Sunday, April 10, 2022

കായംകുളം വേറെ ലെവലാണ് മക്കളേ

അതാ അങ്ങോട്ടു നോക്കൂ...ലോകപ്രശസ്തമായ നമ്മുടെ കായംകുളം സന്ദർശനത്തിന്റെ ഏടുകളിൽനിന്നും വലിച്ചൂരിയെടുത്ത ഏതാനും വരികളാണ് നമ്മൾ ഇവിടെ ഉദ്ധരിക്കാൻ പോകുന്നത്. കായംകുളമെന്നാൽ കൊച്ചുണ്ണിയും കൊച്ചുണ്ണിയെന്നാൽ കായംകുളവും മാത്രമായിരുന്നു ഒരിക്കൽ നമ്മുടെ ചിന്ത. എന്നാൽ ഒരു ചരിത്ര ശേഷിപ്പ് ഈ മണ്ണിനുണ്ട്. രാജഭരണം ജനാധിപത്യത്തിനു വഴിമാറിയെങ്കിലും പഴയ നാട്ടുരാജ്യങ്ങളുടെ പാതയിലൂടെ സഞ്ചരിച്ചാൽ  ചില സ്ഥലങ്ങളുടെ യഥാർത്ഥ ചരിത്രം കിട്ടും. അങ്ങനെയൊരു പരിപാടിയും കൊണ്ടാണ് ഗയ്‌സ് നമ്മൾ പിന്നേം  വന്നിരിക്കുന്നത്. അപ്പോൾ നേരെ വിഡീയോയിലേക്കു പോകാം...! (മ്യൂസിക് ഇട്)





            


 




 K.P.A.C നാടക സമിതിയും,ശ്രീ നാരായണഗുരു ഉപരിപഠനത്തിനു വന്ന വാരണപ്പള്ളി തറവാടും ,ദേശീയ താപ വൈദ്യുത നിലയവും (NTPC ) ഒക്കെ  കായംകുളത്തിന്റെ തിലകക്കുറികളാണ്. അതിനുപുറമേ, കാർട്ടൂണിസ്റ് ശങ്കർ KPSC ലളിത, അനിൽ പനച്ചൂരാൻ, പി കെ കുഞ്ഞുസാഹിബ്, പുതുപ്പള്ളി രാഘവൻ, തച്ചടി പ്രഭാകരൻ , ടി .പി ശ്രീനിവാസൻ, എസ് രാമചന്ദ്രൻപിള്ള തുടങ്ങിയ  സാമൂഹിക രാഷ്ട്രീയ കലാ സാംസ്‌കാരിക നായകൻമ്മാരും  കായംകുളത്തിന്റെ സംഭാവനകളാണ്.

ഓടനാട്‌ മുതൽ കായംകുളം വരെ 

കായംകുളം ടൗണിൽനിന്നും NH 66 ലൂടെ ഓച്ചിറ ഭാഗത്തേക്കുള്ള വഴിയിൽ ഏകദേശം രണ്ടു കിലോമീറ്റർ അകലെ  സ്ഥിതിചെയ്യുന്ന കൃഷ്ണപുരം കൊട്ടാരത്തിലേക്കാണു നമ്മുടെ യാത്ര. ആദ്യം തന്നെ ആക്രാന്തം മൂത്ത്‌  തള്ളിക്കേറി കൊട്ടാരത്തിലേക്കു ചെന്നാൽ, കണ്ണും തള്ളി കഴുക്കോലും എണ്ണി, നിലാവത്തു കോഴിനടക്കുന്നതുപോലെ  തെക്കുവടക്കു നടക്കാമെന്നല്ലാതെ ഒരു വാഴയ്ക്കായും  മനസ്സിലാകില്ല. അതുകൊണ്ടു അനിയാ നിൽ........ബഹളം വെക്കാതെ കാര്യങ്ങളൊക്കെ മനസ്സിലാക്കിയിട്ടു പോകാം. അതല്ലേ അതിന്റെ ഒരിത്..!?!

കായംകുളത്തിന്റെ പഴയ പേരായിരുന്നു ഓടനാട്. ഒഡ്ഡൻ എന്നാൽ ബുദ്ധൻ. ഒഡിയ നാട്ടിൽനിന്നും വന്ന ബുദ്ധ സന്യാസിമാരിൽനിന്നാണ് ഈ പേരു ലഭിച്ചത്. അങ്ങനെ  ഒഡ്ഡനാട് ലോപിച്ചു ഓടനാടായി. ചെങ്ങന്നൂർ, മാവേലിക്കര, കാർത്തികപ്പള്ളി, കരുനാഗപ്പള്ളി എന്നിവ ഉൾപ്പെട്ടതായിരുന്നു ഓടനാട്‌ രാജ്യം. പിന്നീട് ഓടനാടിന്റെ ആസ്ഥാനം എരുവയിലേക്ക് മാറ്റി. അന്നു മുതലാണ് ഇവിടം കായംകുളം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. പോർച്ചുഗീസ് ഡച്ച് രാജ്യങ്ങളുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്ന കായംകുളം രാജ്യം വിസ്തൃതിയിലും മുന്നിലായിരുന്നു. വിശാലമായൊരു കടൽത്തീരവുമുണ്ടായിരുന്നു.

അങ്ങനെ 1746 -ൽ കായംകുളം രാജ്യത്തെ യുദ്ധത്തിൽ തോൽപ്പിച്ച തിരുവിതാംകൂർ രാജാവ് അനിഴം മാർത്താണ്ഡവർമ്മ, പള്ളിക്കഞ്ഞി കുടിച്ചു എല്ലിനിടയിൽ കേറിയപ്പോൾ കൃഷ്ണപുരത്തു ഉണ്ടായിരുന്ന കായംകുളം  രാജ്യത്തിൻറെ ആസ്ഥാന കൊട്ടാരം  കേറിയങ്ങു തകർത്തു. പിന്നീട് പുതിയൊരു കൊട്ടാരം അവിടെ പണിതുയർത്തുകയും ചെയ്തു. എന്താല്ലേ....?? ഈ രാജാക്കൻമ്മാരെക്കൊണ്ടു തോറ്റുപോകും. തല്ലുകൊള്ളിത്തരമല്ലേ അതിയാൻ  കാണിച്ചു വെച്ചത്..? 

കായംകുളം ഓച്ചിറ റോഡിലുള്ള കൃഷ്ണപുരം   ജംഗ്ഷനിൽനിന്നും വലത്തേക്കു കയറി അൽപ്പം ഉള്ളിലായി വഴിയരുകിൽ കാണുന്നതാണ് ചരിത്ര പ്രസിദ്ധമായ കൃഷ്ണപുരം കൊട്ടാരം.


ചുറ്റുമതിലിനോടു ചേർന്നുള്ള കവാടത്തിൽ ഒരു ചെറിയ മുറിയും അവിടെ കസ്സേരയിട്ടു ഒരു ചേട്ടനും ഇരിക്കുന്നുണ്ട്....ദക്ഷിണ കൊടുക്കണം.മുതിർന്നവർ 25 രൂഭാ...കുട്ടികൾ ഇടത്തരം (5-12 yrs )  5 രൂഭാ... മൊബൈലിൽ പടമെടുക്കാൻ,വീഡിയോ ക്യാമറ, സിൽമാ, കണ്ണുനീർ സീരിയൽ... അങ്ങനെ പലതിനും പല നിരക്കുകളുണ്ട്. 

ദക്ഷിണകൊടുത്തു നമ്മൾ അകത്തേക്കു തൊഴിച്ചു. പടിപ്പുരയും പിന്നിട്ട് ഉള്ളിലേക്ക് വീണ്ടും തൊഴിച്ചു കയറി. അവിടെയതാ ഒരു പോലീസ് മാമൻ. ചെന്നയുടനെ മാമൻ ഒരു ബുക്ക് എടുത്തുതന്നു. ഏതായാലും വന്നതല്ലേ ഇരിക്കട്ടെ എന്ന ഭാവത്തിൽ, പേരും നാളും ജാതകവുമൊക്കെ അതിൽ എഴുതിക്കൊടുക്കണമത്രേ. 

അല്ല എന്തിനായിരിക്കും ആ ബുക്ക്...?  പറയാം- ഇങ്ങനെയുള്ള സ്ഥലങ്ങളിൽ, കാണാനാണെന്നും പറഞ്ഞു ചെല്ലുന്ന ചിലപുള്ളികൾ "പിതാവില്ലായ്മ്മ", മെഡിക്കൽ ഭാഷയിൽ പറഞ്ഞാൽ വിത്തൗട്ട് ഡാഡി സിൻഡ്രോം അല്ലെങ്കിൽ മൾട്ടി ഡാഡിമാനിയ കാണിക്കാറുണ്ട് - അങ്ങനെയുള്ള പുള്ളികളുടെ അഡ്രെസ്സ് സഹിതം പൊക്കി കുത്തിനു പിടിക്കാനോ മറ്റോ ആയിരിക്കാം. പിന്നെ നാടാകെ കൊറോണ ആയതിനാൽ  എല്ലായിടത്തും  ഇങ്ങനെയൊരു ആചാരവും അനുഷ്ടാനവും  നിലവിലുണ്ടല്ലോ..?





മാസ്ക് വെച്ചിരിക്കുന്നതിനാൽ മാമന് ഞങ്ങളുടെയും ഞങ്ങൾക്കു മാമന്റെയും തേജസുള്ള മുഖം ശരിക്കും അങ്ങോട്ട് ക്ലിയറായില്ല. അങ്ങനെ അതും കഴിഞ്ഞയുടനെ ഒരു ചേച്ചി അന്തരീക്ഷത്തിൽ പ്രക്ത്യക്ഷപ്പെട്ടിട്ടു  കണ്ണുകാണിച്ചു. വലത്തോട്ട് കേറിക്കോളാൻ....!!

തള്ളിക്കേറാൻ വരട്ടെ, ഇതൊന്നു കേട്ടിട്ട് പോ...

1950 കളിൽ കേരള പുരാവസ്തു വകുപ്പ് ഈ കൊട്ടാരത്തിന്റെ ജീർണ്ണതകളെ പരിഹരിച്ചു മൂന്നു നിലകളുള്ള ഒരു സ്മാരകമാക്കി മാറ്റിയതാണ്. തീർന്നില്ല, മറ്റു സ്ഥലങ്ങളിൽ സൂക്ഷിച്ചിരുന്ന അപൂർവ്വ രേഖകളും പുരാവസ്തുക്കളും തിരികെ കൊണ്ടുവന്നു ഇവിടെ പ്രദർശനത്തിനും  വെച്ചു. ഇതിൽനിന്നും എന്തു മനസ്സിലായി ഗയ്‌സ്....? ഇവിടെ കാണുന്ന ഏകദേശം 75 % വസ്തുക്കളും  പലസ്ഥലങ്ങളിൽ നിന്നും കൊട്ടാരങ്ങളിൽനിന്നും  കൊണ്ടുവന്നിട്ടുള്ളതാണ്. അല്ലാതെ കാണുന്നതു മുയുമനും കായംകുളം രാജാക്കൻമ്മാരുടേതല്ല,  സ്മരണവേണം.... ഓക്കേ. ഇനി കേറിക്കോ....!!

ഈ ഭാഗത്തു ചേങ്ങില ,ചെറിയ പ്രതിമകൾ നാഴി, ഓട്ടുപാത്രം, പൂജാമണി,വേൽ ശൂലം, ചെറിയ ബുദ്ധപ്രതിമകൾ, ചെമ്പു തട്ടം, ചിലമ്പ് എന്നിവയുടെ കാഴ്ചകളാണ്. അതുകണ്ടിട്ടു ഇറങ്ങിയപ്പോൾ വേറൊരാൾ പറഞ്ഞു ഇടത്തോട്ട് കയറിക്കോളാൻ. കേറി പരിചയപ്പെട്ടു,പേര് ജെയിൻ. ഇവിടെ ജോലിചെയ്യുന്ന സ്റ്റാഫാണ്. സർക്കാർ നിയമനമാണ്. തൃപ്പൂണിത്തുറ പാലസിൽ നിന്നും  നേരിട്ടു വന്നവരൊക്കെയുണ്ട്. പലരും പുതു മുഖങ്ങൾ. പഴയ മുഖവുമായി  ഞങ്ങൾ ഏതാനും ജൂനിയർ രാജാക്കൻമാർ മാത്രം. 

അടുത്ത ഭാഗത്തു  കല്ലിന്റെ കാഴ്ചകളാണ്. നന്നങ്ങാടി, മുനിയറയുടെ ചെറു മാതൃക,  കുടക്കല്ല്...അങ്ങനെ പോകുന്നു. ഒരു ഭിത്തിക്കു അപ്പുറം പല്ലക്ക് വെച്ചിരിക്കുന്നുണ്ട്. വളരെ നന്നായി ഗൈഡ് ചെയ്യുന്നവരാണ് ഇവിടുത്തെ സ്റ്റാഫുകൾ. പുരാതന വസ്തുക്കളായതിനാൽ കാണുന്നത് എന്താണെന്നു പറഞ്ഞുതരാൻ ഒരാൾ ഇവിടെ ആവശ്യവുമാണ്. അല്ലാതെ വീഗാ ലാൻഡിൽ ചെന്നു വെള്ളത്തിൽ ചാടുന്നതുപോലെ അത്ര എളുപ്പമല്ല. കാണാൻ ചെല്ലുന്നവർ അത്യാവശ്യം സ്കൂളിലെങ്കിലും പോയിരിക്കേണ്ടതുമാണ്.അല്ലെങ്കിൽ  ഗൈഡ് കാര്യങ്ങൾ പറഞ്ഞുതരുമ്പോൾ വെറുതെ പല്ലും കാണിച്ചു് നിൽക്കേണ്ടി വരും.





അമ്പത്തഞ്ചു ഏക്കറിൽ  വ്യാപിച്ചു കിടന്ന ഈ കൊട്ടാരം ഇപ്പോൾ 2.55 ഏക്കറായി ചുരുങ്ങി. അന്യാധീനപ്പെട്ടും ജീർണ്ണിച്ചും മാത്രമല്ല, അതിരുമാന്തിയും വക്രിച്ചെടുത്തും അടിച്ചുമാറ്റിയും കുറെ പോയിരിക്കാം. അങ്ങനെ നഷ്ടപ്പെട്ടു പോയ 52.45 ഏക്കർ വസ്തു മറ്റാരുടെയൊക്കെയോ തണ്ടപ്പേരിൽ ഇന്നു  കരമടയ് ക്കുന്നുണ്ടാവും എന്താല്ലേ... ?ഭൂപരിഷ്ക്കരണം നടപ്പിലാക്കിയപ്പോൾ നഷ്ടപ്പെട്ടതാകാനും വഴിയുണ്ട്.എന്താപ്പാ ഈ ഭൂപരിഷ്‌ക്കരണം...? ദദാണ്നമ്മൾ പറഞ്ഞത് അത്യാവശ്യം മഴ നനയാതിരിക്കാനെങ്കിലും സ്കൂളിന്റെ വരാന്തയിൽ കയറി നിൽക്കണമായിരുന്നു എന്ന്. 

അതൊക്കെ അവിടെ നിൽക്കട്ടെ. കൊട്ടാരത്തിനു അകെ  22 മുറികൾ. പൂമുഖം, കോവണിത്തളം,നീരാഴിക്കെട്ട്,നെല്ലറ,മടപ്പള്ളി,അടുക്കള, മന്ത്രശാല, അതിഥി മുറി കിടപ്പുമുറി...ഇങ്ങനെയാണു നിലവിലെ ഘടന. 

തിരുവിതാംകൂർ രാജാക്കൻമാരുടെ ആസ്ഥാനമായിരുന്ന പദ്മനാഭപുരം കൊട്ടാരത്തിന്റെ ചെറു മാതൃകയാണ് കൃഷ്ണപുരം കൊട്ടാരം എന്ന് പറയുന്നുണ്ട്.പദ്മനാഭപുരം കൊട്ടാരത്തെക്കുറിച്ചു അറിയാമോ...? മണിച്ചിത്ര താഴ് സിൽമയിൽ ശോഭന, വിടമാട്ടേൻ  അയോഗ്യനായേ ഇന്നേക്ക് ദുർഗ്ഗാഷ്ടമി, ഉന്നെ നാൻ കൊന്നു ഉൻ രത്തത്തെ കുടിച്ചു ഓംകാരം നടന്തു വിടുവേൻ...  എന്നൊക്കെ ചുമ്മാ പറഞ്ഞു പേടിപ്പിച്ചിട്ടു തോം തോം തോം ഡാൻസ് കളിച്ചില്ലേ...? ദദാണ് കന്യാകുമാരിയിലെ പദ്മനാഭപുരം കൊട്ടാരം. പണ്ടു കന്യാകുമാരിയൊക്കെ തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു, മാത്രവുമല്ല തിരുവിതാംകൂറിന്റെ ആസ്ഥാനവും അവിടെയായിരുന്നു. 

