Sunday, October 18, 2020

"മെരിച്ചു"പോയ അമ്മാവനു ക്രിസ്തുമസ് ആശംസകൾ

പണ്ടൊരു പത്രത്തിൽ ഒരു ചേട്ടന്റെ വിവാഹ വാർഷിക ആശംസ കണ്ടു.  ആ   വഹയിൽ കൊടുത്ത പടത്തിനു അടിയിൽ മക്കളുടെ പേരും അവർക്കു ഫുൾ എ പ്ലസ് കിട്ടിയ ചരിത്രവും ചേർത്തിരുന്നു.  വെട്ടിക്കൊണ്ടിരിക്കുന്ന 50 റബ്ബർ ഉള്ളതും 3 ആടും ഒരു പട്ടിയും ഒരു സ്കൂട്ടറും ഉള്ളതുപറയാൻ വിട്ടുപോയതാണ്. തള്ളി മറിക്കാൻ നമ്മളെ കഴിഞ്ഞേ മറ്റാരുമുള്ളൂ.  99.99  വയസുള്ള ഞങ്ങളുടെ അമ്മച്ചിക്കു പിറന്നാൾ ആശംസകൾ.... മരിച്ചുപോയ അമ്മാവനു ഓണാശംസകൾ....ആദ്യാക്ഷരം കുറിക്കുന്ന ഞങ്ങളുടെ ടിന്റുമോന് ആശംസകൾ.....നാടുവിട്ടുപോയ അളിയന് പുതുവത്സരാശംസകൾ ..... ചില മലയാള പത്രങ്ങൾ ഈ തള്ളലിനെ ബിസിനസ് ആക്കി മാറ്റിയിട്ടുണ്ട്.ച്ചാൽ എന്തെങ്കിലും വിശേഷ ദിവസം വരുമ്പോൾ ഞങളുടെ പത്രത്തിലൂടെ നിങ്ങൾക്കു തള്ളിക്കൊടുക്കാൻ അവസരം എന്ന അർത്ഥത്തിൽ പരസ്യം ചെയ്യും. നമ്മൾ നേരത്തെ ബുക്കു ചെയ്യണം പോലും. അതായത് എന്റെ വഹ ഒരു തള്ളൽ ബുക്ക്ഡ്..! വാക്കുകൾ കൂടുന്നതിനു അനുസരിച്ചു ചില്ലറയും കൂടും ഇങ്ങനെ പോകും തള്ളൽ ബിസിനസ്. പേരും പടോം എവിടെങ്കിലും ഒന്നു വന്നിട്ടു, കോരിത്തരിക്കാൻ മുട്ടിനിൽക്കുന്ന അസുഖമുള്ളവർക്ക് ഈ ചില്ലറ ഒരു വിഷയമാണോ...?




പ്രത്യേകിച്ച് ഈ സമയങ്ങളിൽ ആരെ കണ്ടാലും പരിഭവം മാത്രമേ കേൾക്കാനുള്ളൂ.. ച്ചാൽ ,കൊറോണ ആണ് ...പൈസ ഒന്നുമില്ല ദാരിദ്ര്യമാണ്. എല്ലാ മേഖലകളും പൂട്ടിപ്പോകും...എന്നൊക്കെയാണ് സംസാരം. പക്ഷേ മേൽപ്പറഞ്ഞതുപോലെ ഒരു അവസരം വീണുകിട്ടിയാൽ ഇവർ (എല്ലാരുമല്ല കെട്ടോ....ആത്മാർത്ഥതയുള്ളവരുമുണ്ട് )  മുന്നിലുണ്ടാകും...ഇനി വേറൊരു കാര്യം.. കൊറോണ വന്നു പിടിച്ചിട്ടു ആർക്കും കായില്ല എന്നു പറഞ്ഞു സ്ഥാപിക്കാറുണ്ട് വേറൊരു കൂട്ടർ. ഇനി റോട്ടിലിറങ്ങി ഒന്നു കണ്ണു മിഴിച്ചു നോക്കിയാട്ടെ....ഫോർ രജിസ്‌ട്രേഷൻ പേപ്പറും ഒട്ടിച്ചുവെച്ചു ഏതൊക്കെ വണ്ടികളാണ് പോകുന്നത്....ആരുടെ കയ്യിലും പൈസായുമില്ല.നമ്മുടെ വിഷയം ഇതല്ല, പറഞ്ഞുവന്ന വഴിയിൽ,  ഒരു ഗുമ്മിനു  പറഞ്ഞതാണ്. 


