഊറിയുറഞ്ഞു കിടക്കുന്ന പൊങ്ങച്ച വിത്തുകളെ മുളപ്പിക്കാൻ കണ്ടുപിടിച്ച മാർഗ്ഗങ്ങളിലൊന്നാകാം ഈ വെറുപ്പിക്കലുകളും ഫ്ളക്സ് വെക്കലും. ആത്മാർത്ഥതയില്ലാത്ത വെറും പൊങ്ങച്ചമാണ് ഇതിലൂടെ പുറത്തുവരുന്നത്.അതിനു എ പ്ലസ് ഒരു മറയായെന്നു മാത്രം.
ഇനി വേറൊരു കാര്യം പറഞ്ഞാൽ, കൊട്ടിഘോഷിച്ചു എ പ്ലസ് പോസ്റ്റ് ചെയ്ത ഈ കുട്ടികളിൽ എത്രപേർ തുടർന്നുള്ള പഠനത്തിൽ അതേ നിലവാരം പുലർത്തുന്നുണ്ട്..? ചിലരുടെ പ്രകടനങ്ങൾ കണ്ടാൽ, ജീവിതത്തിന്റെ അവസാന പോയിന്റാണ് SSLC എന്നും അതിന്റെ അവതാര പൂർത്തീകരണമാണ് എ പ്ലസ് എന്നും തോന്നിപ്പോകും. പത്താം ക്ലാസ്സും എ പ്ലസ്സുകളും ഇത്ര വലിയ കാര്യമായൊന്നും എടുക്കേണ്ട യാതൊരു ആവശ്യവുമില്ല.
പത്തിരുപത്തഞ്ചു വർഷം മുമ്പു ഒന്നാം ചാൻസിൽ തന്നെ പത്തു പാസ്സാവുക എന്നു വെച്ചാൽ വലിയ സംഭവമായിരുന്നു. അന്നു അതു മതിയായിരുന്നു. അതിൽ തന്നെ റാങ്കോ ഡിസ്റ്റിങ്ഷനോ ക്ലാസ്സോ കിട്ടിയാൽ യെവൻ പിന്നെ പുലിയാരുന്നു...! ഇന്നത്തെ കാലത്തു വിദ്യാഭ്യാസ രംഗം ഹൈ ടെക് ആയിരിക്കുകയാണ്. പത്തിലെ ഫുൾ എ പ്ലസ് പതിനൊന്നാം ക്ലാസ്സിൽ ഇഷ്ടപ്പെട്ട ഗ്രൂപ്പ് തെരഞ്ഞെടുക്കാൻ പ്രയോജനപ്പെടും. പിന്നെ അതിനു വലിയ പ്രാധാന്യമൊന്നുമില്ല. ബിരുദ ബിരുദാനന്തര തൊഴിൽ അധിഷ്ഠിത പഠനങ്ങളിലൊന്നും ഈ എ പ്ലസ് ഒരു ഘടകമേയല്ല. പിന്നെ വെറുതെ പറഞ്ഞുകൊണ്ടിരിക്കാം പത്തിൽ എനിക്ക് ഫുൾ എ പ്ലസ് ഉണ്ടാർന്നു......!ഉപ്പൂപ്പാക്ക് ഒരാന ഉണ്ടാർന്ന് എന്ന് പറഞ്ഞതുപോലെ.
ഒരിക്കലും ഈ കുട്ടികളല്ല, മാതാപിതാക്കളും അടുപ്പക്കാരുമൊക്കെയാണ് ഈ എ പ്ലസ് പൊക്കിക്കാണിക്കുന്നത്. ചില കാര്യങ്ങളിൽ ഈ മാതാപിതാക്കൾക്കു കുട്ടികളുടെ അത്രയും പോലും മാനസിക വളർച്ച ഇല്ലല്ലോ എന്നു തോന്നിപ്പോകും. SSLC എ പ്ലസ് നോക്കിയല്ല ഒരാളുടെ ജീവിത ലക്ഷ്യവും വിജയവുമൊന്നും തീരുമാനിക്കപ്പെടേണ്ടത്. ഫുൾ എ പ്ലസ് കാർ എവിടെ വരെ ആ സ്റ്റാൻഡ് നിലനിർത്തുന്നുണ്ട്...?അവരുടെ ജീവിതം പിന്നെ മുഴുവൻ വിജയമാണോ..? ഇവർ അവസാനം എവിടെ ചെന്നെത്തുന്നു...ഇവരിൽ പിന്നീട് ആരെങ്കിലും പരാജയപ്പെടുന്നുണ്ടോ...? ഇതൊക്കെ ചിന്തിക്കേണ്ട കാര്യങ്ങളാണ്.പലപ്പോഴും ഫുള്ളുകാരല്ല സപ്ലിക്കാരാണ് സമൂഹത്തിനു പ്രയോജനമുള്ളവരായി മാറുന്നത്.
ഞങ്ങളുടെ കാലത്തു ഗ്രേഡ് ഒന്നും ഇല്ലായിരുന്നു. മാർക്ക്, അതൊന്നു മാത്രമായിരുന്നു മാനദണ്ഡം. 210 മാർക്കു വേണം കടന്നുകൂടാൻ. അന്നൊക്കെ റാങ്ക് ആയിരുന്നു വലിയ സംഭവം. ആദ്യത്തെ മൂന്നു റാങ്കുകാരുടെ പടമൊക്കെ പത്രത്തിൽ വരും. നമ്മൾ SSLC എഴുതിയ വർഷം ഒരു "ആശ"ക്കു ആയിരുന്നു ഒന്നാം റാങ്ക്. പിന്നീട് അവരെക്കുറിച്ചൊന്നും യാതൊരു വിവരവുമില്ല. ഈ റാങ്കും ഫുള്ളും ഒക്കെ നേടിയവർ മികച്ചവരാണ്. പഠിക്കാൻ മിടുക്കരാണ്.പക്ഷേ ഇവരെല്ലാം അവസാനം ചെന്നു, ഒരു ഡോക്ടർ ഒരു എഞ്ചിനീയർ....മറ്റൊന്നും കിട്ടിയില്ലെങ്കിൽ ഒരു ബിഎസ്‌സി നഴ്‌സ്......!തീർന്നു.....അതിനപ്പുറം ഒന്നുമില്ല. റാങ്ക് പോയിട്ട് നാലു SSLC മാർക്ക് ഒന്നിച്ചിട്ടു കൂട്ടിയാൽപ്പോലും 210 കിട്ടാത്തവരൊക്കെ സ്വപ്ന തുല്യമായി ഉയരുകയും വിജയിക്കുകയും സമൂഹത്തിനു പ്രയോജനമുള്ളവരായി തീരുകയും ചെയ്തിട്ടുണ്ട്.ഉന്നത വിജയം അതിൽത്തന്നെ നന്മയും തിന്മയുമല്ല.
കൂടിയ ഇനമാണ്.... വാൽക്കഷ്ണം നമ്പർ 2 |