       പുണർതം തിരുനാൾ, പള്ളി സെവൻ അപ്പും കുടിച്ചു വിശ്രമിക്കുന്നു                                  
എന്താണു മഹനെ ഈ എട്ടുകെട്ടും പതിനാറുകെട്ടും.....അറിയത്തില്ലെങ്കിൽ പഞ്ച പുച്ഛമടക്കി കേട്ടോണം.കേരളത്തിന്റെ വാസ്തുവിദ്യയാണ്‌ നമ്മൾ ഇവിടെ ഉദ്ധരിക്കാൻ പോണത്.

55 ഏക്കറിൽ വ്യാപിച്ചുകിടന്ന 16 കെട്ടായിരുന്ന ഈ കൊട്ടാരം ഇന്നു 12 കെട്ടായി ചുരുങ്ങിയിട്ടുണ്ട്. മൂന്നു വശങ്ങളും ചേരുന്നയിടത്തു നടുമുറ്റമോ വരാന്തയോ പൂമുഖമോ വെച്ചു പണിയുന്നതാണ് മൂന്നു കെട്ട്. നാലുവശവും നടുവിൽ ഒരു മുറ്റവും അടങ്ങുന്നതാണ് നാലുകെട്ട്. പൂമുഖവും മൂന്നു നിലയുമുള്ള എട്ടു കെട്ടുപുരയും രണ്ടു നടുമുറ്റവുമുള്ളതാണ് എട്ടുകെട്ട്. അങ്ങനെ വരുമ്പോൾ പതിനാറു കെട്ടിന്റെ ജാഡ എന്തായിരിക്കും. ഊഹിക്ക് മോനേ..വെറുതേ ഊഹിച്ചുനോക്ക്, പൈസാ മുടക്കൊന്നും ഇല്ലല്ലോ...? ഇങ്ങനെ വലിയ വലിയ കാര്യങ്ങളൊക്കെ വേണം വെറുതെ ഇരിക്കുമ്പോൾ  ഊഹിക്കേണ്ടത്.

പിന്നെയുള്ളത് മലയാളത്തിന്റെ പുരാതന ലിപികൾ  പ്രദർശിപ്പിച്ചിരിക്കുന്ന ഭാഗമാണ്.ഇന്നുനമ്മൾ വാരിയലക്കുന്ന മലയാളത്തിന് പണ്ടു കുറെ ലിപികളുണ്ടായിരുന്നു. ദദായത്, വട്ടെഴുത്തു, കോലെഴുത്ത്, ഗ്രന്ഥം, നാനം, മോനം..ഇങ്ങനൊക്കെ പറയും. ലിപികളുടെ പഠനമാണ് പാലിയോഗ്രഫിയും എപ്പിഗ്രാഫിയും. ഇങ്ങനെ പുരാതന ലിപിയിൽ എഴുതിയ ഒരു കൽപ്പാളിയും പ്രദർശ്ശിപ്പിച്ചിട്ടുണ്ട്. അതൊക്കെ വായിക്കാൻ അറിയുന്ന പുള്ളികളൊക്കെ ഉണ്ടെന്നു പറഞ്ഞു. നമ്മളെ സമ്മതിക്കണം, വട്ടെഴുത്തു ലിപിയിൽ  നമ്മൾ ലുലു എന്നൊരു വാക്ക് കണ്ടുപിടിച്ചു സൂർത്തുക്കളേ..!പ്രാചീന  ശിലായുഗത്തിലെ  ലുലുമാൾ കുഴിച്ചുനോക്കിയപ്പോൾ കിട്ടിയതായിരിക്കും. ഒത്തിരി  അവിടെക്കിടന്നു താളം ചവിട്ടാതെ നമ്മൾ സ്ഥലം വിട്ടുപിടിച്ചു.

ഗജേന്ദ്ര മോക്ഷം 

കൊട്ടാരം തേവാരപ്പുരയുടെ സമീപമുള്ള ഭിത്തിയിൽ കാണുന്നതാണ് പ്രശസ്തമായ ഗജേന്ദ്ര മോക്ഷം ചുവർച്ചിത്രം. കേരളത്തിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിപ്പമേറിയ ഒറ്റപ്പാനൽ ചുവർചിത്രമാണിത്. ഇത് ഈ കൊട്ടാരത്തിന്റെ സ്വന്തം സൃഷ്ടിയാണ്. പച്ചിലച്ചാറ്, പഴച്ചാറ്, മഞ്ഞൾപ്പൊടി, ചുണ്ണാമ്പ്, ഇഷ്ടികപ്പൊടി, പനം പശ, കള്ളിമുള്ളിന്റെ നീര്എന്നിവയാണ് ഈ ചിത്ര രചനയ്ക്ക് ഉപയോഗിച്ച വസ്തുക്കൾ. 

ഭാഗവതം അഷ്ടമസ്കന്ധത്തിൽ വിവരിക്കുന്ന ഒരു കഥയാണ് സംഭവം. പല എപ്പിസോഡുള്ള ഈ കഥ ചുരുക്കിയാൽ ഇങ്ങനെയിരിക്കും.... ഗജേന്ദ്രൻ എന്നൊരു ആനയെ തടാകത്തിൽവെച്ചു ഒരു  മുതല  പിടിക്കുന്നു. രക്ഷപെടാൻ ആന പല വഴികളും പ്രയോഗിച്ചെങ്കിലും മുതല വിടാതെ കാലിൽ കടിച്ചുപിടിച്ചു. അവസാനം ജീവ രക്ഷാർത്ഥം ആന തടാകത്തിൽ നിന്നും ഒരു താമര എടുത്തുയർത്തിയപ്പോൾ വിഷ്ണു പ്രക്ത്യക്ഷപ്പെടുകയും ഗജേന്ദ്രനെ രക്ഷിക്കുകയും ചെയ്തു. ആനക്കും മുതലക്കും അങ്ങനെ ശാപ മോക്ഷവും കിട്ടി. ഈ സംഭവമാണ് അവിടെ പടമായി ചിത്രീകരിച്ചിരിക്കുന്നത്.

കുളി കഴിഞ്ഞു വരുന്ന രാജാവിനു പ്രാർത്ഥിക്കാനായിരിക്കണം ഈ ചിത്രം തേവാരപ്പുരയോട് ചേർന്നു വരച്ചത്. കായംകുളം രാജാക്കൻമാരുടെ കുലദൈവമായിരുന്നു വിഷ്ണു . എന്തായാലും സംഗതി ഒരു രക്ഷയുമില്ല.

ചുവർ ചിത്രത്തിന്റെ ഇടതുവശത്തുള്ള ചെറിയ പടികളിറങ്ങി താഴേക്ക് ചെല്ലുന്നതാണ് കൊട്ടാരത്തിന്റെ കുളം. വെള്ളം നിറഞ്ഞു കിടക്കുന്നുണ്ട്,ഡാർക്ക് സീനാണ്, ഒത്തിരി ആഴമുണ്ട്. ഈ കുളത്തിന്റെ അടിയിലൂടെ ഒരു തുരങ്കം ഉണ്ടെന്നു പറയപ്പെടുന്നു. രക്ഷപെടാനോ ഒളിച്ചിരിക്കാനോ ആയി ഉപയോഗിച്ചതാകാം. മുന്നിൽ വിശാലമായ കുളം കിടക്കുന്നതു കൊണ്ടാകാം അവിടെനിന്നും പെട്ടന്നു കേറിക്കോളാൻ കൽപ്പനയുണ്ടായി. നാമത് ശിരസ്സാ വഹിച്ചു തിരിഞ്ഞു നടന്നു.

പിന്നെ ചെന്ന് കയറിയതാകട്ടെ അടുക്കളയിലും....രാജാവിന് പള്ളിക്കഞ്ഞി ഉണ്ടാക്കിയ  പത്തോളം അടുപ്പുകൾ...ചെമ്പു കുടങ്ങൾ,ചീന ഭരണികൾ,ഉറി,തവി ആട്ടുകല്ലു...അതിനിടയിൽ ഒരു കുടം ചളുക്കി വെച്ചിരിക്കുന്നത് നമ്മുടെ കഴുകൻ കണ്ണുകൾ കണ്ടുപിടിച്ചു. രാജാവ് വയലന്റായപ്പോൾ     സംഭവിച്ചതാകാം. അവരും മനുഷ്യരായിരുന്നല്ലോ  യേത്..? അടുക്കളയോടു ചേർന്ന് പുറത്തായി ഒരു കിണറുമുണ്ട്. 

വീണ്ടും അടുത്ത ഭാഗത്തേക്കു കയറിയാൽ കേരളത്തിലെ പുരാതന നാണയങ്ങളും അവയുടെ സംക്ഷിപ്ത  ചരിത്രവും  കാണാം. കൂടാതെ നെതർലാൻഡ്‌ നാണയം, ബ്രിട്ടീഷ് ഇന്ത്യ നാണയം, ടിപ്പു സുൽത്താൻ കാശ്, ചേര (പാമ്പല്ല) ചോള നാണയം, റോമൻ , ഇൻഡോ ഡച്ച്, ഇൻഡോ ഫ്രഞ്ച് നാണയങ്ങൾ, വിജയനഗര നാണയം , ഓച്ചിറ നിധി, ലക്ഷ്മി വരാഹൻ, അളവുതൂക്ക മാതൃക എന്നിവയൊക്കെ പ്രദർശിപ്പിച്ചിരിക്കുന്നു.

 കൽക്കട്ടയിലെ ബാപ്റ്റിസ്റ് മിഷൻ പ്രസ്സിൽ (1886) അച്ചടിച്ച സംസ്‌കൃത ബൈബിൾ കണ്ടു, പേര് "നൂതന ധർമ്മ നിയമസ്യ".ച്ചാൽ പുതിയ നിയമം.  കോഴിക്കോട് നിന്നും കൊണ്ടുവന്ന ലോഹത്തിലും കല്ലിലും തീർത്ത പീരങ്കി ഉണ്ടകൾ, കൈവിലങ്ങുകൾ , പാലക്കാട്ടുനിന്നുള്ള ഇരുമ്പു ബയണറ്റുകളും, കണ്ടാമൃഗത്തിന്റെ തോലുകൊണ്ടു ഉണ്ടാക്കിയ പരിചയും ഇരുവായ്ത്തലയുള്ള കായംകുളം വാളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.

കായംകുളം രാജാക്കൻമ്മാരും പ്രഭുക്കൻമ്മാരും പടയാളികളും സാധാരണയായി ഇരുവായ്ത്തലയുള്ള വാൾ ഉപയോഗിച്ചിരുന്നു.രണ്ടു വശത്തേക്കും വെട്ടു കൊള്ളുമെന്നതാണ് ഇതിന്റെ പ്രത്യേകത. നോക്കീം കണ്ടും വെട്ടണം, അല്ലാതെ തലയ്ക്കു വെളിവില്ലാതെ കാളംകൂളം വെട്ടിയാൽ  തല കാണില്ല. തലയില്ലാതെ കാണാൻ ഒരു രസവുമില്ല,എന്നറിയാമല്ലോ ല്ലേ....?




ആദ്യനാളുകളിൽ സ്ത്രീകൾക്കു ഈ കൊട്ടാരത്തിൽ പ്രവേശനം ഇല്ലായിരുന്നു എന്നു പറയപ്പെടുന്നു. ഭരണ രഹസ്യങ്ങൾ പുറത്തുപോകാതിരിക്കാനുള്ള സൈക്കോളജിക്കൽ പരിപാടിയായിരുന്നത്രെ. തിരുവിതാംകൂർ രാജാക്കൻമ്മാർ ഇവിടം ഇടത്താവളമായും ഒളിത്താവളമായും ഉപയോഗിച്ചിരുന്നല്ലോ.

സ്ത്രീകളെ താമസിപ്പിച്ചാൽ - ഇവർ പൊതുവെ ഹൈ സ്പീഡ് ഡാറ്റാ ട്രാൻസ്‌ഫറും-നേരോടെ നിർഭയം നിരന്തരവും( ഏഷ്യാ നെറ്റ്) മറ്റും ആണല്ലോ, അതുകൊണ്ടാണ്  എരുവയിൽ വേറൊരു കൊട്ടാരം പണിത്  ഇവരെ ഇവിടെനിന്നും കൂട്ടത്തോടെ മാറ്റിയത്....എന്താല്ലേ..? അതേതാലും നന്നായി അല്ലെങ്കിൽ രാജ്യം പതിനാറ്‌ തുണ്ടമായേനെ.

ഒരു പുരാതന ബുദ്ധ പ്രതിമ ഇവിടെയുണ്ട്. കേരളത്തിലെ ബുദ്ധമത വിരുദ്ധ പ്രചാരണത്തിൽപ്പെട്ട് ബുദ്ധ ശില്പങ്ങൾ നശിപ്പിക്കുകയോ വലിച്ചെറിയപ്പെടുകയോ ചെയ്തിരുന്നു. അതിലൊരു പ്രതിമ കരുനാഗപ്പള്ളി മരുതൂർക്കുളങ്ങരയിലെ ഒരു കുളത്തിൽനിന്നാണ് കണ്ടുകിട്ടിയത്. ഒറ്റക്കല്ലിലുള്ള ഈ ശിൽപ്പം ആദ്യം കരുനാഗപ്പള്ളി ടൗണിൽ സ്ഥാപിച്ചു. പിന്നീട് ഈ കൊട്ടാര മ്യൂസിയത്തിലേക്കു കൊണ്ടുവരികയും ചെയ്തു.

കൊട്ടാരത്തിനു പുറത്തു ഒരു അഞ്ചൽപ്പെട്ടി - ഐ മീൻ പോസ്റ്റ് ബോക്സ് വെച്ചിട്ടുണ്ട്. സ്വാതന്ത്രം ലഭിക്കുന്നതിനു മുമ്പ് തിരുവിതാംകൂറിലെ പോസ്റ്റൽ സേവനമായിരുന്നു അഞ്ചൽ. 1729 ഇൽ തിരുവിതാംകൂറിലും 1770 ഇൽ കൊച്ചിയിലും ഇതു സ്ഥാപിച്ചിരുന്നു. 1951 വരെ ഈ സർവീസ് തുടർന്നു. കേണൽ മൺറോയാണ് അഞ്ചൽ എന്നുപേരിട്ടത്.പുള്ളിയെ അറിയില്ലേ, മ്മടെ മൺറോ തുരുത്തിലെ സായിപ്പ് ചേട്ടൻ.


കൃഷ്ണപുരം കൊട്ടാരവും പരിസരവും വിശാലമായി കണ്ടുതീർക്കാൻ രണ്ടുമൂന്നു മണിക്കൂറെങ്കിലും ആവശ്യമാണ്. നമ്മൾ മിന്നൽ സന്ദർശനമായതുകൊണ്ടു മിന്നലുപോലെയാണ് എല്ലാം ഒന്നോടിച്ചുകണ്ടത്‌. ഏതു സ്ഥലത്തു പോയാലും അതിനെക്കുറിച്ചു അത്യാവശ്യം കാര്യങ്ങൾ നമ്മൾ  അറിഞ്ഞിരിക്കണം. അല്ലാതെ ഒരു കെഴങ്ങും അറിയാതെ തള്ളിക്കേറിച്ചെന്നിട്ട് ഒരു കാര്യവുമില്ല. ഹിസ്റ്ററി ആണെങ്കിലും ജ്യോഗ്രഫി ആണെങ്കിലും സുവോളജി  ആണെങ്കിലും എന്തെങ്കിലുമൊക്കെ  പൊടിക്ക്  അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അതിനു വേണ്ടിയാണല്ലോ പണ്ട് നമ്മൾ ശങ്കർ സിമന്റ് ചാക്കുപോലുള്ള ചോറും പൊതിയും ചുമന്ന് സ്കൂളിൽ പോയത്.

പന്ത്രണ്ടു കെട്ടിന്റെ പണിയുംകണ്ട്‌ കഴുക്കോലും നോക്കി  രസിച്ചു നിൽക്കുകയായിരുന്ന  നമ്മളോട് കൊട്ടാരത്തിലെ ഗൈഡ് പറഞ്ഞു "സർ ആ കാണുന്ന ഏണിപ്പടിവഴി താഴേക്ക് ഇറങ്ങാമെന്ന്". ഇനിയായിരിക്കും വല്യ കാഴ്ചകളെന്നും ഓർത്തു നമ്മൾ രണ്ടുംകല്പിച്ചു ആ ഇടുങ്ങിയ ഏണി വഴി താഴേക്ക്ഇറങ്ങവേ വെറുതെ ഒന്നോർത്തുപോയി "അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാ രാജാവ് "എന്നൊക്കെയുള്ള എടുത്താൽ പൊങ്ങാത്ത പേരുംവെച്ചു  അതിയാനൊക്കെ എങ്ങനെയാണോ ഈ ഏണിയൊക്കെ ഇറങ്ങിട്ടിട്ടുണ്ടാവുക...? ഒന്നാമതെ നിന്നുതിരിയാനുള്ള സ്ഥലമില്ല ഏണിപ്പടിക്ക്. വല്ല സാബൂന്നോ ബാബൂന്നോ ഒക്കെ പേരിട്ടാൽ പോരായിരുന്നോ..? ച്ചാൽ...കേറാനും  ഇറങ്ങാനും എളുപ്പം...(സാബു രാജാവ്...ആയില്യം തിരുനാൾ പാപ്പച്ചൻ രാജാവ്...പൂയം തിരുനാൾ തങ്കപ്പൻ മാർത്താണ്ഡവർമ്മ ഏയ് അതൊട്ടും അങ്ങോട്ട് മാച്ച് ആകുന്നില്ല. ഒരു ഗുമ്മും ഇല്ല ) 


ഏണിയിറങ്ങി താഴെയെത്തിയ നമ്മൾക്കു ഒന്നും മനസ്സിലായില്ല...നിലാവത്തു കോഴിയെ അഴിച്ചുവിട്ട സീൻ. ഏതുവഴി നമ്മൾ കേറിയോ അവിടെത്തന്നെ എത്തിയിരിക്കുന്നു..അതിന്റെ അർത്ഥം എന്താണെന്നു വെച്ചാൽ, രായാവേയ് വന്നകാര്യം കഴിഞ്ഞു..ഇനി അവിടെ നിന്ന് ഒത്തിരി താളം ചവിട്ടാതെ പുറത്തേക്കു എഴുന്നള്ളിയാലും...!!!