ഇനി കാര്യത്തിലേക്കു കടക്കാം സംഗതി ലേശം പഴയതാണ്. ഓൾഡ് ഈസ് ഗോൾഡ് എന്നാണല്ലോ. സംഭവത്തിനു ഇന്നും നല്ല ഓട്ടമുണ്ട്.  2020 ലെ SSLC  റിസൾട്ട് വന്നു. എന്നത്തേയും പോലെ കുറച്ചു പേര് തോറ്റു വേറെകുറേ പേര് ജയിച്ചു. ജയിച്ചവർ ഉപരിപഠനത്തിനു പോകുന്നു തോറ്റവർ സപ്ലി എഴുതാൻ ഓങ്ങി നിൽക്കുന്നു. സംഗതി അവിടെ വെച്ചു അവസാനിക്കേണ്ടതാണ്.എന്നാൽ ഇന്നു സോഷ്യൽ മീഡിയ വഴിയുള്ള പ്രകടനങ്ങൾ കാരണം സംഗതികൾ അവിടം കൊണ്ടു തീരുന്നില്ല. റിസൾട്ട് വരുന്ന ദിവസങ്ങളിൽ ഫേസ്ബുക്കൊന്നും തുറക്കാനേ പാടില്ല. കാരണം......

"ഫുൾ എ പ്ലസ് വാങ്ങിയ എന്റെ മഹാൻ".....ഒപ്പം വിജ്രംഭിച്ചു നിൽക്കുന്ന ഒരു പയ്യന്റെ പടവും....! ഫുൾ എ പ്ലസ് വാങ്ങിയ എന്റെ മോൾക്ക് ആശംസകൾ.....കഷ്ടപ്പെട്ട് ഉറക്കിളച്ചു പഠിച്ചു മാർക്കു വാങ്ങിയ പിള്ളേരെ നമ്മൾ അഭിനന്ദിക്കണം....പറ്റുമെങ്കിൽ അവരുടെ തോളിൽ തട്ടി ആശംസിക്കണം....എന്നാൽ പൊങ്ങച്ചത്തിന്റെ കളറും ചേർത്തു എന്റെ മകളെ/ മകനെ പ്രദർശിപ്പിച്ചു വെറുപ്പിക്കുന്നത് എന്തൊരു അക്രമമാണ്. എന്റെ ചെറുക്കന്റെ,പെണ്ണിന്റെ എ പ്ലസ് പത്തുപേരെ അറിയിച്ചില്ലെങ്കിൽ ഒരു സമാധാനവുമില്ല. പിന്നെ കവലകളിൽ ഫ്ളക്സ് ആയി. വാട്സപ്പ് സ്റ്റാറ്റസ് ആയി. പലരുടെ ഉള്ളിലും ഊറിയുറഞ്ഞു കിടക്കുന്ന പൊങ്ങച്ച വിത്തുകളെ മുളപ്പിക്കാൻ കണ്ടുപിടിച്ച മാർഗ്ഗങ്ങളിലൊന്നാകാം ഈ വെറുപ്പിക്കലുകളും ഫ്ളക്സ് വെക്കലും. ആത്മാർത്ഥതയില്ലാത്ത വെറും പൊങ്ങച്ചമാണ്‌ ഇതിലൂടെ പുറത്തുവരുന്നത്.അതിനു എ പ്ലസ് ഒരു മറയായെന്നു മാത്രം.


ഇനി വേറൊരു കാര്യം പറഞ്ഞാൽ, കൊട്ടിഘോഷിച്ചു എ പ്ലസ് പോസ്റ്റ് ചെയ്ത ഈ കുട്ടികളിൽ എത്രപേർ തുടർന്നുള്ള പഠനത്തിൽ അതേ നിലവാരം പുലർത്തുന്നുണ്ട്..? ചിലരുടെ പ്രകടനങ്ങൾ കണ്ടാൽ,  ജീവിതത്തിന്റെ അവസാന പോയിന്റാണ് SSLC എന്നും അതിന്റെ അവതാര പൂർത്തീകരണമാണ്  എ പ്ലസ് എന്നും തോന്നിപ്പോകും. പത്താം ക്ലാസ്സും എ പ്ലസ്സുകളും ഇത്ര വലിയ കാര്യമായൊന്നും എടുക്കേണ്ട യാതൊരു ആവശ്യവുമില്ല. 