സമയം നാലുമണി....പ്രോട്ടോകോൾ അനുസരിച്ചു ഒരു പരിപാടിയും കൂടി ബാക്കിയുണ്ട്. അതാണു കഴിഞ്ഞ ബ്ലോഗിൽ നമ്മൾ എഴുതിവെച്ചത്. "വലിയഴീക്കൽ"  https://janosh1980.blogspot.com/2022/03/   ഒത്തിരി സമയം കളയാതെ നോമും അകമ്പടി സേവിക്കുന്ന പരിചാരകർക്കൊപ്പം,രാജവീഥികളെ പുളകിതമാക്കിക്കൊണ്ട്  വലിയഴീക്കലിലേക്ക്....! 


ഇതിനകത്തെല്ലാം നമ്മളുണ്ട്...

ഇൻസ്റ്റാഗ്രാമിൽ പടവും താങ്ങുന്നുണ്ട്  

 https://www.instagram.com/janoshkjohn

http://twitter.com/k_ janosh 

https://www.linkedin.com/in/janosh-john-958154184

https://www.facebook.com/janoshk.john


വാൽക്കഷ്ണം 

ഒരിക്കൽ അക്ബർ ചക്രവർത്തി തൻ്റെ സദസ്സിലുള്ള പണ്ഡിതൻമാരോട് കേൾക്കുമ്പോൾ ഒരേ സമയം സന്തോഷവും സങ്കടവും തോന്നുന്ന വാചകം പറയുവാൻ ആവശ്യപ്പെട്ടു.
പണ്ഡിതൻമാർ പല വാചകങ്ങളും പറഞ്ഞങ്കിലും ചകവർത്തി അതിലൊന്നിലും തൃപ്തിപ്പെട്ടില്ല. ആ സമയത്താണ് സദസ്സിലെ പ്രധാനിയായ ബീർബൽ അവിടേക്ക് വരുന്നത്.
ഈ സമസ്യക്ക് ബീർബൽ നൽകിയ മറുപടി കേട്ട് സദസ്സ് ഒന്നടങ്കം കൈയ്യടിച്ചു
ബീർബൽ പറഞ്ഞ വാചകം എന്തെന്നാൽ.
നാളത്തെ പെട്രോൾ വിലയെക്കാൾ കുറവാണ് ഇന്നത്തെ പെട്രോൾ വില..
പകച്ചുപോയി രാജാവ്...

Thursday, March 10, 2022

പാലം തുറന്നു... കേറിവാടാ മക്കളേ

മൂക്കിന്റെ പാലം ഉൾപ്പടെ എല്ലാ പാലങ്ങളും നമ്മൾക്കൊരു വീക്നെസ്സായിരുന്നു......... 

ഒരൂസം യൂട്യൂബ് കുഴലിൽക്കൂടി നോക്കിയപ്പോൾ....ദെയ്‌ബമേ  ദേ കിടക്കുന്നു സാധനം, കോട്ടയംകാരൻ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല  ഓഡിയോ വേർഷൻ-"കായംകുളം കൊച്ചുണ്ണി'' അതിയാന്റെ  സിൽമായൊന്നും നമ്മൾ കാണാത്തതുകൊണ്ടു ഓഡിയോ ഒന്നു കേട്ടുനോക്കി. നല്ലായിരുക്ക് നോമിന് ബോധിച്ചു. അപ്പോളാണ് നോമിന്റെ തലയിലൊരു ആപ്പിൾ വീണതു....കേട്ടിട്ടില്ലേ വല്യ ആളുകൾ ആപ്പിൾ വീണപ്പോഴാണത്രെ കണ്ടുപിടുത്തങ്ങൾ നടത്തിയതെന്ന്. ആപ്പിൾ വീണ ഭാഗത്തു ഇച്ചിരി ടൈഗർ ബ്ലാം (tiger balm ) തേച്ചു ,എന്നിട്ടു നമ്മൾ ചിന്തിച്ചു. നമ്മുടെ അയൽ രാജ്യമായ കായംകുളത്തുപോയി ഒരു ബ്ലോഗ് ചെയ്താലെന്താ...?

Valiyazheekkal bow String Bridge

ഭാര്യയോടു ആവശ്യമറിയിച്ചു. ചോദ്യോത്തരവേളയും ശൂന്യവേളയും നടുത്തളത്തിൽ ഇറങ്ങലും  ഇറങ്ങിപ്പോക്കും എല്ലാം കഴിഞ്ഞു ബില്ല് പാസ്സായി. പാം....!! രാവിലെ തന്നെ കുളിച്ചൊരുങ്ങി കായംകുളത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്കു രാജവീഥികളെ പുളകം കൊള്ളിച്ചുകൊണ്ടു ഹനുമാൻ ഗിയറിൽ  വെച്ചടിച്ചു. സുഹൃത്തിനും കുടുംബത്തിനും എന്തെങ്കിലും പണിയായിക്കോട്ടെ എന്നു കരുതിക്കൂട്ടി രാവിലെ എട്ടുമണിക്കു തന്നെ ലാൻഡ് ചെയ്തു. അവർ ഞങ്ങളെ ഏഴുമണി മുതലേ കാത്തിരിക്കുകയായിരുന്നു. വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ എന്നവർക്കു അറിയാമായിരുന്നു.


 ഉച്ച തിരിഞ്ഞാണോ അതോ തിരിയാതെയാണോ എന്നറിയില്ല. മെയിൻ റോഡിൽനിന്നും ഒരു വളവുതിരിഞ്ഞാണു ഞങ്ങൾ കായംകുളം പട്ടണത്തിലേക്കു കയറിയത് . ആദ്യം പോയതു കൃഷ്ണപുരം കൊട്ടാരത്തിലേക്കായിരുന്നു. രാജാക്കൻമ്മാർക്ക് എന്നും കൊട്ടാരത്തിനോടൊക്കെ ഒരു സൈഡ് വലിവ് കാണുമല്ലോ ? യേത്. അതിന്റെ - ദദായത് കായംകുളത്തിന്റെ ചരിത്രവും ബയോളജിയും സുവോളജിയും തിയോളജിയും എല്ലാമുള്ള കൃഷ്ണപുരം കൊട്ടാരം ബ്ലോഗ് പിന്നാലെ ഇടുന്നതാണ്. അതുവരെ അനിയാ നീ  നിൽ.... ഈ ബ്ലോഗുകളും മറ്റും വായിച്ചിരിക്ക് തള്ളേ. 

വലിയഴീക്കൽ ഗ്രാമം 

കൊട്ടാരം കണ്ടു മുടിച്ചിട്ടു നോമും സംഘവും നേരെ പോയത് തീരദേശ ഗ്രാമമായ വലിയഴീക്കലിലേക്കായിരുന്നു. കായംകുളത്തുനിന്നും പത്തു കിലോമീറ്റർ. കായലും കടലും പഞ്ചസാരമണൽ കൊണ്ടു അതിരിടുന്ന ഈ കൊച്ചുഗ്രാമം ഒരിക്കൽ ഭാഗികമായി നശിച്ചുപോയതായിരുന്നു. ഇൻഡോനേഷ്യയിലെ ഭൂചലനത്തിനു അനുബന്ധമായുണ്ടായ സുനാമിയിൽ അകെ മരണ സംഖ്യ 227898 ആയിരുന്നു. കേരളത്തിലത് 136  ഉം  ഈ ഗ്രാമത്തിൽ മാത്രം 40 നോടടുത്തും. കടലും കായലും ഇരുപുറവുമായി ഒരു സെമി ദ്വീപ് പോലെ നീണ്ടുനിവർന്നു കിടക്കുകയാണ് ഗ്രാമം. തികച്ചും സാധാരണക്കാർ. മത്സ്യ ബന്ധനവും മറ്റു ജോലികളുമൊക്കെയായി കഴിയുന്ന കടലിന്റെ സ്വന്തം മക്കൾ.




കായംകുളത്തുനിന്നും ONK ജംഗ്ഷനും  കീരിക്കാടും പിന്നിട്ടു വരുന്ന റോഡ് ഒരു പാലത്തിലേക്ക് കയറുകയാണ്. കായംകുളം കായൽ മുറിച്ചു കടക്കാൻ ഉപയോഗിച്ചുവരുന്ന ഈ പാലമാണ് 'കൊച്ചീടെ ജെട്ടി പാലം'. പണ്ടുകാലത്തു ഇവിടെനിന്നും വലിയ വള്ളങ്ങൾ  കച്ചവട സാധനങ്ങളുമായി കൊച്ചി തുറമുഖത്തേക്ക് പോയിരുന്നതുകൊണ്ടാകാം ഈ പേരു വന്നത്. കായംകുളം കായലിൽ വെച്ച്, കൊപ്രാ കച്ചവടവും കഴിഞ്ഞുവരുന്ന വള്ളക്കാരെ കൊച്ചുണ്ണി ആക്രമിച്ച കഥ നമ്മളോർത്തു.കായലിൽ അവിടവിടെയായി മീൻപിടുത്ത വള്ളങ്ങൾ കണ്ടുതുടങ്ങി.കടൽത്തീരത്തേക്ക് അടുക്കുന്ന ഒരു ഫീൽ നമ്മൾക്കും കിട്ടി.  


ഗ്രാമത്തിലേക്കു തിരിയുന്ന റോഡിൻറെ വലതു ഭാഗത്തേക്കു പോയാൽ, തോട്ടപ്പള്ളി, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ  ഭാഗത്തേക്കു എത്താൻ കഴിയും. ബീച്ചിലേക്കുള്ള വഴിയുടെ വലതു ഭാഗത്തു കൂറ്റൻ കല്ലുകൾ കൂട്ടിയിട്ടു അര കിലോമീറ്റർ ദൂരത്തിൽ കടലിനു അതിരു വെച്ചിരിക്കുന്നു. സുനാമിയിൽ തകർന്നുപോയ വീടുകളുടെയും മറ്റും അവശിഷ്ടങ്ങൾ അവിടവിടെയായി കാണാം. 




കുറച്ചു ചെല്ലുമ്പോൾ ഇടതുവശത്തായി ചെറിയൊരു സ്തൂപം കാണാം. അതിലൊരു എഴുത്തും,സുനാമിയിൽ പൊലിഞ്ഞുപോയ പ്രിയ സഹോദരങ്ങൾക്കു ആദരാഞ്ജലികൾ DYFI.  അനാശ്ചാദനം എ പ്രദീപ്കുമാർ MLA, കടമ്മനിട്ട രാമകൃഷ്ണൻ...സുനാമി സ്മാരകമാണ്. തൊട്ടപ്പുറത്തുമാറി മൂന്നുപേർ അന്ത്യവിശ്രമം കൊള്ളുന്ന ചെറിയൊരു ചുറ്റുമതിലോടുകൂടിയ കല്ലറ



വീണ്ടും മുന്നോട്ടു പോകുമ്പോൾ ചെറിയ കടകളും വീടുകളും ബേക്കറികളും ബസ്‌സ്റ്റോപ്പുകളും കാണാം. വഴിയുടെ ഇരുവശവും വലിയ ഉയരമില്ലാത്ത തെങ്ങുകൾ നിൽക്കുന്നു. മത്സ്യ ബന്ധനത്തിനു പോകുന്നവർ കൂട്ടമായി വല നന്നാക്കുന്നു....കടലിന്റെ ഇരമ്പം മാത്രം ഉയർന്നു കേൾക്കുന്ന തികച്ചും സമാധാന അന്തരീക്ഷത്തിലുള്ള ഒരു കടലോര ഗ്രാമം. കടലെടുത്ത സ്വപ്നങ്ങളെ ഇവർ തിരിച്ചുപിടിക്കാൻ ശ്രമിക്കുകയാണ്. ഈ റോഡ് ചെന്നുനിൽക്കുന്നത് ബീച്ചിലും ലൈറ്റ്ഹൗസിലും  ബോ സ്ട്രിംഗ് പാലത്തിലേക്കുമാണ്.



കായലിന്റെയും കടലിന്റെയും മനോഹാരിത ഒരിടത്തുനിന്നും ആസ്വദിക്കാം എന്നതാണ് ഇവിടുത്തെ പ്രത്യേകത. കായലിൽ നിന്നും കടലിലേക്ക് മീൻ പിടുത്തത്തിനായി പോകുന്ന നീലയും ചുവപ്പും നിറങ്ങളുള്ള വലിയ  വള്ളങ്ങൾ. ചൂണ്ടയുമായി വന്നിരുന്നു മീൻപിടിക്കുന്ന മൈനർ സെറ്റുകൾ.  ബീച്ചിൽനിന്നും കടലിലേക്ക് അഭിമുഖമായി നിർമ്മിച്ച നടപ്പാത കാണാം. അതിന്റെ പുലിമുട്ട് കല്ലുകളിൽ പല മുഖങ്ങൾ വരച്ചിട്ടിരിക്കുന്നു. സുനാമിയിൽ പൊലിഞ്ഞുപോയവരാണത്രെ. ചെറിയവരും വലിയവരും കുടുംബ ചിത്രങ്ങളുമെല്ലാം അതിൽ നിറയുന്നു. വെയിലിലും മഴയിലും പെട്ടു നിറം മങ്ങിയിട്ടുണ്ടെങ്കിലും പതിനേഴു വർഷങ്ങൾക്കു മുമ്പുള്ള അവരുടെ രൂപം ഇന്നും ഈ ഗ്രാമവാസികളുടെ മനസ്സിലുണ്ട്. ഒട്ടും നിറച്ചോർച്ചയില്ലാതെ.



ഈ നടപ്പാതയിൽനിന്നുള്ള, പാലത്തിന്റെയും വിളക്കുമരത്തിന്റെയും കായലിന്റെയും കടലിന്റെയും കാഴ്ചകൾ വേറെ ലെവലാണ്. അങ്ങുദൂരെ കടലിൽ വലിയ യാനങ്ങൾ പോകുന്നതുകാണാം. വരും നാളുകളിൽ ഇവിടെ വലിയ മാറ്റങ്ങളും വികസനങ്ങളും വരാനുള്ള ആദ്യചുവടാണു ഈ പാലവും വിളക്കുമരവുമെല്ലാം. ബീച്ചിലേക്ക് ആളുകൾ ഒറ്റയ്ക്കും കൂട്ടായും വന്നുകൊണ്ടിരിക്കുന്നു.

വലിയഴീക്കൽ ബോ സ്ട്രിംഗ് പാലം 

ആഭ്യന്തര മന്ത്രി ആയിരിക്കുന്ന കാലത്തു ശ്രീ. രമേശ് ചെന്നിത്തലയുടെ ആശയമായിരുന്നു ഇവിടെയൊരു പാലം. 2015 -ൽ ഭരണാനുമതി കിട്ടി. ആ വർഷം ഏപ്രിൽ 4 നു അദ്ദേഹംതന്നെ ശിലാസ്ഥാപനം നടത്തി. 2016 മാർച്ച് 4 നു പണിതുടങ്ങി. പിന്നീട് സർക്കാർ മാറിവന്നപ്പോൾ ശ്രീ ജി. സുധാകരനും ഇപ്പോൾ ശ്രീ മുഹമ്മദ് റിയാസും പാലത്തിന്റെ നിർമ്മാണ ചുമതല വഹിച്ചു . അങ്ങനെ ആലപ്പുഴയിലെ ആറാട്ടുപുഴയും കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിനേയും ബന്ധിപ്പിച്ചു കായംകുളം പൊഴിക്കു കുറുകെ നിർമ്മിച്ചതാണ് ഈ പാലം.


 146  കോടി രൂപയാണ് ചെലവ്. 976 മീറ്റർ നീളമുള്ള പാലത്തിനു 29 സ്പാനുകളാണ് ഉള്ളത്. വലിയഴീക്കൽ ഭാഗത്തേക്കുള്ള അപ്പ്രോച്ച് റോഡിനു 145 മീറ്ററും, അഴീക്കൽ ഭാഗത്തെ റോഡിനു 90 മീറ്ററുമാണ് നീളം. അങ്ങനെ പാലത്തിന്റെ അകെ നീളം 1216 മീറ്ററാണ്. തെക്കേ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബോ സ്ട്രിംഗ് പാലമാണിത്. കടലിനു അഭിമുഖമായുള്ള ന്യൂയോർക്ക് സാൻഫ്രാൻസിസ്കോ ഗോൾഡൻ ഗേറ്റ് പാലത്തിന്റെ പെയിന്റിംഗ് മാതൃകയാക്കിയാണ് ഈ പലതിനും നിറം നൽകിയിരിക്കുന്നത്. ഇന്റർനാഷണൽ ഓറഞ്ച് നിറത്തിനു പുറമെ ക്രീം നിറവും ഉപയോഗിച്ചിട്ടുണ്ട്.



 ഇംഗ്ലണ്ടിൽ നിന്നും എത്തിച്ച മാക് അലോയി ബാർ ഉപയോഗിച്ചാണ് പാലത്തിന്റെയും ആർച്ചിന്റെയും ഭാരം നിയന്ത്രിക്കുന്നത്. പാലത്തിന്റെ മധ്യഭാഗത്തു നിന്നാൽ അസ്തമനം വളരെ ഭംഗിയായി കാണാനാകും.വലിയ യാനങ്ങൾക്കു  പാലത്തിനടിയിലൂടെ സുഗമമായി പോകാൻ കഴിയും. ആർച്ചുകളെ എടുത്തു (focus )കാണിക്കുന്ന പ്രകാശ സംവിധാനം ഉൾപ്പടെ 125 സോളാർ ലൈറ്റുകളാണ് കെൽട്രോൺ ഘടിപ്പിച്ചിരിക്കുന്നത്. 




വലിയഴീക്കൽ ഭാഗത്തുനിന്നും അഴീക്കൽ എത്തുന്നതിനു 28 കിലോമീറ്റർ ദൂരമാണ് ഇതിലൂടെ ലാഭിക്കാൻ കഴിയുന്നത്. ദേശീയ പാതയിൽ തടസ്സമുണ്ടായാൽ തൃക്കുന്നപ്പുഴ-വലിയഴീക്കൽ തീരദേശ റോഡിലൂടെ ഇരു ജില്ലകളിലേക്കും പ്രവേശിക്കാം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പാലത്തിന്റെ നിർമ്മാണം നടത്തിയത്. അക്കരെ അഴീക്കലിലും കടൽത്തീരം വളരെ മനോഹരമായി സൂക്ഷിക്കുന്നുണ്ട്.

LIGHT HOUSE 

ഇന്ത്യയിലെ ആദ്യത്തെ അഞ്ചു വശങ്ങളോടുകൂടിയ (pentagon) വിളക്കുമരമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയമാണ് ഇതിന്റെ ഉടമകൾ. മത്സ്യ തൊഴിലാളികൾക്കും നാവികർക്കും സുരക്ഷിതമായ യാത്രയാണ് ഇതുകൊണ്ടു ഉദ്ദേശ്ശിക്കുന്നത്. കപ്പലുകളുടെ വേഗത ദിശ തുടങ്ങിയ വിവരങ്ങൾ ലഭിക്കുന്നതിന് ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സൗകര്യങ്ങൾ ഇവിടെയുണ്ട്. ഒരു ലൈറ്റ്ഹൗസ് മ്യൂസിയവും പ്രവർത്തിക്കുന്നുണ്ട്. 41.6 മീറ്റർ ഉയരമുള്ള ലൈറ്റ്ഹൗസിൽ നിന്നും 20 നോട്ടിക്കൽ മൈൽ-ഏകദേശം-51 കിലോമീറ്റർ ദൂരം വരെ പ്രകാശ സൂചന ലഭിക്കും. 38 മീറ്റർ ഉയരം  വരെ ലിഫ്റ്റ് ഉപയോഗിച്ച് കയറാൻ കഴിയും. ഉയരത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്താണ് ഈ ലൈറ്റ്ഹൗസ്. 10 കോടി രൂപയാണു ചെലവായത്. രാത്രി 7 മുതൽ രാവിലെ 6.15 വരെയാണു പ്രവർത്തനസമയം.



ബീച്ചിൽവെച്ചാണു ആ നാട്ടുകാരനായ സുജിത് ചേട്ടനെയും കുടുംബത്തെയും പരിചയപ്പെട്ടത്. പത്തുവർഷത്തിലധികമായി ഇവർ ഐസ് കച്ചവടം ചെയ്യുന്നു.നേരത്തെ ചെറിയൊരു കടയായിരുന്നു ഇവർക്ക്. ശിവം എന്നെഴുതിയ  ഒരു ജീപ്പും ഒരു മിനി ട്രക്കും (ALFA PLUS) അവിടെ ബീച്ചിൽ വരുന്നവർക്കു കാണാം. ഭാര്യ പ്രിയയും അച്ഛൻ പരമേശ്വരനും സഹായത്തിനുണ്ട്. വലിയഴീക്കലിൽ പോകുന്നവർ തീർച്ചയായും ഇവരുടെ അടുത്തു ചെല്ലണം,ഐസ്  വാങ്ങണം. ചോക്ലേറ്റ് വെറൈറ്റികളും കരിക്ക്,ചക്ക  അങ്ങനെ വിവിധതരം ഐസുകളാണ് നമ്മളെയും കാത്തിരിക്കുന്നത് . അതൊക്കെയല്ലേ ബാവുവേ ഒരു സഹകരണം എന്നുവെച്ചാല്. ചെറുകടിയും കാപ്പിയും ചായയും സോഡാ നാരങ്ങാ വെള്ളവുമെല്ലാം കിട്ടുന്ന ചെറിയ കടകളൊക്കെയുണ്ട്.പാലത്തിന്റെ സൈഡിലൂടെ ഹാർബറിലേക്കുള്ള വഴിയിൽ  സുരേഷ് ചേട്ടന്റെ കടയുണ്ട്. കടയും വീടും എല്ലാം ഒന്നിച്ചാണ്. അത്യാവശ്യം സാധനങ്ങളൊക്കെ അവിടെയും കിട്ടും. അപ്പൊ വോക്കെ എല്ലാം പറഞ്ഞതുപോലെ. 

 
2004  ലെ സുനാമി നേരിൽ കണ്ടയൊരാൾ എന്നനിലയിൽ ചേട്ടനോടു ചില കാര്യങ്ങൾ  ചോദിച്ചറിഞ്ഞു. "പാൽ തിളപ്പിക്കുമ്പോൾ ഉണ്ടാകുന്ന പതപോലെ കടൽ  വെള്ളം പതിയെ ഉയർന്നു വരികയാരുന്നു...." സുജിത്‌ചേട്ടൻ പറഞ്ഞുതുടങ്ങി. " ക്രമേണ ഇത് പരിസരം മുഴുവൻ വ്യാപിച്ചു, ഒഴുക്കിന്റെ ശക്തി കൂടി. വീടിനകത്തുണ്ടായിരുന്നവരെ മറിച്ചിട്ടു. വെള്ളത്തോടൊപ്പം പുറത്തേക്കു വീണവരെ പിന്നീട് സമീപത്തുള്ള കുറ്റിക്കാട്ടിൽ കുരുങ്ങിക്കിടക്കുന്ന അവസ്ഥയിലാണു കണ്ടെത്തിയത്. അനേക ഹതഭാഗ്യർ മരണപ്പെട്ടു. ചെറുത്തുനിന്നവരും  ജീവനും കയ്യിൽപ്പിടിച്ചു ഓടിയവരും കുറെയൊക്കെ രക്ഷപെട്ടു. നിമിഷനേരം കൊണ്ടു ഒരുഗ്രാമം മുഴുവൻ ഒറ്റപ്പെട്ടു. ആർക്കും ആരെയും രക്ഷിക്കാൻ കഴിയാത്ത അവസ്ഥ. ഒരു ആയുസ്സിന്റെ സമ്പാദ്യങ്ങളും  ജീവനോപാധികളും നഷ്ടപ്പെട്ടു. പ്രിയപ്പെട്ടവരെ കടലെടുത്തു. എല്ലാവരും മരണത്തിനു കീഴടങ്ങിയ വീടുകളും, ഒരാൾ മാത്രം ശേഷിച്ച വീടുകളും, നാശത്തിന്റെ വക്കിലെത്തിയ വീടുകളും...അങ്ങനെ ഇവിടം  പ്രേത ഭൂമിയായി  മാറി." സുജിത്‌ചേട്ടൻ പറഞ്ഞുനിർത്തി. ഇദ്ദേഹത്തിന്റെ ഒരു കുഞ്ഞമ്മയും അന്നു മരണപ്പെട്ടിരുന്നു.

   








സുജിത്‌ചേട്ടൻ  ഐസ് വണ്ടിയുമായി 

പിന്നീട് ഉയർന്നു വന്നതാണ് രണ്ടാം വലിയഴീക്കൽ ഗ്രാമം. ഇനിയും ഒത്തിരി നേടാനുണ്ട് . അതിജീവനത്തിന്റെ ഓർമകളും പുരോഗമനത്തിന്റെ പ്രതീക്ഷകളുമായി ഒരു ഗ്രാമം ജീവിക്കുകയാണിവിടെ.എല്ലാവരും ഒരുമിച്ചു നിന്നപ്പോൾ,സുനാമി കശക്കിയെറിഞ്ഞ ഗ്രാമത്തെ തിരിച്ചു പിടിക്കാമെന്നായി. ടൂറിസം മേഖലയിലാണ് ചെറിയ പ്രതീക്ഷകൾ  ഉണ്ടായിരിക്കുന്നത്. 



"  സുനാമി കഴിഞ്ഞുള്ള ദിവസങ്ങളിൽ നിരവധി മത രാഷ്ട്രീയ സംഘടനകൾ ഇവിടെ  സഹായ സന്നദ്ധരായി വന്നിരുന്നു. ഭക്ഷണ വിതരണവും പുനഃരധിവാസത്തിനായുള്ള സഹായവും അവരാൽ കഴിയുന്നതു ചെയ്തുതന്നു. അതൊന്നും മറക്കാൻ കഴിയില്ല" സുജിത്‌ചേട്ടൻ തുടർന്നു.  "ഇനിയും ഒത്തിരി പുരോഗമിക്കാനുണ്ട്...വികസന കാര്യത്തിൽ രാഷ്ട്രീയം നോക്കാതെ എല്ലാവരും ഒന്നിച്ചുനിൽക്കണം. 



നാട് വളർന്നാൽ അത് പിന്നീടുള്ള തലമുറകൾക്കു മുതൽക്കൂട്ടാകും."ഓരോ വർഷം കഴിയുമ്പോഴും തീരത്തിന്റെ വിസ്തൃതിക്ക്‌ മാറ്റം ഉണ്ടാകുകയാണ്.തീരം കുറഞ്ഞുകുറഞ്ഞു വരുന്നു."അശാസ്ത്രീയമായ പുലിമുട്ട് സ്ഥാപിക്കലാണ്‌" ഇതിനു കാരണമെന്നാണു തൻറെ അഭിപ്രായം. എല്ലാവരും ഒന്നിച്ചുനിന്നാൽ, അതിജീവനത്തിന്റെ പാതയിലുള്ള വലിയഴീക്കലിനെ പുരോഗതിയിലേക്കു നടത്താമെന്നും സുജിത്‌ചേട്ടൻ പറയുന്നു




സംസാരിച്ചു നിന്നു സമയം പോയതറിഞ്ഞില്ല. നേരം ഇരുട്ടാൻ തുടങ്ങി. ഇപ്പോഴും ബീച്ചിലേക്കു ആളുകൾ വന്നുകൊണ്ടേയിരിക്കുന്നു. സമയം 6.30...ഇപ്പോൾ ടേക്ക്ഓഫ് ചെയ്താൽ 8.15 നു ലാൻഡ് ചെയ്യാം. ചാർജ് തീർന്ന മൊബൈലുമായി,ഒരു വരവുകൂടി വരേണ്ടിവരുമെന്നു മനസ്സിലും പറഞ്ഞു, ഞങ്ങൾ ബെൽറ്റ് മുറുക്കി, കാര്യമായി ഒന്നും കഴിച്ചിട്ടില്ലാത്തതിനാൽ ബെൽറ്റ് നന്നായി മുറുക്കേണ്ടി വന്നു. കൃത്യം 6.33 നു ടേക്ക് ഓഫും ചെയ്തു.

ഇനി രണ്ടു ജില്ലക്കാർക്കും പറയാം....

പാലം തുറന്നു... കേറിവാടാ മക്കളേ 


ഇന്നുനടന്ന (10 -03 -22 ) പാലം ഉദ്‌ഘാടനത്തിന്റെ വിശദമായ ലൈവ് വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ അമർത്തുക 


https://fb.watch/bFlFowV2EK/


ഉദ്‌ഘാടനത്തിൽനിന്നും....




സ്വാഗത പ്രസംഗത്തിൽ ശ്രീ. രമേശ് ചെന്നിത്തല മുഖ്യ മന്ത്രിയോടു ഒരു ആവശ്യം പറഞ്ഞിട്ടുണ്ട്, ഇവിടെ സന്ദർശിക്കുന്നവർക്കുവേണ്ടി ഒരു എയ്ഡ് പോസ്റ്റും  പോലീസ് സ്റ്റേഷനും അനുബന്ധ സൗകര്യങ്ങളും തരണമെന്ന്.കാലതാമസമില്ലാതെ അതും ഇവിടെ ഉയരട്ടെ.


തിരുവനന്തപുരത്തുനിന്നും വലിയഴീക്കലിലേക്കുള്ള റൂട്ട് മാപ്പ്

https://goo.gl/maps/PiRbWGb21yRwnkmL9

കായംകുളത്തു നിന്നും 

https://goo.gl/maps/mCbz8quewXqG337r5

 കൊച്ചിയിൽ നിന്നും 

https://goo.gl/maps/XbxgSo2P5kqCkXCKA

 SATELITE  VIEW 

https://goo.gl/maps/X8ckKcZmrhBQCHpA6


വാൽക്കഷ്ണം 

UP ക്ക് യോഗിയെ മതിയെന്ന് ചാനൽ വാർത്ത 

എന്നാൽ പിന്നെ അനുഭവിക്ക് - ലെ ജോസഫൈൻ അമ്മാമ്മ   


http://twitter.com/k_ janosh 

https://www.linkedin.com/in/janosh-john-958154184

https://www.facebook.com/janoshk.john

https://www.instagram.com/janoshkjohn


Monday, August 02, 2021

നമ്മുടെ അക്കൗണ്ടിലേക്ക് പൈസാ വന്നുകൊണ്ടേയിരിക്കും, മച്ചാനേ അതുപോരെ അളിയാ..?

തിരക്കിട്ടു പോകുമ്പോഴായിരുന്നു ആ ഫോൺവിളി....അടുത്ത ബന്ധുവാണ്. കോൾ എടുത്തില്ലെങ്കിൽ പിന്നെ അതിനെ ചുറ്റിപ്പറ്റിയുള്ള വ്യാഖ്യാനങ്ങളും ഭാവനകളും പറഞ്ഞു വെറുപ്പിക്കുന്ന ടീമാണ്. ഒരു ജുദ്ധം ഒഴിവാക്കണം  അതിനു ഒറ്റ ബെല്ലിൽ തന്നെ കോൾ അറ്റൻഡ് ചെയ്തു. ഡാ...നീയിപ്പോൾ എവിടെയാണ്...?  നമ്മുടെ യമഹയുടെ ഇരുചക്ര "മെഴ്സിഡസ് ബെൻസ്" സൈഡിലേക്ക് ഒതുക്കിയിട്ടു നമ്മൾ മൊഴിഞ്ഞു  പെങ്ങളെയും അളിയനെയും കാണാനുള്ള പോക്കാണ്...അതെയോ....? ഓ.....!!പിന്നേ..ഞാനൊരു സന്തോഷ വാർത്ത പറയാൻ വിളിച്ചതാണ്.. ബന്ധു വിടാൻ ഭാവമില്ല. ഞാനിപ്പോൾ വണ്ടി ഓടിക്കുകയാണ് ഒരു അര മണിക്കൂർ കഴിഞ്ഞു വിളിക്കാമോ....വോക്കേ




ഞാൻ ഡ്രൈവ് തുടർന്നു.ഇനിയെങ്ങാനും ഇവർക്കു ലോട്ടറി അടിച്ചോ..? എങ്കിൽ ഒരു പത്തു ലക്ഷം ചോദിച്ചാലോ..? നമ്മുടെ സ്വസ്ഥത നശിച്ചു. കൃത്യം അരമണിക്കൂർ കഴിഞ്ഞപ്പോൾ ഇതാ വീണ്ടും വിളിക്കുന്നു. "ഡാ ഞാൻ പറയാൻ വന്നത്."  ഞാൻ ചെവി വട്ടം പിടിച്ചു. "വടക്കേ ഇന്ത്യയിൽ  മൂന്നു കമ്പനിയുള്ള ഒരാൾ കേരളത്തിലുള്ള സാധാരണക്കാരെ (നമ്മുടെ റേഷൻ കാർഡ് നീലയാണെന്നു പറഞ്ഞുകൊള്ളട്ടെ)  സഹായിക്കുന്ന ഒരു പരിപാടി തുടങ്ങിയിട്ടുണ്ട്"...ഓ...എന്നിട്ട്....ഞാൻ തള്ളിക്കൊടുത്തു. ബന്ധു തുടർന്നു.1650 രൂപ കൊടുത്തു നമ്മൾ ഇതിൽ ചേരണം....ആ പൈസയുടെ പ്രൊഡക്ടുകൾ നമ്മൾക്ക് കിട്ടും....നഷ്ടമൊന്നും ഇല്ല....  ഭയങ്കര ഓൺലൈൻ ക്ലാസ്സുകളൊക്കെയാണ്....ഇതൊരു ടീം വർക്കാണ്..പല ഗ്രൂപ്പുകളാണ്...സിൽവർ ഗോൾഡ് , ഡയമണ്ട് ..അങ്ങനെ പോകും...