പത്തിരുപത്തഞ്ചു വർഷം മുമ്പു ഒന്നാം ചാൻസിൽ തന്നെ പത്തു പാസ്സാവുക എന്നു വെച്ചാൽ വലിയ സംഭവമായിരുന്നു. അന്നു അതു മതിയായിരുന്നു. അതിൽ തന്നെ റാങ്കോ ഡിസ്റ്റിങ്ഷനോ ക്ലാസ്സോ കിട്ടിയാൽ യെവൻ പിന്നെ പുലിയാരുന്നു...! ഇന്നത്തെ കാലത്തു വിദ്യാഭ്യാസ രംഗം ഹൈ ടെക് ആയിരിക്കുകയാണ്. പത്തിലെ ഫുൾ എ പ്ലസ് പതിനൊന്നാം ക്ലാസ്സിൽ ഇഷ്ടപ്പെട്ട ഗ്രൂപ്പ് തെരഞ്ഞെടുക്കാൻ പ്രയോജനപ്പെടും. പിന്നെ അതിനു വലിയ പ്രാധാന്യമൊന്നുമില്ല. ബിരുദ ബിരുദാനന്തര തൊഴിൽ അധിഷ്ഠിത പഠനങ്ങളിലൊന്നും ഈ എ പ്ലസ് ഒരു ഘടകമേയല്ല. പിന്നെ വെറുതെ പറഞ്ഞുകൊണ്ടിരിക്കാം പത്തിൽ എനിക്ക് ഫുൾ എ പ്ലസ് ഉണ്ടാർന്നു......!ഉപ്പൂപ്പാക്ക് ഒരാന ഉണ്ടാർന്ന് എന്ന് പറഞ്ഞതുപോലെ. 


ഒരിക്കലും ഈ കുട്ടികളല്ല, മാതാപിതാക്കളും അടുപ്പക്കാരുമൊക്കെയാണ്  ഈ എ പ്ലസ് പൊക്കിക്കാണിക്കുന്നത്. ചില കാര്യങ്ങളിൽ ഈ മാതാപിതാക്കൾക്കു കുട്ടികളുടെ അത്രയും പോലും മാനസിക വളർച്ച ഇല്ലല്ലോ എന്നു തോന്നിപ്പോകും. SSLC എ പ്ലസ് നോക്കിയല്ല ഒരാളുടെ ജീവിത ലക്ഷ്യവും വിജയവുമൊന്നും തീരുമാനിക്കപ്പെടേണ്ടത്. ഫുൾ എ പ്ലസ് കാർ എവിടെ വരെ ആ സ്റ്റാൻഡ് നിലനിർത്തുന്നുണ്ട്...?അവരുടെ ജീവിതം പിന്നെ മുഴുവൻ വിജയമാണോ..? ഇവർ അവസാനം എവിടെ ചെന്നെത്തുന്നു...ഇവരിൽ പിന്നീട് ആരെങ്കിലും  പരാജയപ്പെടുന്നുണ്ടോ...? ഇതൊക്കെ ചിന്തിക്കേണ്ട കാര്യങ്ങളാണ്.പലപ്പോഴും ഫുള്ളുകാരല്ല സപ്ലിക്കാരാണ് സമൂഹത്തിനു പ്രയോജനമുള്ളവരായി മാറുന്നത്.