ഡയറക്ട് മാർക്കറ്റിംഗ് പണി ചെയ്യുന്ന പെങ്കൊച്ചിനെപ്പോലെ, നിന്നേം കൊല്ലും ഞാനും ചാകും എന്ന മാതിരി നമ്മുടെ ബന്ധു നിന്നു പരവേശം കൊള്ളുകയാണ്. ഞാൻ ഇടയ്ക്കു കയറി, "പിന്നെ ഈ പരിപാടീടെ പേരെന്താണ്...? "പേര് ഞാൻ ഓർക്കുന്നില്ല..." ഒരു നാണവുമില്ലാതെ മറുപടിയും കിട്ടി.ഡാ...എന്റെ കൂടെ നീ ചേരണം...നിന്നെ ഞാനിങ്ങു എടുക്കുവാ....ഞാൻ നാലുപേരെ ചേർക്കണം...അവർ ഓരോരുത്തരും വേറെ നാലുപേരെ ചേർക്കണം...അപ്പോൾ നമ്മൾ ഒരു ലീഡർ ആയി.പിന്നെ നമ്മൾ ഒന്നും ചെയ്യണ്ട.നമ്മുടെ അക്കൗണ്ടിലേക്ക് പൈസ വന്നുകൊണ്ടേയിരിക്കും...


നമ്മൾക്ക് ഏകദേശം സംഗതിയുടെ ഇരിപ്പുവശം പിടികിട്ടി. "ഈ കമ്പനിക്ക് റിസേർവ് ബാങ്കിന്റെ അംഗീകാരമുണ്ടോ..."? ചുമ്മാ ഒരു ചോദ്യം എറിഞ്ഞു.  "അതെനിക്കറിയില്ല എന്നെ ചേർത്തത് അന്നമ്മാമ്മയാണ്.അതിനു മുകളിൽ തങ്കമ്മാമ്മയുണ്ട്". "ഞാനൊരു കാര്യം ചെയ്യാം,കോട്ടയം ജില്ലയുടെ ലീഡർ പൊന്നമ്മാമ്മയുടെ നമ്പർ തരാം..നീ നേരിട്ട് വിളിക്കണം....അമ്മാമ്മ സൂപ്പറാണ്...കാര്യങ്ങൾ നന്നായി പറഞ്ഞുതരും....!  എന്തുചെയ്യാനാണ് പൊന്നമ്മേടെ നമ്പർ തരാമെന്നു പറഞ്ഞിട്ടു ഇപ്പോൾ വർഷം ഒന്നായി.!!

ദുരന്തം നമ്പർ രണ്ട് 

നിങ്ങൾ ഒരു ആറായിരം രൂപ കൊടുത്തു ചേരണം. അതിനുള്ള പ്രൊഡക്ടുകൾ നമ്മൾക്കു കിട്ടും.എന്തൊക്കെയാണാവോ ആ പ്രൊഡക്ടുകൾ...? ഞങ്ങൾ കണ്ടു.. എണ്ണൂറ് രൂപയുടെ ഷാംപൂ, ആനയ്ക്ക് ഇടാൻ പരുവത്തിലുള്ള ഒരു ടീഷർട്ട്, ഷുഗറിന്റെ ഒരു ബോട്ടിൽ മരുന്ന്(ഷുഗർ ഇല്ലെങ്കിലും നമ്മൾക്കിത് തരും..എങ്ങാനും ഷുഗർ പിടിച്ചാലോ...ഹോ...കമ്പനിയുടെ ഒരു സ്നേഹമേ) ഹെയർ ഓയിൽ,  ബോഡി വാഷ്, മസ്സാജിങ് ക്രീം. അങ്ങനെ 6000 രൂപയുടെ സാധനങ്ങൾ നമ്മൾക്കു കിട്ടും.നമ്മൾ ചെയ്യേണ്ടത് നമ്മുടെ  ഇടത്തും വലത്തുമായി ഓരോ അംഗങ്ങളെ ചേർക്കണം.പിന്നെ  നമ്മളായിട്ടു ഒന്നും ചെയ്യേണ്ടതില്ല.നമ്മൾ ചേർത്തവർ ആരാണോ പിന്നെ അവരുടെ ഊഴമാണ്. നമ്മുടെ അക്കൗണ്ടിലേക്കു പൈസ വന്നുകൊണ്ടേയിരിക്കും.

തേക്കൽ  നമ്പർ മൂന്ന്  

നമ്മൾ 900 രൂപ കൊടുത്തു ചേരണം. അടുത്ത നാലുപേരെ ചേർക്കുന്ന ഘട്ടമാണ് ഇനി. നമ്മൾ ഇവരെ ചേർത്ത് കഴിയുമ്പോൾ നമ്മുടെ മുടക്കുമുതലായ 900 രൂപ തിരിച്ചുകിട്ടും. ഇനി നമ്മൾ ചേർത്ത ഓരോരുത്തരും വീണ്ടും ആളുകളെ ചേർത്തു തുടങ്ങുമ്പോൾ നമ്മൾക്കു അക്കൗണ്ടിൽ പൈസ വന്നുകൊണ്ടേയിരിക്കും. അത് ഡോളർ കണക്കിനാണ് വരുന്നത്. അതായത്, ഒരാൾ ചേരുമ്പോൾ നമ്മൾക്ക് 40 ഡോളർ കിട്ടും. അതിൽ 20 ഡോളർ നമ്മൾക്കും 20 ഡോളർ കമ്പനിക്കും.അതായത് ഒരുമാതിരി നക്കിത്തരം. 


തീർന്നില്ല ഒരെണ്ണം കൂടെയുണ്ടേ..ഇത് സർവത്ര ഓൺലൈൻ മയമാണ്. ആദ്യം 11250 രൂപ കൊടുത്തു കമ്പനിയിൽ ചേരണം. വെബ്‌കാർഡ് ബിസ്സിനെസ്സ് ആണത്രേ. എന്താണെന്നു ചോദിക്കരുത്. കമ്പനി ഇതുവരെ ലോഞ്ച് ചെയ്തിട്ടില്ല. ലോഞ്ച് ചെയ്യുമ്പോൾ കൂടുതൽ പറയാം. പക്ഷേ യൂട്യുബിലും മറ്റും വിശദീകരണ വിഡിയോകൾ ധാരാളമുണ്ട്. നമ്മൾ ഈ വെബ്‌കാർഡുകൾ വാങ്ങി മറിച്ചു വിൽക്കണം. നമ്മൾക്ക് കമ്പനി തരുന്ന വിലയിൽനിന്നും കൂട്ടി നമ്മുടെ ലാഭവും കിട്ടുന്ന വിധത്തിലായിരിക്കണം ഇടപാട്. വിറ്റില്ല എങ്കിലും കുഴപ്പമില്ല. പല പ്ലാനുകൾ നിലവിലുണ്ട്. അതിൽ ഒന്ന് കണ്ടു നോക്കൂ..."This is an income without doing anything." എന്നാണ് ഇവരുടെ ഒരു പരസ്യ ഭാഗത്തിൽ  പറയുന്നത്. വെബ്‌കാർഡ് ബിസ്സിനെസ്സ് ചെയ്യുന്നതുകൂടാതെ കമ്പനിയുടെ ലാഭവിഹിതം ഏകദേശം മൂന്നു ലക്ഷം രൂപ വരെ നമ്മൾക്ക് കിട്ടാം...കിട്ടും എന്നല്ല, കിട്ടാം...ഇനി കിട്ടിയില്ലെങ്കിലും കമ്പനിയുടെ നെഞ്ചത്തു ആരും കയറരുത്. അതാണ് ഈ   മുൻ‌കൂർ ജാമ്യം. നമ്മൾ ആരെയും ചേർക്കേണ്ട ആവശ്യമില്ല, കമ്പനിയെക്കുറിച്ചു ഇൻട്രൊഡ്യൂസ് ചെയ്താൽ മതി. വെറൈറ്റി ഐറ്റം ആയതുകൊണ്ട് ഇവരുടെ യൂട്യൂബ് വീഡിയോ ഒന്നുകണ്ടു നോക്കി. കമ്പനിയുടെ നടത്തിപ്പുകാരുടെ പിതൃക്കളെ പലരും സ്മരിക്കുന്നത് കാണാൻ കഴിഞ്ഞു.

ഒരു ദിവസം പ്രോഗ്രാം കഴിഞ്ഞു ജെറ്റ്‌പോലെ നമ്മൾ വരുകയാണ്. കവലയിലെ ഒരു ഓട്ടോ ചേട്ടൻ കൈകാണിച്ചു. വണ്ടി സൈഡിലേക്ക് ഒതുക്കാൻ പറഞ്ഞു. നമ്മൾ പരമാവധി ഒതുക്കി. അടുത്തുവന്നപാടെ ചേട്ടൻ കാര്യം അവതരിപ്പിച്ചു. ഇപ്പൊ നല്ല വെള്ള അരിയുടെ വില എന്താണ്..? കടയിൽ പോകാനായിരിക്കും എന്നു കരുതി ജയ,സുരേഖ, അഞ്ചാന ഇങ്ങനെ കുറെ വെള്ളരിയുടെ വിലയൊക്കെ നമ്മൾ പറഞ്ഞു. പിന്നെ ചേട്ടൻ പോയത് അരിമില്ലിലേക്കും ചരക്കു കൂലിയിലേക്കും ആന്ധ്രയിലെ നെൽപ്പാടങ്ങളിലേക്കുമായിരുന്നു. അവസാനമാണ് കാര്യം പറഞ്ഞത്. ഇടനിലക്കാരില്ലാതെ നല്ല വെള്ള അരി, ആട്ട, എണ്ണ ഇതൊക്കെ നമ്മുടെ വീട്ടിൽ കൊണ്ടുതരുന്ന ഒരു കമ്പനിയുണ്ട്. ഒന്നാം ക്ലാസ് സാധനമാണ്. ഇടനിലക്കാരില്ലാത്തതിനാൽ വിലയോ തുച്ഛം ഗുണമോ  മെച്ചം...!നമ്മൾ ആദ്യം കമ്പനിയിൽ ചേരണം. അവർക്കാണ് ഈ സാധനങ്ങൾ കിട്ടുന്നത്. നമ്മൾ ആലോചിച്ചിട്ട് പറയാം എന്ന് പറഞ്ഞു ഒരുതരത്തിൽ അവിടുന്ന് മുങ്ങി. പിന്നെയാണ് നാട്ടിൽ കൊറോണ വന്നതും പണികിട്ടിയതും. പിന്നെ നമ്മൾ ഇതൊക്കെ മറന്നു. ഈ ബ്ലോഗ് എഴുതിവന്നപ്പോളാണ് ഓർത്തത്. ഒരു സമാധാനം ഇതിനുള്ളത് എന്തെന്നാൽ അക്കൗണ്ടിലേക്ക് പൈസാ വന്നുകൊണ്ടേയിരിക്കുന്ന പരിപാടി ഇവിടെയില്ല എന്നതാണ്. 


ഇനി നമ്മുടെ കാര്യത്തിലേക്കു വരാം. നമ്മൾക്കൊരു ഉപകാരം ആയിക്കോട്ടെ എന്നുകരുതിയാകും സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ മേൽപ്പറഞ്ഞ കാര്യങ്ങൾ നമ്മളെ പരിചയപ്പെടുത്തുന്നത്. നമ്മൾ കാശില്ലാതെ തെണ്ടിത്തിരിയണ്ടല്ലോ...? അക്കൗണ്ടിൽ നിറയെ പൈസ വന്നോളുമല്ലോ എന്നൊക്കെയാകാം അവർ വിചാരിച്ചത്, അപ്പോൾത്തന്നെ അവരുടെ ഭാഗവും തരക്കേടില്ലാതെ പോകുകയും ചെയ്യും. പക്ഷെ ഇവിടെ വലിയൊരു പ്രശ്നമുണ്ട്. മുടിഞ്ഞ ലാഭവിഹിതം, പണി ചെയ്യാതെ വരുമാനം, ബോണസ് ഇവയൊക്കെ ദൈവം തമ്പ്രാൻ തരുമെന്ന് പറഞ്ഞാലും പൂർണ്ണമായി വിശ്വസിക്കരുത്. കാരണം നിന്റെ  കയ്യിലിരിക്കുന്ന പൈസ എന്റെ പോക്കറ്റിൽ എങ്ങനെ വീഴ്ത്താം എന്ന് ഗവേഷണം ചെയ്യുന്ന ഒരുപാട് തട്ടിപ്പു സൈറ്റുകളും പ്രസ്ഥാനങ്ങളുമുണ്ട്. കയ്യിലിരിക്കുന്ന ചില്ലറയും പോയി മൂഞ്ചിയ ആത്മാക്കൾ ഒത്തിരിയുണ്ട് അതുകൊണ്ടാണു പറയുന്നതു. 


നമ്മുടെ രാജ്യത്ത് റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI )എന്നൊരു സ്ഥാപനമുണ്ട്. ഓൺലൈൻ പണമിടപാടുകൾ, ഓൺലൈൻ നിക്ഷേപം സ്വീകരിക്കൽ  എന്നുവേണ്ട സകല സാമ്പത്തിക ഇടപാടുകളെയും കുറിച്ച് ഇവർ വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. എവിടൊക്കെ നിക്ഷേപിക്കാം എവിടൊക്കെ നിക്ഷേപിക്കരുത് ,അംഗീകാരമുള്ള ഫിനാൻഷ്യൽ കമ്പനികൾ ഏതൊക്കെ...ഇങ്ങനെ നൂറുകണക്കിന് വിവരങ്ങൾ RBI പ്രസിദ്ധീകരിച്ചിട്ടുണ്ട്.   അതിന്റെ സൈറ്റ് ലിങ്ക് സഹിതം താഴെ പോസ്റ്റ് ചെയ്തിരിക്കുന്നു.  മറ്റുള്ളവർക്ക് ഉപകാരം ചെയ്യുന്നത് നല്ലതാണു, എന്നാലത് അവരുടെയും നമ്മളുടെയും സ്വസ്ഥതക്കു പാരവെച്ചുകൊണ്ടായിരിക്കരുത്. കുടുങ്ങിയാൽ ധന നഷ്ടം, ദേഹക്ഷതം  മാനഹാനി  (അങ്ങനെ ഒന്നുണ്ടെങ്കിൽ)  ഇതൊക്കെ സഹിക്കേണ്ടിവരും.


RBI യുടെ സൈറ്റിൽനിന്നും അടർത്തിയെടുത്ത ഏതാനും വരികൾ ഞാനിവിടെ ഉദ്ധരിക്കട്ടെ.. 

 9. Which are the NBFCs specifically authorized by RBI to accept deposits?

At times, some companies are temporarily prohibited from accepting public deposits. The Reserve Bank publishes the list of NBFCs temporarily prohibited also on its website. The Reserve Bank keeps both these lists updated. Members of the public are advised to check both these lists before placing deposits with NBFCs.

അവസാനത്തെ വരി കണ്ടോ, കയ്യിലിരിക്കുന്ന കായ് വല്ലവന്റെയും വായിൽ കൊണ്ടു വെക്കുന്നതിനുമുമ്പ് ഇവന്മ്മാർ ഉടായിപ്പാണോ എന്നറിയാൻ RBI യുടെ ലിസ്റ്റ് നോക്കണമെന്ന്.


നമ്മൾക്കു ആവശ്യമില്ലാത്ത കുറെ സാധനങ്ങൾ അടിച്ചേൽപ്പിക്കുന്ന പരിപാടിയാണ് ഇവിടെ മെയിൻ. അല്ലാതെ രണ്ടുരൂപയുടെ ക്ലിനിക് പ്ലസും 501 ബാർസോപ്പും തേക്കുന്ന നമ്മൾക്കെന്തിനാണ് എണ്ണൂറ് രൂഭയുടെ ഷാമ്പൂ..? ഷുഗറില്ലാത്ത നമ്മൾക്കെന്തോ കാണിക്കാനാണ് ആയിരം ഉറുപ്പികയുടെ ഷുഗർ മരുന്ന്...? ആനയ്ക്ക് പാകത്തിലുള്ള ടീഷർട്ട് നമ്മൾക്കിടാനാണോ അതോ ബെഡ്ഷീറ്റിനാണോ..? എവിടെയോ ചെലവാക്കാതെ കിടന്ന കുറെ പ്രൊഡക്ടുകൾ വിറ്റഴിക്കുക എന്ന തന്ത്രമാണ് ഇവിടെ പയറ്റുന്നത്. അത് ശരിക്കും മനസ്സിലാകാത്ത മണകൊണാഞ്ചൻസ് ആയിരിക്കും  ഇവരുടെ വലയിൽ വീഴുന്നത്.പിന്നെ കൈ നനയാതെ,വിയർക്കാതെ അക്കൗണ്ടിൽ പൈസ വന്നാലെന്താ പുളിക്കുമോ..?