ഞങ്ങളുടെ കാലത്തു ഗ്രേഡ് ഒന്നും ഇല്ലായിരുന്നു. മാർക്ക്, അതൊന്നു മാത്രമായിരുന്നു മാനദണ്ഡം. 210 മാർക്കു വേണം കടന്നുകൂടാൻ. അന്നൊക്കെ റാങ്ക് ആയിരുന്നു വലിയ സംഭവം. ആദ്യത്തെ മൂന്നു റാങ്കുകാരുടെ പടമൊക്കെ പത്രത്തിൽ വരും. നമ്മൾ  SSLC എഴുതിയ വർഷം ഒരു "ആശ"ക്കു ആയിരുന്നു ഒന്നാം റാങ്ക്. പിന്നീട്‌ അവരെക്കുറിച്ചൊന്നും യാതൊരു വിവരവുമില്ല. ഈ റാങ്കും ഫുള്ളും ഒക്കെ നേടിയവർ മികച്ചവരാണ്. പഠിക്കാൻ മിടുക്കരാണ്.പക്ഷേ ഇവരെല്ലാം അവസാനം ചെന്നു, ഒരു ഡോക്ടർ ഒരു എഞ്ചിനീയർ....മറ്റൊന്നും കിട്ടിയില്ലെങ്കിൽ ഒരു ബിഎസ്‌സി നഴ്‌സ്......!തീർന്നു.....അതിനപ്പുറം ഒന്നുമില്ല. റാങ്ക് പോയിട്ട് നാലു SSLC മാർക്ക്  ഒന്നിച്ചിട്ടു കൂട്ടിയാൽപ്പോലും ‌210 കിട്ടാത്തവരൊക്കെ സ്വപ്ന തുല്യമായി ഉയരുകയും വിജയിക്കുകയും സമൂഹത്തിനു പ്രയോജനമുള്ളവരായി തീരുകയും ചെയ്തിട്ടുണ്ട്.ഉന്നത വിജയം അതിൽത്തന്നെ നന്മയും തിന്മയുമല്ല.


ഏതാനും വർഷം മുമ്പു ഒരു പത്താം ക്‌ളാസ് റിസൾട്ടിന് ശേഷം, ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഒത്തിരി ശ്രദ്ധ നേടി. കോഴിക്കോട് കളക്റ്ററുടെ പോസ്റ്റായിരുന്നു. വിജയിച്ചവരുടെയും എ പ്ലസ് കാരുടെയും ആഘോഷ തിമിർപ്പിൽ അവഗണിക്കപ്പെട്ടുപോകുന്ന പരാജിതരുടെ ദുഃഖത്തെക്കുറിച്ചായിരുന്നു അത്. ജനങ്ങൾ അതേറ്റെടുത്തു. അതേ, പരാജയപ്പെട്ടവർക്കും കൂടി അവകാശപ്പെട്ടതാണ് ഈ ലോകം. അല്ലേലും ഈ പത്താം ക്ലാസ് എന്നൊക്കെ പറയുന്നത് ഒരു ജംഗ്ഷൻ മാത്രമല്ലേ. റെയിൽവേ യുടെ ഷൊർണ്ണൂർ ജംഗ്ഷൻ പോലെ. അവിടെ നിന്നും കണ്ണൂർ വഴി മംഗലാപുരത്തിനു പോകാം. കൊങ്കൺ വഴി മുംബൈക്കു പോകാം. ചുരം കയറിയാൽ ചെന്നൈക്കൊ കോയമ്പത്തൂരിനോ ആന്ധ്രക്കോ പോകാം. യാത്ര ഇനിയും കിടക്കുകയാണ്. തിരുവനന്തപുരത്തുനിന്നും ഒരുത്തൻ ട്രെയിൻ കയറി ഷൊർണ്ണൂർ വന്നിറങ്ങിയിട്ടു, ഞാൻ ഇന്ത്യ മുഴുവനും യാത്രചെയ്തു കണ്ടെന്നു പറയുന്നതുപോലെയാണ്, ഈ എ പ്ലസ് ആഘോഷങ്ങളൊക്കെ കാണുമ്പോൾ തോന്നുന്നത്.