പല കമ്പനികളും, ലോഞ്ച് ചെയ്യാൻ പോകുകയാണ്, അല്ലെങ്കിൽ ചെയ്തതേയുള്ളു എന്നൊക്കെയാണ് പരസ്യത്തിൽ തട്ടി വിടുന്നത്. ഇതിനോടകം പലർക്കും പൈസ വന്നെന്നും, അങ്ങ് ഏറ്റുമാനൂരുള്ള ഒരു പെങ്കൊച്ചിനു ഒരു  ലക്ഷം രൂപ വരെ കിട്ടിയെന്നും താങ്ങും. ഈ പെങ്കൊച്ചിന്റെ ഡീറ്റെയിൽസ് ഒന്നും ചോദിക്കരുത് ബ്ലീസ്‌. ഒരു ഗുമ്മിനുവേണ്ടി തള്ളുന്നതാണ്. അങ്ങനെയൊരാളില്ല എന്നതാണ് സത്യം. വിശ്വാസം അതാണല്ലോ എല്ലാം. സത്യത്തിൽ കമ്പനിക്കു ഒരു ടാർജെറ്റ് ഉണ്ടാകും അത് തികയുമ്പോൾ അവർ നൈസായി മുങ്ങും. കോയമ്പത്തൂർ യൂണിവേഴ്സലും കേരളത്തിലെ പോപ്പുലർ ഫൈനാൻസും,ആപ്പിൾ ട്രീയും പോലുള്ള ഫിനാൻഷ്യൽ കമ്പനികൾ ജന വിശ്വാസമെടുത്തിട്ടു മുങ്ങിയവരാണ്. അങ്ങനെയുള്ളവരെയല്ല നമ്മളിവിടെ വിചാരണ ചെയ്യുന്നത്.


എങ്കിലും,നമ്മുടെ അക്കൗണ്ടിലേക്ക് പൈസ വന്നുകൊണ്ടിരിക്കും എന്നൊക്കെ പറയുമ്പോൾ ന്യായമായും ബുദ്ധിയൊന്നു വർക്ക് ചെയ്യേണ്ടതല്ലേ..ഉള്ളിൽ ബോധമുണ്ടാരുന്നു പുറമെ പറഞ്ഞില്ലെന്നേയുള്ളു. ആരും ആർക്കും ഫ്രീയായി ഒന്നും കൊടുക്കുന്നില്ല. ഇതൊരു നിത്യ സത്യമാണ്. തുണിക്കടയിൽ ചെന്നപ്പോൾ അവിടെ AC ഉണ്ടായിരുന്നു. കുടിക്കാൻ ബ്രൂ കാപ്പിയും കിട്ടി. തുണി ഇട്ടുതന്നതോ..നയൻതാരയുടെ  പടമുള്ള ഒരു കിടിലൻ കവറിലും. എന്താ ഇങ്ങടെ കുഞ്ഞമ്മേടെ വകയിലുള്ള കടയായിട്ടാണോ അങ്ങനെ ചെയ്തെ..? കുളിരുകോരിയ AC ക്കും മൂഞ്ചിയ കാപ്പിക്കും കവറിനുമെല്ലാം ഉൾപ്പടെയുള്ള വിലയാണ് നിങ്ങൾ അവിടെ വിരിഞ്ഞു നിന്ന് അടച്ചത്...അറിയാമോ..? അതുകൊണ്ടാണ് നമ്മൾ പറഞ്ഞത് ഫ്രീയായി ആരും ഒന്നും തരുന്നില്ലെന്നു.


ഇതുവരെ ലോകത്തിൽ ആരും അവതരിപ്പിച്ചിട്ടില്ലാത്ത സംഭവമാണ് ഞങ്ങൾ അവതരിപ്പിക്കുന്നത്. ഇതുവരെ ആരും കൊടുക്കാത്ത ഉയർന്ന ലാഭവിഹിതം ഞങ്ങൾ കൊടുക്കും. അതുപോരാഞ്ഞാൽ ബോണസ് വേറെയും. ഇങ്ങനെ അവകാശ വാദം  പറയുന്നുണ്ടെങ്കിൽ  ഉറപ്പിച്ചോളു ഇത് നൂറു ശതമാനം ഉഡായിപ്പാണെന്ന്. ലോകം മുഴുവൻ അംഗീകരിച്ച നിക്ഷേപ പദ്ധതിയാണ് മ്യൂച്ചൽ ഫണ്ടുകൾ. അവർപോലും വിപണിയുടെ നഷ്ട സാധ്യതകളെക്കുറിച്ചും ചാഞ്ചാട്ടത്തെക്കുറിച്ചും മുന്നറിയിപ്പ് തരുന്നുണ്ട്. അപ്പോഴാണ് അവന്റെ കുഞ്ഞമ്മേടെ ഒരു  ഒടംകൊല്ലി കമ്പനിയുടെ കൊണകൊണാ വർത്തമാനം. ഓർക്കുക, വൻകിട ബാങ്കുകൾ, നിക്ഷേപ പദ്ധതികൾ,  മ്യൂച്ചൽ ഫണ്ടുകൾ, LIC പോലുള്ള പ്രസ്ഥാനങ്ങൾ ഇവരെല്ലാംതന്നെ റിസ്ക് ഫാക്ടറിനെക്കുറിച്ചു വ്യക്തമായി പറഞ്ഞിരിക്കും. അതാണ് അവരുടെ ജന വിശ്വാസതക്കും അടിസ്ഥാനം. ഒരു സിമ്പിൾ കാര്യംപറയാം . ഒരു ബാങ്ക് അവിടുത്തെ സ്ഥിര നിക്ഷേപത്തിനു കൊടുക്കുന്ന പലിശ എത്രയാണു...? ഫിക്സഡ് ഡെപ്പോസിറ് എത്രയോ അതിനു ആനുപാതികമായിട്ടായിരിക്കും അതിന്റെ കിടപ്പ്.അല്ലാതെ പതിനായിരം രൂപ നിങ്ങൾ നിക്ഷേപിക്കൂ...മാസാമാസം ഞങ്ങൾ ഇരുപത്തയ്യായിരം രൂപ പലിശ തരാം എന്നൊന്നും അവർ പറയില്ല. സെൻസിബിലിറ്റി വേണം മോനെ....അതാണ് നമ്മുടെയൊരു സാർ പറഞ്ഞത് അന്താരാഷ്ട്ര മാർക്കറ്റിൽ കൂടുന്നതിന്റെ ഒരു അംശമേ  ഇവിടെ കൂടുന്നുള്ളൂ,അപ്പോൾ തന്നെ മുഴുവൻ കൂടുന്നുമില്ല എന്ന്.മനസ്സിലായോ...?    


ആറായിരം രൂപ കൊടുത്തു ചേരുന്ന കമ്പനിയുടെ തട്ടിപ്പു നോക്കുക.18000 രൂപ അവരുടെ അക്കൗണ്ടിൽ കിട്ടുന്നു. യഥാർത്ഥത്തിൽ ആവശ്യമില്ലാത്ത കുറെ പ്രൊഡക്ടുകൾ ഒന്നുമറിയാതെ വിറ്റു പോകുന്നു. ആറായിരം രൂപയുടെ പ്രൊഡക്ടുകളാണ് കൊടുക്കുന്നതെന്നു പറയുന്നു. ഇത് MRP ആണ്, യഥാർത്ഥത്തിൽ ആറായിരത്തിന്റെ നേർ പകുതിപോലും അതിനു വിലയുണ്ടായിരിക്കുകയില്ല. അതിലൊരംശം ഒന്നാമത്തെ ആളുടെ അക്കൗണ്ടിൽ ഇട്ടുകൊടുക്കുക. പിന്നീട് മറ്റുരണ്ടുപേർ നെറ്റ്‌വർക്ക് തുടർന്നാലും ഇല്ലെങ്കിലും കമ്പനിയുടെ ടാർജെറ്റ് കിട്ടിക്കഴിഞ്ഞു, പ്രൊഡക്റ്റും ചെലവായിക്കഴിഞ്ഞു. ഒന്നാമത്തെയാൾ അക്കൗണ്ടിൽ പൈസ വന്നു കുമിഞ്ഞുകൂടുന്നതും സ്വപ്നം കണ്ടിരിക്കുകയും ചെയ്യുന്നു. ഈ നെറ്റ്‌വർക്ക് തുടർന്ന് പോകുന്ന സാഹചര്യമാണ് ഉള്ളതെങ്കിൽ, നോക്കൂ എന്ത് കൊള്ളയാണ് ഇവർ സാദാ ജനങ്ങളെ മുന്നിൽനിർത്തി ചെയ്യുന്നത്. ഇതിന്റെ തട്ടിപ്പ് മനസ്സിലാകാത്തവർ ഇപ്പോഴും തലവെക്കുന്ന തിരക്കിലാണ്. പൈസാ കിട്ടുമല്ലോ എന്നോർത്തു ചേരുന്ന പാവങ്ങളും ഇതിലുൾപ്പെടും. കൈനനയാതെ വരുമാനം കിട്ടുമല്ലോ എന്നോർത്തു ചേരുന്ന അതിബുദ്ധിമാൻമ്മാരുമുണ്ട്. ഇങ്ങനെ ചെയിൻ പരിപാടി നടത്തി, കരുതിയപോലെ പണം കിട്ടിയ എത്രപേരുണ്ട്....? കിട്ടും എന്നുള്ള വാഗ്ദാനം മാത്രമേയുള്ളോ...?


നമ്മുടെ ചെറുപ്പത്തിൽ ഇങ്ങനെയൊരു ചെയിൻ പരിപാടിയെക്കുറിച്ചു കേട്ടിട്ടുണ്ട്. നമ്മൾ കായ് കൊടുത്തു ചേരണം,പിന്നെ  അടുത്ത നാലുപേരെ ചേർക്കണം. ആക്ഷൻ ഷൂ,പാത്രങ്ങൾ,സെയിന്റ് ജോർജ് കുടകൾ, ഒക്കെയാണ് സമ്മാനങ്ങൾ.ഏറ്റവുംകൂടുതൽ ആളുകളെ ചേർത്തത് ഏത് ചേട്ടന്റെ നെറ്റ്‌വർക്ക് ആണോ പുള്ളിക്ക് ഹെർക്കുലീസ് സൈക്കിൾ സമ്മാനം. ഇതിനെക്കുറിച്ച് ക്യാൻവാസിനുവരുന്ന പുള്ളീടെ വർണ്ണനയും ഭാവനയും  കേൾക്കേണ്ടതാണ്...മഹാകവിയായ കുമാരനാശാൻ വരെ   ഓടും...കോട്ടയത്തുള്ള ഒരാൾക്ക് സൈക്കിൾ വരെ കിട്ടി..ലാസ്‌റ് അടവാണ് ഇത്. ആ ചേട്ടന്റെ ഡീറ്റെയിൽസ് ഒന്നു പറയാമോ...?അതറിയില്ല....പിന്നെ എന്തോചെയ്യാനാ ഇയാൾ തള്ളിക്കൊണ്ട് വന്നത്...?ഫേസ്ബുക്കും വാട്സാപ്പും ഒന്നുമില്ലാത്ത കാലത്തു വാചകം മാത്രമായിരുന്നു പിടിവള്ളി.


തമിഴ്നാട്ടിൽ കുറെ സ്ഥലം വാങ്ങി ആയുർവേദ മരുന്നു കൃഷി ചെയ്യുന്ന പരിപാടിയും ഉണ്ട്. നമ്മൾ ചേരണം...അതാണല്ലോ മെയിൻ. ഇവന്മ്മാരുടെ മരുന്നു ഫ്രീ ആയിട്ടുകിട്ടും. കാശുകൊടുത്തു ബൾക്ക് ആയും വാങ്ങാൻ പറ്റും. നമ്മൾ ചേരുന്നതിലൂടെ ഇതിന്റെയൊരു കൊണാണ്ടർ ആയി മാറിയതിനാൽ കൊണാണ്ടർസ് ഒൺലി മരുന്നും കിട്ടും. വാങ്ങി  സമയമുള്ളപ്പോൾ കേറിയും ഇറങ്ങിയും  കുടിക്കാം. ഓജസ്സും തേജസ്സും ബോണസും അലവൻസും അടിവെച്ചടിവെച്ചു കയറും . ആമവാതം പിള്ളവാതം കോച്ചും കൊളുത്തും പിന്നെ, ചൊറി ചിരങ്ങു കരപ്പൻ കൈകാൽ മരപ്പ്‌ പെരുപ്പ്, കാൻസർ എന്നുവേണ്ട  ഇനി ഭൂമിയിൽ ഉണ്ടാകാനിടയുള്ള എല്ലാവിധ അസുഖങ്ങൾക്കും ഒന്നിടവിട്ട് സേവിക്കാൻ നല്ലതാണു ഇവരുടെ മരുന്ന്....എന്താണെന്നറിയില്ല ഇപ്പോൾ കേൾക്കുന്നില്ല. അല്ലെങ്കിൽത്തന്നെ ആയുർവേദ മരുന്ന് തമിഴ്നാട്ടിലെ മണ്ണിൽ കിളിർത്തുവരാൻ ഭയങ്കര പാടാണ്.എന്നാ വെയിലാണെന്നേ.... എനിക്ക് പണ്ടേ അറിയാമായിരുന്നു..!!


മൂന്നുപേരെ നാലുപേരെ രണ്ടുപേരെ ചേർക്കണമെന്നു പറഞ്ഞുവരുന്നു ഇടപാടുകൾ മുക്കാലും തട്ടിപ്പായിരിക്കും.യാതൊരു ധാർമ്മികതയും ഇക്കൂട്ടർക്ക് ബാധകമല്ല.  ഏതോകടലാസ്സ്  കമ്പനിയായിരിക്കും. കാര്യമറിയാത്ത പാവങ്ങൾ ചെന്നു തലയിടും. പിന്നെ ഇവർ നെട്ടോട്ടമാണ്, ആളെ ചേർക്കണം..!? രണ്ടു ചോദ്യങ്ങൾ ഇരുത്തി ചോദിച്ചാൽ ഇവർക്ക് ഉത്തരം കാണില്ല. ഇങ്ങനെ ആളെ പറ്റിക്കുന്ന നൂറുകണക്കിനു ഓൺലൈൻ കമ്പനികളാണു നിലവിലുള്ളത്. തട്ടിപ്പു കമ്പനികൾ അവരുടെ ടാർജെറ്റ് തികയുന്ന മുറയ്ക്ക് നൈസായി മുങ്ങും. ഇവിടെ ആളെപ്പിടിച്ചു നടന്നവർ ശശി. അവസാന ഗഡു വരെ അക്കൗണ്ടിൽ വന്ന ഒരാളെയെങ്കിലും ചൂണ്ടിക്കാണിക്കാത്ത ഇവരുടെയൊക്കെ  പുറകെ തലവെക്കുന്നവരെയും സമ്മതിക്കണം. "കോട്ടയത്തുള്ള ഒരു പെണ്ണും" "കൊല്ലത്തുള്ള ഒരു ചെറുക്കനും" അല്ലാതെ ശരിയായ ഐഡൻറിറ്റി കാണിക്കാതെ അവർക്കു പൈസ കിട്ടി, ഇവർക്ക് പൈസ കിട്ടി എന്നൊക്കെ പറയുമ്പോൾ ആരും ഇതിന്റെയൊന്നും വിശ്വസ്യതയെക്കുറിച്ചൊന്നും ചിന്തിക്കുന്നേയില്ല. ഗവൺമെന്റ് അംഗീകാരമില്ലാത്ത ഒരു ഓൺലൈൻ സാമ്പത്തിക ഇടപാടും സുതാര്യമല്ല. മാനവും പോയി ഉള്ള ചില്ലറയും പോയിക്കഴിയുമ്പോഴാണ് പലർക്കും നേരം വെളുക്കുന്നത്. അപ്പോൾ നമ്മളെ ചേർത്തവരും കാണില്ല ഓൺലൈൻ ക്ലാസ് എടുത്തവരും കാണില്ല. ഒരു മോന്റെ മോനും കാണില്ല എല്ലാവരും പാലം വലിച്ചിരിക്കും.


പിന്നെ എത്ര കേട്ടാലും അനുഭവിച്ചാലും മനസ്സിലാകാത്ത കുറച്ചു ദുരന്ത  വാണങ്ങളുണ്ട് അവർക്കിതൊന്നും ബാധകമല്ല. നിങ്ങൾ ഒരു ലക്ഷം രൂപ നിക്ഷേപിക്കൂ ആറാം മാസം അഞ്ചു ലക്ഷം രൂപ തിരിച്ചുതരുമെന്നു ആരെങ്കിലും വാട്സാപ്പിൽ ഒരു മെസ്സേജ് അയച്ചാൽ മതി,പിറ്റേ ദിവസം ഈ പോങ്ങൻമ്മാർ പൈസായും കൊണ്ടു വരവായി. ചില  മരമൂരികളാകട്ടെ ബന്ധുക്കളെ ക്യാൻവാസ് ചെയ്യാൻ തള്ളിക്കൊണ്ട് ചെല്ലും. ഇതിന്റെ സത്യാവസ്ഥ ആദ്യം അറിയുകയല്ല, മറിച്ചു ഇവരുടെ കുഞ്ഞമ്മയും കൊച്ചപ്പനുമൊക്കെ  ഇതിൽ ചേർന്നിട്ടുണ്ടെന്നും നിങ്ങളും ചേർന്നേ പറ്റൂ എന്നൊക്കെയാണ് ഇവരുടെ ലൈൻ.  ഉഡായിപ്പുവഴി ചില്ലറ ഉണ്ടാക്കാനുള്ള കുറുക്കുവഴി തേടുന്നവൻമ്മാർക്കും ഉള്ള ചിക്കിലി ഇരട്ടിയാക്കാൻ പാടുപെടുന്നവർക്കും ഇങ്ങനെയുള്ള വള്ളിക്കെട്ടുകൾ വലിയ സംഭവമായി തോന്നും.

വാർത്ത കാണുകയോ പത്രം വായിക്കുകയോ ചെയ്യാത്ത പുള്ളികൾ മാത്രമല്ല അൽപ്പം വിവരം ഉണ്ടെന്നു നമ്മൾ കരുതുന്ന ആളുകൾ വരെ ഇമ്മാതിരി തട്ടിപ്പിൽ ചെന്നു ചാടുന്നുണ്ട്.ഇവർ ചാടിയതും പോരാഞ്ഞിട്ടു മറ്റുള്ളവരെയും ചാടിക്കാനായി പാഞ്ഞു നടക്കുകയും ചെയ്യുന്നു.അതാണു മാരകം.


സമയവും സാഹചര്യവുമൊക്കെ ഉണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിലൊക്കെ ഒന്നു തലയിടുന്നത് എന്തുകൊണ്ടും നല്ലതാണു.അപ്പൊ ഈ ബ്ലോഗിൽ ഇത്രയും പോരെ അളിയാ.......!!

RBI യുടെ ഒഫീഷ്യൽ വെബ്സൈറ്റ്             

https://www.rbi.org.in/   

RBI യോടു ചോദിച്ച ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും 

https://www.rbi.org.in/Scripts/FAQView.aspx?Id=92

നിക്ഷേപം സ്വീകരിക്കാൻ അംഗീകാരമുള്ള  കമ്പനികളുടെ ലിസ്റ്റ് 

https://rbi.org.in/scripts/NBFC_Pub_lic.aspx

വ്യാജ കമ്പനികളെക്കുറിച്ചു 

ps://www.rbi.org.in/Scripts/NotificationUser.aspx?Id=10622&Mode=0


കരളലിയിക്കുന്ന രോദനം

ഇനിയുമൊരു ലോക്ക് ഡൗണോ..... ഞങ്ങൾ പട്ടിണിയിലാണ്. കഞ്ഞി കുടിച്ചിട്ട് ആഴ്ചകളായി. ഞങ്ങളുടെ കുട്ടികൾക്ക് പാൽ വാങ്ങാൻ പോലും നിവൃത്തിയില്ല.ഇനി ആത്മഹത്യ മാത്രമാണ് പരിഹാരം. സർക്കാർ ഇത്ര ക്രൂരത കാണിക്കരുത്. 

 സോഷ്യൽ മീഡിയയെ കണ്ണീരണിയിപ്പിച്ച ഒരു പോസ്റ്റാണിത്.....പോസ്റ്റ് ഷെയറോട് ഷെയർ. കുറച്ചുപേർ  മോദിയെയും പിണറായിയേയും ആവശ്യത്തിനു ചീത്തവിളിച്ചു.ഇതുങ്ങളുടെ കൂട്ടക്കരച്ചിൽ കേട്ടവർ  സംസ്ഥാനങ്ങളുടെ പൂട്ട് തുറക്കണമെന്നു  ന്യായമായി ചിന്തിച്ചു. അങ്ങനെയൊരു ദിവസം ബീവറേജിന്റെ പൂട്ട് തുറന്നു.....പട്ടിണികിടന്നു നരകിച്ച  "............" മക്കൾ ഓടിക്കൂടി വാങ്ങിക്കൂട്ടി കുടിച്ചു തീർത്തത് 67 കോടിയുടെ മൊതലായിരുന്നു. ഇനി അടുത്ത ലോക്ക് ഡൗണിനു പോസ്റ്റ് ചെയ്യാൻ പട്ടിണി പോസ്റ്റും എഴുതി കാത്തിരിക്കുകയാണ് ഈ വാണങ്ങൾ. എന്തൊരു പ്രഹസനമാണ് സജീ...? 

       

വാൽക്കഷ്ണം

സ്ത്രീധനത്തെ ചൊല്ലിയുള്ള, ഒരു ശുനക പുത്രന്റെ  പീഡനത്തെ തുടർന്നു കൊല്ലത്തു വിസ്മയ എന്നൊരു സഹോദരി ജീവനൊടുക്കി......ആദരാഞ്ജലികൾ...

ഫേസ്ബുക്ക് നിറയെ സ്ത്രീധന വിരോധികളാണ്..കണക്കുപറഞ്ഞു മേടിച്ചു കാര്യം കണ്ടിട്ട്  ഫേസ്ബുക്കിൽ വേഷം കെട്ടാൻ വന്നേക്കുന്നു സങ്കരയിനം നായ്ക്കൾ. മേടിച്ച സ്ത്രീധനം പെണ്ണിന്റെ വീട്ടുകാർക്കു തിരിച്ചുകൊടുക്കാൻ നട്ടെല്ലുള്ള എത്ര അവൻമാരുണ്ട്...? ഒന്നു കാണട്ടെ...!!!എന്നിട്ടു വന്നു ആദർശം പറഞ്ഞോളൂ. അല്ലെങ്കിൽ നിന്റെയൊന്നും ആദർശം നമ്മൾക്കു മുടിയാണ്.

http://twitter.com/k_ janosh 

https://www.linkedin.com/in/janosh-john-958154184

https://www.facebook.com/janoshk.john

https://www.instagram.com/janoshkjohn


   

Friday, June 18, 2021

എനിക്കു പ്രത്യേകിച്ച് ഒന്നും അറിയണമെന്നില്ല

തോട്ടക്കാട് ഗവ. സ്കൂളിൽ നമ്മൾ  "പഠിക്കുന്ന" കാലം.
"പോകുന്ന" കാലം എന്നു പറയുന്നതാണ് അതിന്റെ ശരി. നമ്മൾ മഹത്തായ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു അഥവാ "ഇരിക്കുന്നു". ഞങ്ങടെ ക്ലാസ് ടീച്ചറായിരുന്ന ഐഷാ ബീഗം ഒരൂസം രാവിലെ വന്നു പറഞ്ഞു നാളെയാണ് ഫോട്ടോ എടുക്കുന്നത് എന്ന്. ഞങ്ങളുടെ കണ്ണുകൾ 500 വാട്ടിന്റെ ബൾബുകൾ പോലെ തിളങ്ങി. ക്ലാസ്സിന്റെ അവസാന മാസങ്ങളിലാണ് പടമെടുപ്പെന്ന ആചാര അനുഷ്ടാനമുള്ളത്. ആചാര ലംഘനം ഉണ്ടാകാതിരിക്കാൻ എല്ലാവരും പിറ്റേദിവസം കളറായിത്തന്നെ ഹാജരായി. മണി മൂന്ന്...ടീച്ചർ ഞങ്ങളെ ഗ്രൗണ്ടിലേക്ക് തെളിച്ചു...




അതാ അങ്ങോട്ടു നോക്കൂ.... രണ്ടു മാമൻമ്മാർ ക്യാമറയും ലൈറ്റുമൊക്കെ തൂക്കി  70 mm ചിരിയുമായി നിൽക്കുന്നു. പൊക്കമുള്ളവരെ പുറകിൽ തട്ടി. പൊക്കം കുറഞ്ഞവരെ  മുന്നിൽ നിർത്തി. എല്ലാവരും മാക്സിമം വിരിഞ്ഞും, തെളിഞ്ഞും, ഞെളിഞ്ഞും, മിഴിഞ്ഞും നിന്നു. ക്ലിക്ക്....അങ്ങനെ ആദ്യത്തെ സ്കൂൾഗ്രൂപ് ഫോട്ടം.ഞങ്ങൾ തിരിച്ചു നടന്നു. പിറ്റേ ദിവസം ടീച്ചർ പടം കൊണ്ടുവന്നു. ഒരെണ്ണം പത്തു രൂഭാ....പടംവാങ്ങി നമ്മൾ ആദ്യം നോക്കിയത് ആ സുന്ദരനെവിടെ എന്നായിരുന്നു. അത് മറ്റാരുമല്ല...ഈ നമ്മൾ തന്നെയായിരുന്നു. 


അന്നുമുതൽ ഇന്നുവരെയും നമ്മൾ ഈ നോട്ടം നിർത്തിയിട്ടില്ല...ഏത് നോട്ടം സ്വന്തം പടം നോക്കി ആസ്വദിക്കുന്ന ആ നോട്ടം...അന്ന് സ്വന്തം പടം നോക്കി കണ്ടുകണ്ടു കണ്ണുനിറഞ്ഞതിനു ശേഷമാണ് അപ്പുറത്തും ഇപ്പുറത്തും നിൽക്കുന്ന മഹാൻമ്മാരും മഹതികളും ആരാണെന്നു നോക്കിയത്. ഈ സ്വഭാവം മനുഷ്യ സഹജമാണ്. പക്ഷേ ഇത്  ഓവറാക്കി ചളമാക്കിയാൽ  വേറെ ഒരു അസുഖമാണ്. ച്ചാൽ നാർസിസിസം എന്നൊക്കെ പറയും. കുറച്ചുകൂടി ബാസ്സൊക്കെ ഇട്ടു പറഞ്ഞാൽ ആത്മാനുരാഗം. നമ്മൾക്ക് ഏറ്റവും ഇഷ്ടം നമ്മളെ തന്നെയാണ്. അതാണ് ഈ സ്വന്തം പടം നോക്കി കണ്ണുനിറയുന്നതിന്റെ കാരണം.


നമ്മൾ പറഞ്ഞുവന്നത് നാർസിസത്തെ കുറിച്ചാണല്ലോ....ഇംഗ്ലീഷിൽ പറഞ്ഞാൽ ഇങ്ങനെയിരിക്കും.Narcissism is the pursuit of gratification from vanity or egotistic admiration of one's idealised,self image and attributes.. പേടിക്കണ്ട, സിമ്പിളായി പറഞ്ഞാൽ..... തന്റെ പ്രാധാന്യത്തെക്കുറിച്ചു വെറുതെ ചിന്തിക്കുക, മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാതിരിക്കുക, താൻ മാത്രമാണ് ഏറ്റവും പ്രാധാന്യമുള്ള പുള്ളി എന്നു ചിന്തിക്കുക, വ്യർത്ഥതയിൽ നിന്നുള്ള സംതൃപ്തി, നമ്മുടെ സിമ്പിൾ ഭാഷയിൽ പറഞ്ഞാൽ  ഒരു മാതിരി  വർഗ്ഗത്തുകെട്ട അളിഞ്ഞ സ്വഭാവം.


ഈ നാർസിസിസം എന്ന പേര് എങ്ങനെ വന്നതാണെന്നു നോക്കാം. നാർസിസ്സസ് എന്നു പേരുള്ള ഒരു ചേട്ടൻ പണ്ടൊരിക്കൽ അങ്ങ് ഗ്രീസിലെ കരമന ആറ്റിൽ (അതോ ഗ്രീസിലെ നെയ്യാർ ഡാമിലാണോ എന്നു ഞാൻ കറക്റ്റായി ഓർക്കുന്നില്ല)  കുളിക്കാൻ പോയി. ചെന്നപാടെ പുള്ളി വെള്ളത്തിലേക്ക് നോക്കി, കലക്കവെള്ളമാണോ എന്നറിയണമല്ലോ....? അതാ അങ്ങോട്ടു നോക്കൂ.. വെള്ളത്തിൽ ഒരു രൂപം...ഇതിയാന്റെ മുഖം തന്നെയാണ് ആ കാണുന്നതെന്ന് അറിയാതെ ഈ പൊട്ടൻ ക്ണാപ്പൻ പിന്നേം പിന്നേം അങ്ങുനോക്കിനിന്നു. കുളിക്കാൻ പോലും മറന്ന ഇയാൾ  തോർത്തും,തേക്കാൻ കൊണ്ടുപോയ  ചകിരിയും പാരഗന്റെ വള്ളിച്ചെരുപ്പും  ലൈഫ് ബോയ് സോപ്പും എടുക്കാതെ വീട്ടിൽപ്പോയി. പിന്നെ അയൽക്കൂട്ടത്തിനു വന്ന ചേച്ചിമാർ പറഞ്ഞാണ് അറിഞ്ഞത് ഇയാൾക്കു ഒരു അസുഖമുണ്ടെന്ന്. അതാണ് ഈ "നർസിസിസം" പിടികിട്ടിയല്ലോ....? ഫേസ്‌ബുക്കിൽ ചുമ്മാ ചുമ്മാ സെൽഫി ആണെന്നുംപറഞ്ഞു   തലങ്ങും വിലങ്ങും വീശുന്നവരെ കണ്ടിട്ടില്ലേ...ഈ അസുഖ ബാധിതരാണ്‌.....!!

എല്ലാ മനുഷ്യർക്കും അര വട്ടുണ്ടെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. അത് പല വിധമായിരിക്കുമെന്നു മാത്രം. ചെറിയ കേസൊക്കെ ഒരു ഷോക്കിൽ മാറും, മേജർ സെറ്റ് ഐറ്റങ്ങൾ ഒക്കെ ചങ്ങലയിൽ തീരും. ഈ നാർസിസിസവും ഒരു വ്യക്തി വൈകല്യമാണെന്നാണ് സൈക്കോളജി പറയുന്നത്, നർസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ അഥവാ NPD. സേട്ടൻമ്മാരാണ് ഇതിനു മുന്നിൽ. ജനിതക ഘടനയോ, പാരിസ്ഥിതിക ഘടകങ്ങളോ ആണ് കാരണം. അമിതമായി പ്രശംസ ആഗ്രഹിക്കുക, ചെയ്യുന്നതെല്ലാം പ്രശംസക്കുവേണ്ടി മാത്രം ചെയ്യുക, സ്വന്ത അവകാശങ്ങളെക്കുറിച്ചു അമിതമായ വിശ്വാസം, മറ്റുള്ളവരെ പുച്ഛം, ഞാൻ എന്തോ ആണെന്നുള്ള ഭാവം...ഇതൊക്കെയാണ് ഇവരുടെ "രോഗ"ലക്ഷണം. എന്താണെങ്കിലും കൊള്ളാം പത്തു ലക്ഷത്തിനടുത്തു കേസുകൾ ഇന്ത്യയിൽ ഉണ്ടാകുന്നുണ്ട്. ചികിത്സ സഹായിക്കും, പക്ഷേ ഭേദമാക്കാൻ കഴിയില്ല. ചിലത് വർഷങ്ങളെടുക്കും, മറ്റുചിലത് ആജീവനന്തമായിരിക്കും.


ലൈക്കിനും കമന്റിനും വേണ്ടി മാത്രം ജീവിതം ഫേസ്ബുക്കിൽ ഹോമിക്കുന്നവരെ വെറുതെ ഓർത്തുപോയി. ഇപ്പോൾ ഫേസ്ബുക്കിൽ ഒരു ചീള് സാധനം ഓടുന്നുണ്ട്."എനിക്കും അറിയാൻ താൽപ്പര്യമുണ്ട്".....എന്നാണു തുടക്കം.ഇയാൾക്ക് കുറെ ഫ്രണ്ട്‌സ് ഉണ്ടെന്നും, ഇങ്ങേരെ എങ്ങനെയാണു അവർ അറിയുന്നതെന്നും പറയണം..  ഒരേ ഒരു വാക്ക് എന്നെക്കുറിച്ചു നിങ്ങൾ പറയണം..? കേഴുകയാണ്...അവസാനം ഒരു ഓഫർകൂടെയുണ്ട്, ഇത് നിങ്ങളുടെ പ്രൊഫൈലിലും പോസ്റ്റ് ചെയ്യണം ഞാൻ വന്നു നിങ്ങളെയും തള്ളിത്തരുന്നതാണ്.. പ്രത്യേകിച്ചു പണിയൊന്നുമില്ലാതെ കുറെ ദുരന്തങ്ങൾ ഇവരുടെ പോസ്റ്റിനു താഴെ എഴുതും.."എനിക്ക് ചേട്ടനെ അറിയാം..ജാടയൊന്നുമില്ലാത്ത ഒരു ചേട്ടൻ"......ഇത് കേൾക്കുന്ന മനോരോഗിയായ പോസ്റ്റ്മാൻ കുളിരു കോരും...അടുത്ത ദുരന്തം എഴുതും, "ചേട്ടനെ ഞാൻ കണ്ടിട്ടില്ല എന്നാലും ചേട്ടൻ ഒരു പൊളിയാണ്..." ഇങ്ങനെ തള്ളുകയും പറഞ്ഞു തള്ളിക്കുകയും ചെയ്യുന്ന കുറെ ഭൗതിക ശരീരങ്ങൾ...!!!!സത്യം പറഞ്ഞാൽ ഇതിൽ പലതിനെയും വീടിന്റെ പരിസരത്തു പോലും അടുപ്പിക്കാൻ കൊള്ളാത്തതായിരിക്കും. നിർവൃതിയാണ് പോലും നിർവൃതി.