ഇവിടെ യേശുദാസിനു മാത്രം പാടിയാൽ മതിയോ എന്നു ചോദിക്കുന്നതുപോലെ, എ പ്ലസ് കാർക്കുമാത്രം ജീവിച്ചാൽ മതിയോ. മുന്നോട്ട് പഠിച്ചു വരുമ്പോൾ, നമ്മുടെ ജനന തീയതിയും അഡ്രസ്സും തെളിയിക്കാനുള്ള ഒരു പേപ്പർ മാത്രമായി ഈ SSLC മാർക്ക് ഷീറ്റ് മാറും. അവിടെ ആരും ആരുടെയും എ പ്ലസിന്റെ കണക്ക് ചോദിക്കാറില്ല. ഫുൾ കിട്ടിയെന്നു പറഞ്ഞു ആരും ഇവരെ ഇന്ത്യൻ അംബാസിഡർ ആയി നിയമിക്കാറുമില്ല. പിന്നെ മാതാപിതാക്കളുടെ ദുരഭിമാനവും, തങ്ങൾക്കു സാധിക്കാത്തത് കുട്ടികളിൽ സാധിച്ചെടുക്കുന്നതിന്റെ ഒരിതുമൊക്കെയാണ് പൊങ്ങത്തരത്തിന്റെ പിന്നിലെ ഗുട്ടൻസ്.


നമ്മുടെ കാലത്തു ക്ലാസ് മാർക്ക് വാങ്ങി വിജയിച്ച പലരും ഇന്നു പെയിന്റിംഗ് പണിക്കും കമ്പിപ്പണിക്കും പോകുന്നുണ്ട്. അതുകൊണ്ടു ഇതെല്ലാം വളരെ സ്റ്റാൻഡേർഡ് കുറഞ്ഞ പണിയാണ് എന്നല്ല പറഞ്ഞത്. എല്ലാറ്റിനും അതിന്റെതായ മാന്യതയുണ്ട്. വേറൊരാൾ ഫുൾ ടൈം വെള്ളമടിച്ചു നടക്കുന്നുണ്ട്. ഇവരൊക്കെ വലിയ പഠിപ്പിസ്റ്റുകൾ ആയിരുന്നു. എന്നാൽ ജീവിത സാഹചര്യം അവരെ അങ്ങനെയാക്കി എന്നു കരുതാനാണ് എനിക്കിഷ്ടം. ഒരുപക്ഷേ വലിയ സ്വപ്നങ്ങളൊക്കെ വേണ്ടെന്നു വെച്ചതായിരിക്കാമവർ. വീട്ടിലെ പട്ടിണികൊണ്ടു പണിക്കിറങ്ങിയതാവാനും ചാൻസുണ്ട്. എന്നാൽ മറുവശത്തു, തോറ്റവരും പിന്നെ സപ്ലി എഴുതിയവരുമൊക്കെ വലിയ നിലകളിലേക്ക് ഉയർന്നിട്ടുമുണ്ട്. 

ബി.കോം കാരൻ പണിയില്ലാതെ കലുങ്കിലിരിക്കുന്നതും രണ്ടുവട്ടം SSLC പൊട്ടിയവൻ ITI പഠിച്ചു വിദേശത്തു സെറ്റിലായതും നമ്മൾ കണ്ടിട്ടുണ്ട്. ബിരുദധാരിക്ക് പണികിട്ടാത്തത് അവൻ മോശക്കാരനും വിദേശത്തുപോയവൻ ഏതോ കേമനും ആണെന്നു ആരും വിചാരിക്കേണ്ട. നമ്മൾ പറഞ്ഞുവന്നത് ചെറിയ ക്ലാസ്സുകളിലെ വലിയ വിജയങ്ങളൊന്നും പിന്നീട് പൂർണ്ണമായി നമ്മൾക്ക് സഹായമാകുന്നില്ല എന്നു സ്ഥാപിക്കാനാണ്.അതുകൊണ്ടു പത്താം ക്ലാസ്സുകാരേ...മാക്സിമം ഫുൾ എ പ്ലസ്സിനു ശ്രമിക്കുക, ഇനി അങ്ങനെ ശരിയായില്ലെങ്കിൽ..ആകാശമൊന്നും ഇടിഞ്ഞു വീഴത്തില്ല എന്നും മനസ്സിൽ വെച്ചേക്കുക.     