ഇതിനെക്കുറിച്ച് ഞാൻ കുറെ സ്നേഹിതൻമാരുമായി സംസാരിച്ചു.വസ്തു നിഷ്ടവും യുക്തിസഹവുമായ കാര്യങ്ങളാണ് അവർ പറഞ്ഞുതന്നത്. നന്നായി ചിന്തിക്കുന്നവർ അന്യം നിന്നുപോയിട്ടില്ലന്നു എനിക്ക് മനസ്സിലായി.
എനിക്ക്  വളരെ ചിന്തനീയമായ തോന്നിയ ചില അഭിപ്രായങ്ങൾ കണ്ടുനോക്കൂ.

ഫേസ്ബുക്ക് ഒരിക്കലും റിയൽ ഫ്രണ്ട്ഷിപ്പിനു കൊള്ളാവുന്നതല്ല. 
അവിടെ അഭിനയം മാത്രമാണ് നടക്കുന്നത്.

സന്തോഷ, ആഘോഷ  അവസരങ്ങൾ മാത്രമാണ് 99 % ഉം പങ്കുവയ്ക്കപ്പെടുന്നത്. സ്വന്തം വീടുകളിലെ ഇല്ലായ്മ ആരെങ്കിലും പോസ്റ്റ് ചെയ്യാറുണ്ടോ.
വേറൊരു മുഖമാണ്‌ ഇവിടെ അവതരിപ്പിക്കപ്പെടുന്നത്.
 
നമ്മുടെ ആത്മാർത്ഥ സുഹൃത്തുക്കൾ എന്നുപറഞ്ഞാൽ  നമ്മളെ വിളിക്കുകയും അന്വേഷിക്കുകയും സാഹചര്യത്തിന് അനുസരിച്ചു സഹകരിക്കുകയും ചെയ്യുന്നവരാണ്.

ഫേസ്ബുക്ക് സൗഹൃദമൊന്നും സൗഹൃദമെന്ന പേരിനു അർഹമേയല്ല.
നമ്മളെ അറിയുന്നവരും കുറെ അറിയാത്തവരുടെയും വെറും  കൂട്ടം  മാത്രമാണത്.

നമ്മൾ ചേർത്ത അഥവാ നമ്മളെ ചേർത്ത ആളിനെ  നമ്മൾക്ക് വാസ്തവമായി ഒരു പരിചയവുമില്ലെങ്കിൽ വെറുതെ എന്തിനാണ് ഈ പണിക്കു നടക്കുന്നത്..? 

സുഹൃത്തിന്റെ ആത്മാർത്ഥത ഫേസ്ബുക്കിൽ എഴുതി പോസ്റ്റ് ചെയ്യുന്നതും,പോസ്റ്റ് ചെയ്യിക്കുന്നതുമൊക്കെ വെറും കോമഡി മാത്രമാണ്.

ഫേസ്ബുക്ക് സൗഹൃദത്തെ സീരിയസ് ആയി കാണാനേ പാടില്ല. അതെല്ലാം ഒരു ടൈംപാസ്സ്‌ മാത്രമായി കാണണം. 

ആരെങ്കിലുമൊക്കെ പോസ്റ്റ് ചെയ്യുന്ന വിവരക്കേടുകൾ കട്ട് ആൻഡ് പേസ്റ്റ് ചെയ്യുന്ന വെറും യന്ത്രങ്ങളായി നമ്മൾ മാറരുത്.

ഫേസ്ബുക്കിന്റെ പോസ്റ്റുകളിലല്ല  ലൈഫിന്റെ റിയാലിറ്റികളിലാണ്ഒരുവന്റെ ആത്മാർത്ഥത തെളിയിക്കേണ്ടത്.

എന്റെ സുഹൃത്തുക്കളെ എനിക്ക് അറിയാമെങ്കിൽ പിന്നെ എന്തിനാണ് ഒരു ഔപചാരികമായ പരിചയപ്പെടുത്തലിന്  അവസരം ഉണ്ടാക്കുന്നത്..?

അറിയാത്തവരെ പിടിച്ചു കയറ്റി വെച്ചിട്ടു അവരോട് പരിചയപ്പെടുത്താൻ പറയുന്നതും   വിവരക്കേടല്ലേ ..?

ആത്മാർത്ഥമായ സൗഹൃദങ്ങൾ ഇല്ലാത്തവരാകാം ഒരുപക്ഷേ ഇങ്ങനെയുള്ള പോസ്റ്റുകളുമായി വരുന്നത്. 


പ്രശംസയും മുഖസ്തുതിയും ആഗ്രഹിച്ചു നടക്കുന്ന നൂറായിരം പേരാണ് സോഷ്യൽ മീഡിയയിൽ കയറിക്കൂടിയിരിക്കുന്നത്. വിവരമൊക്കെ ഉണ്ടെന്നു നമ്മൾ കരുതുന്നവർപ്പോലും ഇമ്മാതിരി പരിപാടിയും കൊണ്ടിറങ്ങിയപ്പോൾ സഹതാപം തോന്നിപ്പോയി.  മുഖസ്തുതിയൊക്കെ  പറഞ്ഞു മേടിച്ചു നിർവൃതി അടയാനും വേണം ഒരു റേഞ്ച്. 

കിഴക്കു വെള്ള കീറുന്നതു മുതൽ സൂര്യൻ അറബിക്കടലിൽ മുങ്ങുന്നതുവരെ  ഫേസ്ബുക്കിൽ ജീവിക്കുന്ന അംഗീകാര ലൈക്ക് ദാഹികളും, സ്വയം പ്രദർശന വസ്തുവാക്കി, മറ്റുള്ളവർ പറയുന്ന ഊള കമന്റും വായിച്ചു സ്വന്തം വിലപോലും കളഞ്ഞുകുളിക്കുന്ന ബ്ളഡീ ഫൂളുകളും, ഊളകളും,  സ്വയം തുണി പറിച്ചു കാണിച്ചു കോമഡി അഭിനയിക്കുന്ന ഡാഡി ലെസ്സ് സങ്കര ഇനങ്ങളും..കിടന്നുരുണ്ടു മെഴുകി നാശമാക്കി  സോഷ്യൽ മീഡിയ എന്ന  സാധ്യതയെ പന്നിക്കുഴിയാക്കി മാറ്റി.


എന്നെക്കുറിച്ചു മറ്റുള്ളവർ എന്തു പറയുന്നു....? സ്വയം പുളകിതരാകാൻ ആരോ കണ്ടുപിടിച്ച ഒരു ഉടായിപ്പു പണിയാണ് "എനിക്കും അറിയാൻ താൽപ്പര്യമുണ്ട്" എന്ന തള്ള് പോസ്റ്റ്. മറ്റുള്ളവർ ഇടുന്ന ഇമ്മാതിരി പോസ്റ്റുകൾക്ക് കുത്തിയിരുന്നു കമന്റുകൾ എഴുതുന്ന പുള്ളികളെയും സമ്മതിക്കണം.കണ്ടിട്ടില്ലേ...
"ഞാൻ പ്രാർത്ഥിക്കാൻ പോകുന്നതിനു മുമ്പ് വെറുതെ ഒരു സെൽഫി....."
"ഞാൻ ഇന്നലെ ഇട്ട പോസ്റ്റ് ആരെയും മുറിപ്പെടുത്താനായിരുന്നില്ല...." ഇതിന്റെയൊക്കെ പിന്നിലുള്ള "മുട്ടൽ" എന്തെന്നാൽ, ഞാൻ ജീവിച്ചിരിക്കുന്നു എന്നറിയിക്കാനുള്ള മനഃശാസ്ത്ര  മൂവ്മെന്റ്.... പിന്നെ, 
എന്നെ ആരൊക്കെ ശ്രദ്ധിക്കുന്നു എന്നും എന്നറിയണം..!


വേറെ കുറെ   അവർക്കു എന്നും ഓരോരോ പ്രശ്നങ്ങളാണ്. മറ്റുള്ളവർ കുറ്റപ്പെടുത്തിയതും, കളിയാക്കിയതും, മിണ്ടാതെപോയതും, തഴഞ്ഞതും, അവസരം കൊടുക്കാതിരുന്നതും, ലൈക് അടിക്കാതെ പോയതും ചിരിക്കാതെ പോയതും...അതെല്ലാം ഇവർ ഫേസ്ബുക്ക് പോസ്റ്റുകളായി തട്ടുകയാണ്...വനിതാ രത്നങ്ങളാണ് ഈ പോസ്റ്റ് മുതലാളികളെങ്കിൽ ഫേസ്ബുക്ക് ആങ്ങളമാരുടെ വരവാണ് കാണേണ്ടത്. ഒരുദിവസം മുഴുവൻ  ഇവരുടെ പോസ്റ്റിനുചുവട്ടിൽ ഈ ആങ്ങളമാർ പട്ടി കിടക്കുന്നതുപോലെ കാവലുണ്ടാകും.രണ്ടുകൂട്ടർക്കും ഒരു മനഃസുഖം....! 


എന്തായാലും സ്വയം പൊങ്ങികൾക്കും പൊങ്ങാൻ കലശലായ മുട്ടലുള്ളവർക്കും ചാകരയാണ് ഇതുപോലുള്ള ഊള പോസ്റ്റുകൾ. ഒരു ബഹളങ്ങളും ഉണ്ടാക്കാതെ സൈലന്റായി ഒരു സൈഡിലൂടെ അടങ്ങിയൊതുങ്ങി പോകുന്ന എത്രയോ അക്കൗണ്ടുകളുണ്ട്, നമ്മൾ ഇനിയും വരും പുതിയ ഐറ്റംസുമായി..ന്നാലും മ്മളേക്കുറിച്ചു നിങ്ങൾ എന്തുപറയുന്നു....!!??? എനിക്കും അറിയാൻ വല്ലാത്ത താൽപ്പര്യം......!!!??? THE END

നിങ്ങളും പല കാര്യങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നതല്ലേ....? അതുകൊണ്ടു മറ്റുള്ളവരെ ഇങ്ങനെ ബിമര്ശിക്കണോ....?
നിങ്ങൾ എന്നാണ്  പുണ്യാളൻ ആയത്..... 
എന്നൊക്കെയുള്ള  അഭിപ്രായ ആനകളെയും എഴുന്നള്ളിച്ചു കൊണ്ട്  ആരും ഈ വഴി വരണമെന്നില്ല. 
സോഷ്യൽ മീഡിയ തുറക്കുന്നത് അനന്ത സാധ്യതകളാണ്. 
അതായത് സജീ..... ഫേസ്ബുക്കിനെ, പൊങ്ങച്ചത്തിനും ഉഡായിപ്പിനും തള്ളിനും വേണ്ടി മാത്രം ഉപയോഗിച്ച് ശീലിച്ചവരെയാണ് നമ്മളിവിടെ കൈകാര്യം ചെയ്തിരിക്കുന്നത്.അല്ലാതെ ചേട്ടന്റെ കാര്യമേയല്ല.   


സമാനമായ വേറെയും ബ്ലോഗുകൾ  നമ്മൾ നേരത്തെ എഴുതിയേക്കുന്നു.....
ഈ ലിങ്കിലൊന്നു ഞെക്കിയാൽ മതി.....അല്ലപിന്നെ.🙌

സോഷ്യൽ മീഡിയ ദുരന്തങ്ങൾഅൺസഹിക്കബിൾ  

വയ്യാത്ത പട്ടിയുടെ കയ്യാല കയറ്റം 


രണ്ടും കൽപ്പിച്ചു ഒറ്റ ചോദ്യമായിരുന്നു.....!!!!!!  ഒരു ഫേസ്ബുക്ക് "ഫ്രാർത്ഥന"
 





  



ഇത് വായിച്ചതും ഈശോ മിശിഹാ ഫേസ്ബുക്ക് അക്കൗണ്ടും  ഡിലീറ്റാക്കി ഒറ്റ പോക്കായിരുന്നു....







നമ്പർ ടു ഓൺ ദ സ്റ്റേജ്......




2019  ലെ  കൊറോണ  സമയത്തു  മലയാളികളെ കൊണം വരുത്താൻ ഉണ്ടാക്കിയ ഒരു ഫേസ്ബുക്ക് ഗ്രൂപ്പിലെ  സാമ്പിൾ പോസ്റ്റാണ് ഇത്.  

ഇവളുടെ വയസ്സ് നമ്മൾ പറയണം പോലും...

താഴെ നോക്കുക, പണിയില്ലാത്ത 1300 "ന്യൂറോ സർജൻ"മ്മാരാണ് വയസ്സ് പറയുന്ന ഈ കളിയിൽ പങ്കെടുത്തിരിക്കുന്നത്.

1100 ലൈക്കുകളും ചേച്ചിക്ക്  കൊടുത്തിട്ടുണ്ട്. ഒരു ശുനകൻ ഷെയറും ചെയ്തു.    

ഇത് വേറൊരു അസുഖമാണ്. ഇതിനെപ്പറ്റി വിശദമായി മറ്റൊരു ബ്ലോഗ് എഴുതിയിട്ടുണ്ട്. press below 



ഒരൂസം ഫേസ്ബുക്ക് നോക്കിയ നമ്മൾ ഞെട്ടി...സുഹൃത്തുക്കളായ ഏതാനും ചേട്ടൻമ്മാരും ചേച്ചിമാരും  ഇതാ നിക്കറുമിട്ട് നിൽക്കുന്നു. ഒരു സഹൃദയന്റെ ക്യാപ്ഷനുമുണ്ട്.."ട്രെൻഡിനൊപ്പം"
ടൂൺ ആപ്പാണത്രേ...പലരീതിയിൽ തുണി ഉടുപ്പിക്കും...കുറച്ചുപേരുടെ വിഷമം ടൂൺ ആപ്പ് തീർത്തുകൊടുത്തു. എന്താണെന്നറിയില്ല ഫേസ്ആപ്പ് പോലെ ഇത് ഒത്തിരി ക്ലിക്കായില്ല...തുണിയുടുത്ത ആപ്പ്...
അടുത്തത്‌....?????? 
അന്നും ഇവരൊക്കെ വരുമായിരിക്കും ട്രെൻഡിനൊപ്പം എന്നും പറഞ്ഞു....???!!????

ഇപ്പോൾ കിട്ടിയത്.....





വിഷം കൂടിയ ഇനമാണ്....
ഇങ്ങേരെക്കുറിച്ചുള്ള നമ്മുടെ അനുഭവങ്ങൾ ചെറുകഥയായോ മഹാകാവ്യമായോ,വേണ്ട ഖണ്ഡകാവ്യമായോ  എഴുതി സമർപ്പിക്കേണ്ടതാണ്....
എത്ര വെള്ളിടികൾ വെറുതെ വെട്ടിപ്പോകുന്നു.....ഒരെണ്ണം...ഒരേ ഒരെണ്ണം വരുമോ ഈ വഴിത്താരയിൽ..   





വാൽക്കഷ്ണം

മുട്ടിൽ നിന്നാരോ മരം മുറിച്ചു കടത്തിയെന്ന്...വാർത്ത
ഫേസ്ബുക്കിൽ ജുദ്ധം തുടങ്ങിയിട്ടുണ്ട്.കൂടിയാൽ ഒരു മാസം.. 

ഞങ്ങൾക്ക്, PSC ജോലി തരൂ എന്നൊക്കെ പറഞ്ഞു ആരൊക്കെയോ പണ്ടു റോട്ടിലൂടെ  ഇഴയുന്നത്‌ കണ്ടു....
ഇപ്പോ ആർക്കും അതൊന്നും വേണ്ടെന്നു തോന്നുന്നു.
അല്ലേലും ഈ സർക്കാർ ജോലിയൊക്കെ വെറും മടുപ്പാന്നെ....!!

"ഷൊഷ്യൽ" മീഡിയാ ദുരന്തങ്ങൾ...അൺ സഹിക്കബിൾ

പണ്ടൊരു അപ്പാപ്പൻ പ്രഷർ മൂത്തു അതിരാവിലെ ഓടാനിറങ്ങി . ഓടിയോടി റോഡിലിറങ്ങി ഓടി. ഒരാൾ വിയർത്തു ഓടിപ്പോകുന്നതുകണ്ട വേറൊരു ചേട്ടൻ കാര്യമറിയാ...