അല്ലെങ്കിൽ തന്നെ പിന്നീട് ഉയർന്നുവന്നിട്ടുള്ള എല്ലാവര്ക്കും പറയാനുണ്ടാകും ഒരു തോൽവിയുടെ കഥ...തോൽപ്പിക്കപ്പെട്ട കഥ....തോൽവി ഇതുവരെ അറിയാത്തവരും ഉണ്ടാകും - ഒരു വടക്കൻ വീരഗാഥയിലെ "ട്യൂഷനുള്ള" ചന്തുവിനെപ്പോലെയുള്ളവരാണ് അവരൊക്കെ. അതുകൊണ്ടു അടിവരയിട്ടു പറയുകയാണ്...ഈ ഫുൾ എ പ്ലസ് കിട്ടുന്നതൊന്നും ഒരു സംഭവമേയല്ല. കളികാണാൻ ഇരിക്കുന്നതേയുള്ളു .ഫേസ്ബുക്കിൽ കിടന്നു വല്യ വായിൽ തള്ളിയിട്ടൊന്നും ഒരു കാര്യവുമില്ല.....നിങ്ങളെ ലൈക്കുന്നവർക്കൊന്നും  അത്രവലിയ ലൈക്കൊന്നും നിങ്ങളോടു ഉണ്ടെന്നും കരുതണ്ട. ലൈക്ക് സംസ്ഥാപനാർത്ഥായ സംഭവാമി യുഗേ യുഗേ....എന്നുവെച്ചാൽ ചുമ്മാ ലൈക്ക്  മേടിക്കാൻ പിന്നേം പിന്നേം ഓരോന്നു ഇങ്ങനെ അവതരിക്കുമെന്ന്....!അത് എ പ്ലസ് ആകാം ജനിച്ചോസം ആകാം.



വാൽക്കഷ്ണം 




സത്യമായും ഈ പുള്ളിയെ എല്ലാരും ഒന്നു മൈൻഡ് ചെയ്തേക്കണേ. ആപത്തിൽപ്പെട്ട അയ്യായിരം പേരുടെ കൂടെ നിന്നിട്ടുള്ള അപൂർവം ജനുസിൽപ്പെട്ട ഒരു ഐറ്റമാണ്.  ഇല്ലെങ്കിൽ പുള്ളീടെ കയ്യിൽനിന്നും നമ്മൾ അൺഫ്രണ്ട്‌ സ്ലിപ് മേടിച്ചിരിക്കണം.


ഐറ്റം നമ്പർ ടു 
കൂടിയ ഇനമാണ്....


വാൽക്കഷ്ണം നമ്പർ 2 


അരിയും  മണ്ണെണ്ണയും മേടിക്കണം, അയിന്  ഇന്നലെ റേഷൻ കടവരെ പോയി. നീലക്കാർഡുയർത്തി നെഞ്ചുവിരിച്ചു വിരൽ നീട്ടി. കടക്കാരൻ മുരളിച്ചേട്ടൻ പറഞ്ഞു.."ഇനി കുറെ നാളെത്തേക്കിന് ആർക്കും റേഷൻ ഇല്ല" കാരണം അന്വേഷിച്ചപ്പോൾ പുള്ളി പറഞ്ഞു...."യേശുദാസിന്റെ മകൻ വിജയ് ഇനി മലയാളം പാട്ടു പാടത്തില്ലെന്നു തീരുമാനിച്ചെന്ന്"ഒഴിഞ്ഞ മണ്ണെണ്ണ പാട്ടയുമായി നമ്മൾ തിരികെ വീട്ടിലേക്ക് തൊഴിച്ചു നടന്നു.   

   

4 comments:

  1. Good writing, meanigful thouhts, very specific observation. God bless you to write more, all the best.

    ReplyDelete
  2. Facebook ഇപ്പോൾ തള്ളി മറിക്കാൻ ഉള്ള ഇടമായി മാറി.... ഇത് പോലുള്ള നല്ല ലേഖനങ്ങൾ ഇനിയും ഉണ്ടാകട്ടെ...

    ReplyDelete
  3. തീര്‍ച്ചയായും ഉണ്ടാകും...

    ReplyDelete

"ഷൊഷ്യൽ" മീഡിയാ ദുരന്തങ്ങൾ...അൺ സഹിക്കബിൾ

പണ്ടൊരു അപ്പാപ്പൻ പ്രഷർ മൂത്തു അതിരാവിലെ ഓടാനിറങ്ങി . ഓടിയോടി റോഡിലിറങ്ങി ഓടി. ഒരാൾ വിയർത്തു ഓടിപ്പോകുന്നതുകണ്ട വേറൊരു ചേട്ടൻ കാര്യമറിയാ...